ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Saturday, February 23, 2013

തിരുദൂതര്‍ തിരുമാധ്യമം




പ്രപഞ്ചത്തിന്റെ ഉണ്മക്കാധാരമായി പ്രഥമമായി സൃഷ്ടിക്കപ്പെട്ട "ദൈവകണം" തിരുനബി (സ) ഒളിവാനെന്നാണ് ഇസ്ലാമിക പാഠം.  അല്ലാഹുവിന്റെ പ്രഥമ സൃഷ്ടി എതാണെന്ന ജാബിര്‍ (റ) ന്റെ ചോദ്യത്തിന് നബി (സ) തങ്ങള്‍  മറുപടി 'നിന്റെ നബിയുടെ വെളിച്ചം' എന്നാണു. ഈ ഒളിവിനെ പലതായി ഭാഗിച്ചു കൊണ്ടാണ്  വിവിധയിനം സൃഷ്ടി ജാലങ്ങളെ അല്ലാഹു പടച്ചതെന്നും തുടര്‍ന്ന് നബി (സ) തങ്ങള്‍ വിശദീകരിച്ചു.  ഇമാം ബുഖാരിയുടെ ഗുരുമഹത്തുക്കളില്‍ പെട്ട മുഹദ്ദിസ് അബ്ദുറസാക് (റ) തന്റെ മുസന്നഫില്‍ രേഖപ്പെടുത്തിയ ഈ ഹദീസ് പ്രപഞ്ചോല്പത്തിയെ കുറിച്ച ഇസ്ലാമിക വിശദീകരണത്തില്‍ പ്രസിദ്ധമാണ്.

അപ്പോള്‍ പ്രപഞ്ച സ്രിഷ്ടിപ്പിനു അല്ലാഹു തിരഞ്ഞെടുത്ത മാധ്യമമാണ് തിരുനബി(സ)യുടെ ഒളിവ്.  മറ്റെല്ലാ നബിമാരും ഈ ഒളിവില്‍ നിന്ന് നേരിട്ട സ്രിഷ്ടിക്കപ്പെട്ടവരാണ്.  ആ തിരുദൂതന്മാരാകട്ടെ അല്ലാഹുവിന്റെ വെളിച്ചവും സന്ദേശവും അവന്റെ സൃഷ്ടികളിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി അല്ലാഹു തിരഞ്ഞെടുത്തിട്ടുള്ള മാധ്യമങ്ങളാണ്.  നിയോഗിത ജനത യജമാനനായ അല്ലാഹുവിനെ വഴിപ്പെടുന്നത് തന്റെ തിരുദൂതന്മാര്‍ക്ക് വഴിപ്പെടുന്നതിലൂടെയാണ്.  ദൂതന്മാരെ നിരാകരിക്കുന്നതിലൂടെ അവര്‍ യജമാനനായ റബ്ബിനെ ധിക്കരിച്ചവരായി മാറും.  അല്ലാഹുവിന്റെ ഉദവിപ്രകാരം പൂര്‍ണ്ണമായി അനുസരിക്കപ്പെടുന്നവനായല്ലാതെ നാം ഒരു ദൂതരെയും ജനങ്ങളിലേക്ക് അയച്ചിട്ടില്ല (സൂറ: നിസാഅ 64) അല്ലാഹു അയച്ച തിരുദൂതര്‍ക്ക് ആരൊരാള്‍ വഴിപ്പെട്ടാലും അവരെ അയച്ച അല്ലാഹുവിനാണ് അവര്‍ വഴിപ്പെടുന്നത് (സൂറ: നിസാഅ: 80)
രാജാവ് തന്റെ സന്ദേശവുമായി അയക്കുന്ന പ്രതിനിധിയെയാണു റസൂല്‍ എന്ന് പറയുന്നത്.  അവരെ എല്പ്പിക്കപ്പെടുന്ന ദൌത്യമാണ് രിസാലത്ത്.  ഇതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദമാണ് സഫീര്‍ - സിഫാറത്ത് എന്നത്.  ജനങ്ങളില്‍ നന്മ വരുത്തുന്നതിനായി മദ്ധ്യവര്‍ത്തിയാക്കപ്പെടുന്ന സ്ഥാനപതിയാണ് സഫീര്‍ .  ദീന്‍ നല്‍കുന്നതിനായി വഹിയ് മുഖേന നിയോഗിക്കപ്പെടുന്ന മുര്‍സലീങ്ങള്‍ അല്ലാഹുവിന്നും തെന്റെ സൃഷ്ടികള്‍ക്കുമിടയിലുള്ള സഫീരുകള്‍ - മദ്ധ്യവര്‍ത്തികളാണെന്ന് ഇമാമുകള്‍ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.  'സ്വന്തതോട് അക്രമം കാണിച്ച പാപികള്‍ നബി തങ്ങളുടെ തിരുസന്നിധിയില്‍ ചെല്ലുകയും അവിടെ വച്ച്  കുറ്റങ്ങള്‍ഏറ്റു പറഞ്ഞു അല്ലാഹുവിനോട് മാപ്പിരക്കുകയും തിരുദൂതര്‍ അവര്‍ക്കുവേണ്ടി  പൊരുക്കലിനെ  തേടിക്കൊണ്ട് ശുപാര്‍ശ നടത്തുകയും ചെയ്‌താല്‍ ആ പാപികള്‍ക്ക് അല്ലാഹുവിന്റെ കരുണയും തൗബയും ലഭിക്കുക തന്നെ ചെയ്യുമെ'ന്നു സാരം വരുന്ന സൂറ: നിസാഇലെ (وَلَوْ أَنَّهُمْ إِذ ظَّلَمُواأَنفُسَهُمْ جَاءُوكَ) എന്നാ പ്രസിദ്ധമായ സൂക്തത്തില്‍ 'തിരുദൂതര്‍ മാപ്പിരക്കുക' എന്ന് പ്രത്യേകം പറഞ്ഞത് നബിയെ മഹത്വപ്പെടുതാനാണെന്നു വ്യക്തമാക്കിയ ശേഷം ഇമാം റാസി(റ) കുറിക്കുന്നു : ഈ പാപികള്‍ തിരുദൂതരുടെ അടുത്ത  ചെന്നാല്‍ അവര്‍ വന്നെതിയിരിക്കുന്നത് അല്ലാഹു തന്റെ രിസാലത്ത് കൊണ്ട് സവിശേഷപ്പെടുതുകയും വഹിയ് കൊണ്ട് മാനിക്കുകയും "തനിക്കും തന്റെ സ്രിഷ്ടികള്‍ക്കുമിടയില്‍ മദ്ധ്യവര്‍ത്തിയായി നിയമിക്കുകയും ചെയ്തിട്ടുള്ള" നബിയുടെ അടുക്കലാണ് അവര്‍ വന്നെത്തിയത്.  അതിനാല്‍ അല്ലാഹു അവരുടെ കാര്യത്തില്‍ തിരുനബിയുടെ ശഫാഅത്ത് തട്ടുകയില്ല (തഫ്സീര്‍ റാസി 10-168) 

നബി(സ) തങ്ങളെ (ഏറ്റവും മഹത്വമുള്ള മാധ്യമം) എന്നാണു വിദ്വല്‍ വചനങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.  സൃഷ്ടികള്‍ക്ക് നേരിന്റെ മാര്‍ഗ്ഗം പകര്‍ന്നു നല്‍കി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാധ്യമം മാത്രമല്ല.  അഖിലാന്ധ സൃഷ്ടികളുടെയും ഉണ്മക്ക് തന്നെ അല്ലാഹു തെരഞ്ഞെടുത്ത തിരു മാധ്യമമാണ് നബി (സ) തങ്ങള്‍ .  നബി തങ്ങളിലൂടെയാണ് നാം പിറവി കൊണ്ടത്.  ശേഷം നാം അനുഭവിക്കുന്ന ഉപയോഗപ്പെടുത്തുന്ന  സകല വസ്തുക്കളും ആ തിരു ഒളിവില്‍ നിന്ന് ജന്മം കൊണ്ടതാണ്.  പാര്‍ക്കുന്ന ഭൂമി ആഹരിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കുടിക്കുന്ന വെള്ളം, ഉപയോഗിക്കുന്ന ഉപഭോഗ വസ്തുക്കള്‍ എന്നിവയെല്ലാം നബി (സ) തങ്ങള്‍ മുഖേന ലഭ്യമായതാണ്.  അപ്പോള്‍ ഇഹലോകത് അല്ലാഹുവിന്റെ ഏതനുഗ്രഹങ്ങളും  നബി മുഖേന, നബിയുടെ തിരുഒളിവില്‍ നിന്നുണ്ടായതാണെങ്കില്‍ നബി തിരുമാധ്യമമായല്ലാതെ ഇവിടെയോന്നുമില്ലെന്നും ആര്‍ക്കും ലഭിക്കുകയില്ലെന്നുമാണല്ലോ അതിനര്‍ത്ഥം.പരലോകത്തും ഇതുതന്നെയാണവസ്ഥ.  പുനരുദ്ധാനത്തിന്റെ പ്രാരംഭം കുറിക്കപ്പെടുന്നത് ആ തിരുസന്നിധാനത് നിന്നാണ്.  ഭൂമി പിളര്‍ന്നു ആദ്യം പുറത്തു വരുന്നത് തിരുനബി (സ) തങ്ങളാണ്.  തൊട്ടടുത്ത് തന്റെ സഹയാത്രികരായ  അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവരും, മൂവരും കൈപിടിച്ചു കൊണ്ടാണ് രാജാധിരാജന്റെ അധികാരസിംഹാസനതിങ്കലേക്കാനയിക്കപ്പെടുന്നത്.  ആ ഭയാനക നാളിലെ ഭീകരദ്രിഷ്യങ്ങളിലോന്നും ലവലേശം ഭയമില്ലാതെ തന്റെ ചുമതലകളും ദൌത്യങ്ങളും നിറവേറ്റുന്നതിനായി നിലക്കൊള്ളുന്ന ഒരേയൊരു ദേഹം അവിടുന്ന് മാത്രം.  വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടപ്പെട്ട മഹ്ശരില്‍ വിചാരണ ആരംഭിക്കണമെങ്കില്‍ തിരുമേനി (സ) അപേക്ഷിക്കണം.  ഇതുമുതല്‍ മറ്റനേകം ശഫാഅതുകളിലൂടെ സൃഷ്ടിലോകത്തെ സഹായിക്കുന്ന രക്ഷകരാണവിടുന്ന്‍.  സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ആ തിരുകരങ്ങളിലാണ്.  സ്വര്‍ഗം തുറക്കുന്നത് തിരുമേനി (സ)യാണ്.  ആദ്യം പ്രവേശിക്കുന്നതും തിരുനബി (സ) തന്നെ. പരലോകകാര്യങ്ങളെയും അല്ലാഹു സംവിധാനിച്ചിരിക്കുന്നതിങ്ങനെയാണെന്ന് ചുരുക്കം.

അങ്ങനെ ഇരുലോകത്തും തിരുദൂതര്‍ തന്നെ തിരുമാധ്യമം.
(ബുല്‍ ബുല്‍ - മാസിക - ഫെബ്രുവരി 2013)