ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 11

വിത്യസ്ഥ മദ്‌ഹബുകാര്‍ തമ്മില്‍ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ അതാത് മദ്‌ഹബ് പ്രകാരം ശരിയാണെങ്കിലും മ‌അ്മൂമിന്റെ മദ്‌ഹബ് പ്രകാരം ഇമാമിന്റ് നിസ്കാരം ശരിയായില്ലെങ്കില്‍‍ തുടര്‍ച്ച സ്വഹീഹാകില്ല. ഉദാ: മ‌അ്മൂം ശാഫി‌ഈ ആയിരിക്കെ ഹനഫിയായ ഇമാം ഫാതിഹയില്‍ ബിസ്‌മി ഓതിയില്ല.

ഇമാമിന്റെ അയോഗ്യത നിസ്കാരത്തിനിടയ്ക്ക് വ്യക്തമായാല്‍ നിസ്കാരം പുനരാ‍രംഭിക്കുകയും ശേഷം വ്യക്തമായാല്‍ മടക്കി നിസ്കരിക്കുകയും വേണം. എന്നാല്‍ ഇമാം അശുദ്ധിക്കാരനെന്നോ മ‌അ്മൂമിന്റെ പ്രത്യക്ഷ നോട്ടത്തില്‍ വ്യക്തമാകാത്ത നജസ് ഇമാമിന്റെ ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ ഉണ്ടെന്ന് നിസ്കാരത്തിനിടയ്ക്ക് ബോധ്യപ്പെട്ടാല്‍ പുനരാ‍രംഭിക്കുന്നതിനു പകരം ഇമാമുമായി ബന്ധം വേര്‍ പിരിഞ്ഞ് നിസ്കരിക്കണം. ശേഷമാണ് അറിഞ്ഞതെങ്കില്‍ മടക്കി നിസ്കരിക്കേണ്ടതില്ല.

ഇമാമത്തിന് ഏറ്റവും അര്‍ഹന്‍

1) അംഗീകൃത ഇസ്‌ലാമിക ഭരണാധികാരി.
2) നാട്ടിലെ ഗവര്‍ണര്‍ (ഇസ്ലാമിക ഭരണത്തിന്‍‍ കീഴില്‍ )
3) പള്ളിയില്‍ ഇമാമത്ത് കൊണ്ട് ഏല്പിക്കപ്പെട്ടയാ‍ള്‍
4) വീട്ടില്‍ വെച്ചാണെങ്കില്‍ വീട്ടുടമ
5) കര്‍മ ശാസ്ത്ര വിദഗ്ദര്‍
6) നന്നായി ഓത്തറിയുന്നയാള്‍
7) കൂടുതല്‍ ഭയ ഭക്തി ഉള്ളയാള്‍
8)കൂടുതല്‍ പ്രായമുള്ളയാള്‍
9) നല്ല തറവാട്ടുകാരന്‍
10) സല്‍കീര്‍ത്തിയുള്ളവന്‍
11) ശരീരവും വസ്ത്രവും കൂടുതല്‍ വൃത്തിയുള്ളവര്‍ എന്നീ ക്രമത്തിലാണ്.

ഇസ്‌ലാമില്‍ പുതിയ വാദം ഉന്നയിക്കുന്നവരെയും, തെമ്മാടിയെയും, വസ്‌വാസുള്ള വ്യക്തിയെയും ,ചേലാകര്‍മം നടത്താത്ത ആളെയും ,ഹര്‍കത്തുകള്‍ മാറ്റുന്നവനെയും, അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നവനെയും തുടരല്‍ കറാഹത്താണ്. അതിനേക്കാള്‍ ശ്രേഷ്ഠം ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ്

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 10

ഇമാം റുകൂഇല്‍ നിന്ന് ഉയരുന്നഹ്റ്റിനു മുമ്പ് ഇമാമോടൊപ്പം റുകൂഇല്‍ അടക്കം ലഭിക്കത്തക്ക രീതിയില്‍ എപ്പോള്‍ തുടര്‍ന്നാലും ആ റക്‌അത്ത് ലഭിയ്ക്കും. ഇമാം സലാം വീട്ടുന്നതിനു മുമ്പ് എപ്പോള്‍ തുടര്‍ന്നാലും ജമാ‍അത്ത് ലഭിക്കുകയും തുടര്‍ന്ന അളവില്‍ ജമാ‌അത്തിന്റെ പുണ്യം ലഭിക്കുകയും ചെയ്യും.

ഇമാമിന്റെ രണ്ട് സലാമും കഴിഞ്ഞാല്‍ പിന്തുടര്‍ന്നവര്‍ ഉടനെ എഴുന്നേല്‍ക്കേണ്ടതാണ്. പക്ഷെ അവന്റെ ഇരുത്തത്തിന്റെ സ്ഥാനമാകുന്ന രണ്ടാമത്തെ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കില്‍ അതിനു ശേഷം ഇരുന്നത് കൊണ്ട് വിരോധമില്ല. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാത്ത ഒന്നാമത്തെയോ മൂന്നാമത്തേയോ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കില്‍ ഉടനെ എഴുന്നേല്‍ക്കല്‍ മനപ്പൂവ്വം താമസിപ്പിച്ചാല്‍ നിസ്കാരം അസാധുവാകുന്നതാണ്.

ഇമാമിന്റെ നിസ്കാരത്തിന്റെ തുടക്കത്തില്‍ സന്നിഹിതനാവുകയും ഇമാം തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലിയ ഉടനെ തുടരുകയും ചെയ്യുന്നത് പ്രത്യേകം പുണ്യമുള്ള കാര്യമാണ്. നാല്പത് ദിവസം ഇത് പതിവാക്കിയല്‍ നരകത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും മുക്തനാകുമെന്ന് ഹദീസിലുണ്ട്.

ഇമാമിനു ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍ :

1) മ‌അ്മൂമിന്റെ വിശ്വാസത്തില്‍ ഇമാമിന്റെ നിസ്കാരം ശരിയാകുക.
2) ഇമാമിന്റെ നിസ്കാരം മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമായ നിസ്കാരമല്ലാതിരിക്കുക.
3)തെറ്റു കൂടാതെ നിര്‍ബന്ധ വചനങ്ങള്‍ ചൊല്ലാന്‍ സാധിക്കുന്നവനായിരിക്കുക.
4) നപുംസകത്തിന്റെ ഇമാം സ്ത്രീ‍യോ, പുരുഷന്റെതെ സ്ത്രീയോ നപുംസകമോ ആകാതിരിക്കുക.

ഒരു മഹല്ലിലെ ഇമാം തെമ്മാടിയോ പുത്തന്‍ ചിന്താഗതിക്കാരനോ ആണെങ്കില്‍ അയാളെ തുടര്‍ന്ന് നിസ്കരിക്കാതെ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് നല്ലത്.

ശറ‌ഇയായ കാരണം കൊണ്ട് ഇമാമിനെ വിട്ടു പിരിയുന്ന മ‌അ്മൂമിന് നിസ്കാരത്തില്‍ പൂര്‍ണ്ണമായും ജമാ‌അത്തിന്റെ പുണ്യം ലഭിയ്ക്കും.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 9

റുകൂ‌ഇല്‍ ഇമാമിനെ തുടരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയ്യത്തും തക്‍ബീറും നില്‍‌പും നിര്‍വ്വഹിച്ച് ഇമാമിനോടൊപ്പം റുകൂ‌ഇല്‍ അടങ്ങിത്താമസിച്ചാല്‍ മാത്രമേ റ‌ക‌അത്ത് കിട്ടുകയുള്ളൂ.

ഈ മ‌അമൂം (റുകൂഇല്‍ ഇമാമിനെ തുടരുന്നവന്‍) തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുമ്പോള്‍ നിസ്കാരത്തിന്റെ സാധാരണ നിയ്യത്തുകള്‍ക്ക് പുറമേ ഇത് ഇഹ്‌റാമിന്റെ തക്‍ബീറാണെന്ന് കൂടി കരുതണം. അങ്ങനെ കരുതിയില്ലെങ്കില്‍ റുകൂഇലേക്ക് കുനിയുമ്പോള്‍ നിര്‍ബന്ധമായും തക്‍ബീര്‍ ചൊല്ലണം. മറിച്ച് ഒരു തക്‍ബീര്‍ മാത്രം ചൊല്ലുകയും അതു ഇഹ്‌റാമിനും റുകൂഇനും കൂടിയാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഒന്നും കരുതാതിരിക്കുകയോ ചെയ്താല്‍ പറ്റുകയില്ല.

ഇതേ പ്രകാരം നി‌റുത്തത്തിലല്ലാതെ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫര്‍ള് നിസ്കരിക്കുമ്പോള്‍ തക്‍ബീറത്തുല്‍ ഇഹ്‌റാം നിറുത്തത്തില്‍ വച്ചായിരിക്കല്‍ നിര്‍ബന്ധമാണ്. അതിനു മുമ്പ് നിറുത്തത്തിന്റെ അതിര്‍ത്തി വിടുന്ന വിധം കുനിഞ്ഞാല്‍ ഫര്‍ള് നിസ്കാരം സാധുവാകുന്നതല്ല.

റുകൂഇനു ശേഷമുള്ള ഏതെങ്കിലും ഫര്‍ളില്‍ തുടര്‍ന്നാല്‍ ആ റക‌അത്ത് കിട്ടുകയില്ലെങ്കിലും തുടര്‍ച്ച് സാധുവാകുന്നതാണ്. അങ്ങനെ തുടരുമ്പോള്‍ നിന്നുകൊണ്ട് തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുകയും ശേഷം തക്‍ബീര്‍ ചൊല്ലാതെ ഇമാമിന്റെ ഒപ്പം ചേരുകയും ഇമാം ചെയ്യുന്നതുപോലെയെല്ലാം ചെയ്ത് ഇമാം രണ്ട് സലാമും വീട്ടിയ ശേഷം ആ റക‌അത്ത് മടക്കി നിസ്കരിക്കുകയും വേണം.

ചുരുക്കത്തില്‍ ഇമാം റുകൂഇല്‍ നിന്നുയര്‍ന്ന ശേഷം എത്തുന്നവര്‍ ഇമാം അടുത്ത റക‌അത്തിലേക്ക് വരുന്നതുവരെ നോക്കി നില്‍ക്കേണ്ടതില്ല. ഏതവസരത്തിലും തുടരാവുന്നതാണ്.വൈകിത്തുടര്‍ന്നവന്‍ ഇമാമിന്റെ സലാമിനു ശേഷം ബാക്കി റ‌ക‌അത്ത് നിസ്കരിക്കാനായി നില്‍ക്കുമ്പോള്‍ മ‌അമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിന്റെ സ്ഥാനമായ രണ്ടാം റക‌അത്തിലാണ് ഇമാമിന്റെ കൂടെ ഇരുന്നതെങ്കില്‍ തക്‍ബീര്‍ ചൊല്ലി എഴുന്നേല്‍ക്കണം. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാതെ ഒന്നാമത്തെയോ മൂന്നാമത്തെയോ റക‌അത്തിലാണ് ഇരുന്നതെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തക്‍ബീര്‍ ചൊല്ലേണ്ടതില്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 8

ഇമാ‍മിന്റെ തക്‍ബീറത്തുല്‍ ഇഹ്‌റാമിനോടൊപ്പം മ‌അമൂം തക്‍ബീര്‍ ചൊല്ലിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്. ഈ അബദ്ധം തക്‍ബീറിന്റെ ഒരക്ഷരത്തില്‍ ഒപ്പമായാലും സം‌ഭവിക്കുന്നതാണ്. അതിനാല്‍ ഇമാമിന്റെ തക്‍ബീര്‍ പൂര്‍ണ്ണമായതിന്റെ ശേഷമേ മ‌അമൂം തക്‍ബീര്‍ തുടങ്ങാവൂ. തക്‍ബീറിനു ശേഷം മ‌അമൂമിന് ഫാതിഹ പൂര്‍ത്തിയാക്കി ഓതാന്‍ സമയം കിട്ടുകയില്ലെന്നു തോന്നിയാല്‍ വജ്ജഹ്‌തു, അ‌ഊദു തുടങ്ങിയ സുന്നത്തുകളില്‍ വ്യാപൃതനാവാതെ ഉടനെ നിര്‍ബന്ധമായ ഫാതിഹ ഓതുകയാണ് വേണ്ടത്.

ഇപ്രകാരം ഇമാം സൂറത്ത് ഓതുകയില്ലെന്നു തോന്നിയാല്‍ ഇമാമിനോടൊപ്പം ഫാതിഹ തുടങ്ങല്‍ കറാഹത്തില്ലെന്നു മാത്രമല്ല, പിന്നാലെ ഓതാന്‍ സമയം കിട്ടുകയില്ലെങ്കില്‍ ഒന്നിച്ച് ഓതല്‍ നിര്‍ബന്ധവുമാണ്.

ഇമാം ഖുനൂത്ത് ഓതുമ്പോള്‍ ‘ഫ‌ഇന്നക്ക തഖ്‌ളീ’ മുതല്‍ കൂടെ ഓതല്‍ കറാഹത്തില്ലെന്ന് മാത്രമല്ല , സുന്നത്ത് കൂടിയാണ്. ഖുനൂത്തിന് ശേഷമുള്ള സ്വലാത്ത് ഇമാമോടൊപ്പം ചൊല്ലാതെ അതിനു ആമീന്‍ പറയുകയാണ് സുന്നത്ത്.

ഇമാം ഫാതിഹക്ക് ശേഷം ആമീന്‍ പറയുമ്പോള്‍ ഒപ്പം തന്നെ മ‌അമൂം ആമീന്‍ പറയേണ്ടതാണ്. കാരണം ഇമാമിന്റെ ആമീനോട് കൂടെ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതും ആ കൂട്ടത്തില്‍ മ‌അമൂം ആമീന്‍ ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതുമാണ്. മഹത്തുക്കളോടു കൂടെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകുന്നതാണ്. അതിനാല്‍ ഇമാം ആ‍മീന്‍ തുടങ്ങുമ്പോള്‍ തന്നെ മ‌അമൂം ആമീന്‍ തുടങ്ങേണ്ടതും ഒന്നായി അവസാനിപ്പിക്കേണ്ടതുമാണ്. ബാക്കിയുള്ളതെല്ലാം (പ്രവര്‍ത്തിക്കുന്നതും ചൊല്ലുന്നതും) ഇമാമിനോടൊത്ത് ചെയ്യല്‍ കറാഹത്താണ്.

അണിയില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കല്‍ കറാഹത്താണ്. മുമ്പിലുള്ള അണിയില്‍ സ്ഥലം കിട്ടുമെങ്കില്‍ അതിലേക്ക് കയറി നില്‍ക്കുകയാണ് വേണ്ടത്. അതില്‍ സ്ഥലമില്ലെങ്കില്‍ പിന്നില്‍ നിന്ന് തക്‍ബീറത്തുല്‍‍ ഇഹ്‌റാല്‍ ചൊല്ലുകയും ശേഷ്ം മുമ്പിലുള്ള അണിയില്‍ നിന്ന് ഒരാളെ അധികം അനക്കം കൂടാതെ ഇങ്ങോട്ട് കൂട്ടുകയുമാണ് വേണ്ടത്. ഇതിനു മുന്നിലുള്ള സഹായിക്കലും സുന്നത്താണ്.ജമാ‌അത്തില്‍ കറാഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് സം‌ഘടിതമായി നിസ്കരിക്കുന്നതിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 7

നിസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇമാമിന്റെ ദേഹത്തോ വസ്ത്രത്തിലോ നജസ് വീഴുകയോ ഔറത്ത് വെളിവാകുകയോ ചെയ്താല്‍ ഉടനെ വിട്ടുപിരിയേണ്ടതാണ്. ഈ തകരാറ് ആദ്യമേ ഉണ്ടെന്ന് ബോധ്യമായാല്‍ മ‌അമൂം മടക്കി നിസ്കരിക്കേണ്ടതാണ്. വിട്ടുപിരിഞ്ഞത് കൊണ്ട് ഫലമില്ല. പുരുഷന്മാരുടെ ഇമാം പുരുഷന്മാരായിരിക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ സ്ത്രീകളെ തുടര്‍ന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതല്ല.

ജമാ‌അത്തില്‍ ശ്രദ്ധിക്കേണ്ടത് : -

ജമാ‌അത്തായി നിസ്കരിക്കാന്‍ പള്ളിയില്‍ വരുന്നവര്‍ ഇഖാമത്തിനു മുമ്പായി സുന്നത്ത് നിസ്കരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ആ സുന്നത്ത് നിസ്കാരം ഇഖാമത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സമയമില്ലെങ്കില്‍ അതില്‍ പ്രവേശിക്കല്‍ കറാഹത്താണ്.

തഹിയ്യത്ത് നിസ്കാരമാണെങ്കിലും കറാഹത്ത് തന്നെയാണ്. ഇങ്ങനെ വൈകി വരുന്നവര്‍ ഫര്‍ളിന്റെ നിയ്യത്ത് ചെയ്യുമ്പോള്‍ തഹിയ്യത്തിനെയും കൂടി കരുതിയാല്‍ അതിന്റെ കൂലി കൂടി ലഭിക്കുന്നതാണ്. മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിച്ചാലുള്ള തഹിയ്യത്ത് ത്വവാഫാണെന്ന് ഓര്‍ക്കുമല്ലോ. ത്വവാഫിന് സാധിക്കാതെ വരുമ്പോള്‍ മാത്രമേ അവിടെ രണ്ട് റക‌അത്ത് നിസ്കരിച്ച് തഹിയ്യത്ത് നിര്‍വ്വഹിക്കാവൂ.

ഇമാമിനോട് തുടര്‍ന്ന് തക്‍ബീര്‍ ചൊല്ലാനുള്ള ധൃതിയില്‍ എവിടെയെങ്കിലും വന്നു നിന്നു നിസ്കാരത്തില്‍ പ്രവേശിക്കുന്നതില്‍ പല തെറ്റുകളുമുണ്ടാകാറുണ്ട്. മുമ്പിലെ അണിയില്‍ സ്ഥലം ഒഴിവുള്ളതോടെ പിന്നില്‍ നില്‍ക്കല്‍ കറാഹത്താണ്.

ഇമാമിന്റെ വലതു ഭാഗം മഹത്വമുള്ളതാണെന്നും അവിടെ ചെന്ന് നില്‍‌ക്കണമെന്നുള്ള ആഗ്രഹത്തില്‍ ഇടതുഭാഗത്തുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ വലതു ഭാഗത്തു വന്നുനില്‍ക്കുന്നതും കറാഹത്താണ്. ഇമാമിനെ മധ്യത്തിലാക്കി അണിയില്‍ രണ്ടു ഭാഗവും സമമായി നില്‍ക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് കൂടുതല്‍ ആളുകള്‍ നില്‍ക്കല്‍ കാറാഹത്താണ്. ഇമാമിനോട് അടുത്തടുത്ത് നില്‍ക്കല്‍ കൂടുതല്‍ പുണ്യമുള്ളതാണ്. അടുത്ത് നിന്ന ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞ്കൊടുത്ത് ദൂരെനില്‍ക്കലും ഒന്നാം അണിയില്‍ നിന്നവന്‍ മറ്റൊരാള്‍ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്ത് രണ്ടാം അണിയില്‍ നില്‍ക്കലും കറാഹത്തു തന്നെയാണ്. ഉസ്താദിനു വേണ്ടിയോ മറ്റോ ആയിരുന്നാലും കറാ‍ഹത്താണ്.

പള്ളിയിലാകുമ്പോള്‍ ഇടതുഭാഗത്തും വലതുഭാഗത്തുമുള്ള രണ്ടു ചുമരുകളോ മറ്റോ അണികളുടെ അറ്റമായി ഗണിക്കപ്പെടുന്നതാണ്. മൈതാനത്താകുമ്പോള്‍ നിസ്കരിക്കാന്‍ തയ്യാറാക്കിയ സ്ഥലത്തിന്റെ രണ്ടറ്റങ്ങളോ മറ്റോ അണികളുടെ പരിധിയായി ഗണിക്കണം. ഈ പരിധിവരെ അണി പൂര്‍ത്തിയാകും‌മുമ്പ് മറ്റൊരു അണി ആരം‌ഭിക്കല്‍ കറാഹത്താണ്. അണികള്‍ക്കിടയില്‍ തൂണോ ചുവരോ മിമ്പറോ ഉണ്ടാകുന്നതിനു വിരോധമില്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 6

ഫാതിഹ പൂര്‍ണ്ണമായി ഓതാന്‍ സമയം ലഭിക്കാത്തവന്‍ കിട്ടിയ സമയം വജ്ജഹ്‌ത്തു ഓതാനോ മറ്റു സുന്നത്തിലേക്കോ തിരിക്കരുത്. ഫാതിഹയില്‍ നിന്ന് സാധിക്കുന്നത്ര ഓതുകയും ഇമാമിന്റെ കൂടെ റുകൂഅ് ചെയ്യുകയുമാണ് വേണ്ടത്.

അങ്ങനെ ഇമാമിന്റെ കൂടെ റുകൂഇലെത്തുകയും അടക്കം കിട്ടുകയും ചെയ്താല്‍ അവന് ആ റക‌അത്ത് ലഭിക്കും. ഇനി ഇമാമിന്റെ കൂടെ അടക്കം കിട്ടിയില്ലെങ്കില്‍ ആ റക‌അത്ത് നഷ്ടപ്പെടും. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കണം.

ഫാതിഹക്ക് സമയം ലഭിക്കാത്തവന്‍ അറിയാതെയോ മറ്റോ സുന്നത്തില്‍ വ്യാപൃതനാവുകയോ ഒന്നും ഓതാതെ നില്‍‌ക്കുകയോ ചെയ്താല്‍ അത്രയും സമയം ഫാതിഹ നിര്‍ബന്ധമായും ഓതണം. ഓതിയ ശേഷം റുകൂഅ് ചെയ്യുകയും ഇമാമോടു കൂടി അടക്കം കിട്ടുകയും ചെയ്താല്‍ ആ റക‌അത്ത് അവന് ലഭിക്കും.

ഇനി ഫാതിഹയില്‍ നിന്ന് അത്രയും സമയം ഓതിയപ്പോഴേക്കും ഇമാം റുകൂ‌ഇല്‍ നിന്ന് ഉയര്‍ന്നാല്‍ ഇമാമോട് കൂടി യോജിക്കുകയും അവസാനം ഒരു റക‌അത്ത് കൂടി നിസ്കരിക്കുകയും വേണം. ഇനി ഇമാം സുജൂദിലേക്ക് കുനിയുന്നത് വരെ ഫാതിഹയില്‍ നിന്ന് നിര്‍ബന്ധമുള്ളത്ര ഓതിക്കഴിഞ്ഞില്ലെങ്കില്‍ ഇമാമിനെ നിര്‍ബന്ധമായും വിട്ട് പിരിയണം. കാരണം തുടര്‍ന്ന്കൊണ്ടിരിക്കുമ്പോള്‍ രണ്ടു ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തുവാനോ നിര്‍ബന്ധമുള്ളത്ര ഫാതിഹ ഓതാതെ ഇമാമിനോട് യോജിക്കാനോ പാടില്ലാത്തതാണ്.

ഇമാമുമായി തുടര്‍ച്ചക്ക് തടസ്സമുണ്ടാകാത്ത വിധം സുന്നത്തുകളില്‍ യോജിക്കേണ്ടതാണ്. അപ്പോള്‍ സുജൂദ് സുന്നത്തുള്ള ആയത്ത് ഇമാം ഓതുമ്പോള്‍ ഇമാം സുജൂദ് ചെയ്യാതെ മ‌അ്മൂം മാത്രം ചെയ്യുകയോ ഇമാം ചെയ്യുമ്പോള്‍ മ‌അമൂം ഉപേക്ഷിക്കുകയോ ചെയ്താല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്.

മ‌അമൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം സാധുവാകേണ്ടതാണ്. ഫാതിഹയില്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നവര്‍ ബിസ്മി ചൊല്ലാത്ത ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുന്നതല്ല. സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുമെന്ന് വിശ്വസിക്കുന്നവര്‍ അതു കൊണ്ട് വുളു മുറിഞ്ഞ ഇമാമിനെ തുടര്‍ന്നാല്‍ സാധുവാകുന്നതല്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 5

അം‌ഗീകൃത കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ഫര്‍ള് വരെ ഇമാമിനെ വിട്ട് പിന്താവുന്നതാണ്. ഇമാമിന്റെ കൂടെ മ‌അമൂമിന് ഫാതിഹ ഓതാനുള്ള സമയമുണ്ടായിട്ടും ഓതിത്തീര്‍ക്കാന്‍ സാധിക്കാതിരുന്നാല്‍ മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇതേപ്രകാരം വജ്ജഹ്‌ത്തു ഓതിയതുകൊണ്ടോ അ‌ഊദു ഓതിയതുകൊണ്ടോ അശ്രദ്ധ കാരണമായിട്ടോ മ‌അമൂമിനു ഫാതിഹ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാലും മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇമാമോടൊപ്പം റുകൂ‌ഇലേക്ക് കുനിഞ്ഞ ശേഷമാണ് ഇങ്ങനെ ഓര്‍മ്മ വരുന്നതും സം‌ശയം വരുന്നതുമെങ്കില്‍ ഫാതിഹ ഓതാന്‍ വേണ്ടി മടങ്ങാന്‍ പാടില്ല. ഇമാമോടൊപ്പം തുടരുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയുമാണ് വേണ്ടത്.

മേല്‍ പ്രസ്താവിച്ച അം‌ഗീകൃത കാരണങ്ങളുണ്ടായല്‍ മ‌അമൂം വേഗം ഫാതിഹ ഓതി പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഇഅ‌തിദാലും രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തവും ദീര്‍ഘമായ ഫര്‍ളുകളായി പരിഗണിക്കപ്പെടുകയില്ല. അപ്പോള്‍ ഇമാം റുകൂ‌ഉം രണ്ട് സുജൂദും ചെയ്ത് കഴിയുമ്പോഴേക്കും മ‌അമൂം ഫാതിഹ ഓതിത്തീര്‍ന്നാല്‍ ഉടനെ റുകൂഅ് ചെയ്യുകയും അവന്റെ ക്രമമനുസരിച്ച് നിസ്കരിക്കേണ്ടതുമാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ അടുത്ത റക‌അത്തിലേക്ക് ഉയരുമ്പോഴേക്കും ഇമാം റുകൂഇല്‍ എത്തിയിട്ടുണ്ടെങ്കില്‍ ഈ മ‌അമൂം, ഇമാമിന്റെ നിറു‍ത്തത്തില്‍ ഫാതിഹ ഓതാന്‍ സമയം കിട്ടാത്ത മസ്‌ബൂഖിനെപ്പോലെയാണ്. അവന്റെ ഫാതിഹയെ ഇമാം വഹിക്കും. ഫാതിഹ ഓതാതെ ഇമാമിന്റെ കൂടെ റുകൂ‌ഇലേക്ക് പോയാല്‍ മതി.

അം‌ഗീകൃത കാരണമുള്ളവന്‍ ദീര്‍ഘമായ മൂന്ന് ഫര്‍ള് കൊണ്ട് പിന്തിയിട്ടും ഫാതിഹ ഓതിത്തീര്‍ന്നിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ടുപിരിയുകയോ അല്ലെങ്കില്‍ ഇമാമുമായി യോജിച്ച് ഇമാം ചെയ്ത്കൊണ്ടിരിക്കുന്നതിലേക്കു പോകുകയോ വേണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും വേണം. ഉദാഹരണമായി ഇമാമിന്റെ രണ്ടാം സുജൂദിന്റെ ശേഷം അടുത്ത റക‌അത്തിലേക്കുയരുമ്പോഴും മ‌അമൂം ഫാതിഹ ഓതിത്തിര്‍ത്തിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ട്പിരിയാത്ത പക്ഷം , നില്‍‌പ് തുടരുകയും ഇമാമിന്റെ കൂടെ അടുത്ത റക‌അത്തിലെ റുകൂ‌ഉം മറ്റും ചെയ്യുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്തുകൂടി നിസ്കരിക്കുകയും ചെയ്യേണ്ടതാണ്. ഇനി രണ്ടാമത്തെ സുജൂദിന് ശേഷം ഇമാം അത്തഹിയ്യാത്തില്‍ ഇനിക്കുകയാണെങ്കില്‍ മ‌അമൂമിന്റെ ഫാതിഹ പൂര്‍ത്തിയായില്ലെങ്കില്‍ പോലും ഇമാമോട് യോജിച്ച് കൊണ്ട് ഇരിക്കുകയും മറ്റുകാര്യങ്ങളെല്ലാം തുടര്‍ന്നു ചെയ്യുകയും ഇമാമിന്റെ സലാമിന്റെ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും ചെയ്യേണ്ടതാണ്.