Saturday, May 8, 2010
രോഗിയെ കാണുമ്പോള്‍
اَلْحَمْدُ ِللهِ الَّذِي عٰافَانِي مِمّٰا ابْتَلاٰكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاًَ
അര്‍ത്ഥം : അനേകം സൃഷ്ടികളേക്കാള്‍ എന്നെ ശ്രേഷ്ഠമാക്കുകയും, നിന്നെ പരീക്ഷിച്ച് കാര്യത്തില്‍ നിന്ന് എനിക്ക് സൌഖ്യം നല്‍കുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വ സ്തുതിയും.
ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഇങ്ങിനെ ദുആ ചെയ്യുന്നവര്‍ക്ക് ആ രോഗം വരില്ലെന്ന് ഹദീസില്‍ കാണാം.
സര്‍വ്വ ശക്തനായ അല്ലാഹു മാരകമായ രോഗങ്ങളില്‍ നിന്നും വെറുക്കപ്പെടുന്ന അവസ്ഥകളില്‍ നിന്നും നമ്മേയും മാതാപിതാക്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ ആമീന്‍
Tuesday, April 13, 2010
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 11
ഇമാമിന്റെ അയോഗ്യത നിസ്കാരത്തിനിടയ്ക്ക് വ്യക്തമായാല്‍ നിസ്കാരം പുനരാരംഭിക്കുകയും ശേഷം വ്യക്തമായാല്‍ മടക്കി നിസ്കരിക്കുകയും വേണം. എന്നാല്‍ ഇമാം അശുദ്ധിക്കാരനെന്നോ മഅ്മൂമിന്റെ പ്രത്യക്ഷ നോട്ടത്തില്‍ വ്യക്തമാകാത്ത നജസ് ഇമാമിന്റെ ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ ഉണ്ടെന്ന് നിസ്കാരത്തിനിടയ്ക്ക് ബോധ്യപ്പെട്ടാല്‍ പുനരാരംഭിക്കുന്നതിനു പകരം ഇമാമുമായി ബന്ധം വേര്‍ പിരിഞ്ഞ് നിസ്കരിക്കണം. ശേഷമാണ് അറിഞ്ഞതെങ്കില്‍ മടക്കി നിസ്കരിക്കേണ്ടതില്ല.
ഇമാമത്തിന് ഏറ്റവും അര്‍ഹന്‍
1) അംഗീകൃത ഇസ്‌ലാമിക ഭരണാധികാരി.
2) നാട്ടിലെ ഗവര്‍ണര്‍ (ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ )
3) പള്ളിയില്‍ ഇമാമത്ത് കൊണ്ട് ഏല്പിക്കപ്പെട്ടയാള്‍
4) വീട്ടില്‍ വെച്ചാണെങ്കില്‍ വീട്ടുടമ
5) കര്‍മ ശാസ്ത്ര വിദഗ്ദര്‍
6) നന്നായി ഓത്തറിയുന്നയാള്‍
7) കൂടുതല്‍ ഭയ ഭക്തി ഉള്ളയാള്‍
8)കൂടുതല്‍ പ്രായമുള്ളയാള്‍
9) നല്ല തറവാട്ടുകാരന്‍
10) സല്‍കീര്‍ത്തിയുള്ളവന്‍
11) ശരീരവും വസ്ത്രവും കൂടുതല്‍ വൃത്തിയുള്ളവര്‍ എന്നീ ക്രമത്തിലാണ്.
ഇസ്‌ലാമില്‍ പുതിയ വാദം ഉന്നയിക്കുന്നവരെയും, തെമ്മാടിയെയും, വസ്‌വാസുള്ള വ്യക്തിയെയും ,ചേലാകര്‍മം നടത്താത്ത ആളെയും ,ഹര്‍കത്തുകള്‍ മാറ്റുന്നവനെയും, അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നവനെയും തുടരല്‍ കറാഹത്താണ്. അതിനേക്കാള്‍ ശ്രേഷ്ഠം ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ്
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 10
ഇമാമിന്റെ രണ്ട് സലാമും കഴിഞ്ഞാല്‍ പിന്തുടര്‍ന്നവര്‍ ഉടനെ എഴുന്നേല്‍ക്കേണ്ടതാണ്. പക്ഷെ അവന്റെ ഇരുത്തത്തിന്റെ സ്ഥാനമാകുന്ന രണ്ടാമത്തെ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കില്‍ അതിനു ശേഷം ഇരുന്നത് കൊണ്ട് വിരോധമില്ല. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാത്ത ഒന്നാമത്തെയോ മൂന്നാമത്തേയോ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കില്‍ ഉടനെ എഴുന്നേല്‍ക്കല്‍ മനപ്പൂവ്വം താമസിപ്പിച്ചാല്‍ നിസ്കാരം അസാധുവാകുന്നതാണ്.
ഇമാമിന്റെ നിസ്കാരത്തിന്റെ തുടക്കത്തില്‍ സന്നിഹിതനാവുകയും ഇമാം തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലിയ ഉടനെ തുടരുകയും ചെയ്യുന്നത് പ്രത്യേകം പുണ്യമുള്ള കാര്യമാണ്. നാല്പത് ദിവസം ഇത് പതിവാക്കിയല്‍ നരകത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും മുക്തനാകുമെന്ന് ഹദീസിലുണ്ട്.
ഇമാമിനു ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍ :
1) മഅ്മൂമിന്റെ വിശ്വാസത്തില്‍ ഇമാമിന്റെ നിസ്കാരം ശരിയാകുക.
2) ഇമാമിന്റെ നിസ്കാരം മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമായ നിസ്കാരമല്ലാതിരിക്കുക.
3)തെറ്റു കൂടാതെ നിര്‍ബന്ധ വചനങ്ങള്‍ ചൊല്ലാന്‍ സാധിക്കുന്നവനായിരിക്കുക.
4) നപുംസകത്തിന്റെ ഇമാം സ്ത്രീയോ, പുരുഷന്റെതെ സ്ത്രീയോ നപുംസകമോ ആകാതിരിക്കുക.
ഒരു മഹല്ലിലെ ഇമാം തെമ്മാടിയോ പുത്തന്‍ ചിന്താഗതിക്കാരനോ ആണെങ്കില്‍ അയാളെ തുടര്‍ന്ന് നിസ്കരിക്കാതെ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് നല്ലത്.
ശറഇയായ കാരണം കൊണ്ട് ഇമാമിനെ വിട്ടു പിരിയുന്ന മഅ്മൂമിന് നിസ്കാരത്തില്‍ പൂര്‍ണ്ണമായും ജമാഅത്തിന്റെ പുണ്യം ലഭിയ്ക്കും.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 9
ഈ മഅമൂം (റുകൂഇല്‍ ഇമാമിനെ തുടരുന്നവന്‍) തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുമ്പോള്‍ നിസ്കാരത്തിന്റെ സാധാരണ നിയ്യത്തുകള്‍ക്ക് പുറമേ ഇത് ഇഹ്‌റാമിന്റെ തക്‍ബീറാണെന്ന് കൂടി കരുതണം. അങ്ങനെ കരുതിയില്ലെങ്കില്‍ റുകൂഇലേക്ക് കുനിയുമ്പോള്‍ നിര്‍ബന്ധമായും തക്‍ബീര്‍ ചൊല്ലണം. മറിച്ച് ഒരു തക്‍ബീര്‍ മാത്രം ചൊല്ലുകയും അതു ഇഹ്‌റാമിനും റുകൂഇനും കൂടിയാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഒന്നും കരുതാതിരിക്കുകയോ ചെയ്താല്‍ പറ്റുകയില്ല.
ഇതേ പ്രകാരം നിറുത്തത്തിലല്ലാതെ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫര്‍ള് നിസ്കരിക്കുമ്പോള്‍ തക്‍ബീറത്തുല്‍ ഇഹ്‌റാം നിറുത്തത്തില്‍ വച്ചായിരിക്കല്‍ നിര്‍ബന്ധമാണ്. അതിനു മുമ്പ് നിറുത്തത്തിന്റെ അതിര്‍ത്തി വിടുന്ന വിധം കുനിഞ്ഞാല്‍ ഫര്‍ള് നിസ്കാരം സാധുവാകുന്നതല്ല.
റുകൂഇനു ശേഷമുള്ള ഏതെങ്കിലും ഫര്‍ളില്‍ തുടര്‍ന്നാല്‍ ആ റകഅത്ത് കിട്ടുകയില്ലെങ്കിലും തുടര്‍ച്ച് സാധുവാകുന്നതാണ്. അങ്ങനെ തുടരുമ്പോള്‍ നിന്നുകൊണ്ട് തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുകയും ശേഷം തക്‍ബീര്‍ ചൊല്ലാതെ ഇമാമിന്റെ ഒപ്പം ചേരുകയും ഇമാം ചെയ്യുന്നതുപോലെയെല്ലാം ചെയ്ത് ഇമാം രണ്ട് സലാമും വീട്ടിയ ശേഷം ആ റകഅത്ത് മടക്കി നിസ്കരിക്കുകയും വേണം.
ചുരുക്കത്തില്‍ ഇമാം റുകൂഇല്‍ നിന്നുയര്‍ന്ന ശേഷം എത്തുന്നവര്‍ ഇമാം അടുത്ത റകഅത്തിലേക്ക് വരുന്നതുവരെ നോക്കി നില്‍ക്കേണ്ടതില്ല. ഏതവസരത്തിലും തുടരാവുന്നതാണ്.വൈകിത്തുടര്‍ന്നവന്‍ ഇമാമിന്റെ സലാമിനു ശേഷം ബാക്കി റകഅത്ത് നിസ്കരിക്കാനായി നില്‍ക്കുമ്പോള്‍ മഅമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിന്റെ സ്ഥാനമായ രണ്ടാം റകഅത്തിലാണ് ഇമാമിന്റെ കൂടെ ഇരുന്നതെങ്കില്‍ തക്‍ബീര്‍ ചൊല്ലി എഴുന്നേല്‍ക്കണം. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാതെ ഒന്നാമത്തെയോ മൂന്നാമത്തെയോ റകഅത്തിലാണ് ഇരുന്നതെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തക്‍ബീര്‍ ചൊല്ലേണ്ടതില്ല.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 8
ഇപ്രകാരം ഇമാം സൂറത്ത് ഓതുകയില്ലെന്നു തോന്നിയാല്‍ ഇമാമിനോടൊപ്പം ഫാതിഹ തുടങ്ങല്‍ കറാഹത്തില്ലെന്നു മാത്രമല്ല, പിന്നാലെ ഓതാന്‍ സമയം കിട്ടുകയില്ലെങ്കില്‍ ഒന്നിച്ച് ഓതല്‍ നിര്‍ബന്ധവുമാണ്.
ഇമാം ഖുനൂത്ത് ഓതുമ്പോള്‍ ‘ഫഇന്നക്ക തഖ്‌ളീ’ മുതല്‍ കൂടെ ഓതല്‍ കറാഹത്തില്ലെന്ന് മാത്രമല്ല , സുന്നത്ത് കൂടിയാണ്. ഖുനൂത്തിന് ശേഷമുള്ള സ്വലാത്ത് ഇമാമോടൊപ്പം ചൊല്ലാതെ അതിനു ആമീന്‍ പറയുകയാണ് സുന്നത്ത്.
ഇമാം ഫാതിഹക്ക് ശേഷം ആമീന്‍ പറയുമ്പോള്‍ ഒപ്പം തന്നെ മഅമൂം ആമീന്‍ പറയേണ്ടതാണ്. കാരണം ഇമാമിന്റെ ആമീനോട് കൂടെ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതും ആ കൂട്ടത്തില്‍ മഅമൂം ആമീന്‍ ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതുമാണ്. മഹത്തുക്കളോടു കൂടെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകുന്നതാണ്. അതിനാല്‍ ഇമാം ആമീന്‍ തുടങ്ങുമ്പോള്‍ തന്നെ മഅമൂം ആമീന്‍ തുടങ്ങേണ്ടതും ഒന്നായി അവസാനിപ്പിക്കേണ്ടതുമാണ്. ബാക്കിയുള്ളതെല്ലാം (പ്രവര്‍ത്തിക്കുന്നതും ചൊല്ലുന്നതും) ഇമാമിനോടൊത്ത് ചെയ്യല്‍ കറാഹത്താണ്.
അണിയില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കല്‍ കറാഹത്താണ്. മുമ്പിലുള്ള അണിയില്‍ സ്ഥലം കിട്ടുമെങ്കില്‍ അതിലേക്ക് കയറി നില്‍ക്കുകയാണ് വേണ്ടത്. അതില്‍ സ്ഥലമില്ലെങ്കില്‍ പിന്നില്‍ നിന്ന് തക്‍ബീറത്തുല്‍ ഇഹ്‌റാല്‍ ചൊല്ലുകയും ശേഷ്ം മുമ്പിലുള്ള അണിയില്‍ നിന്ന് ഒരാളെ അധികം അനക്കം കൂടാതെ ഇങ്ങോട്ട് കൂട്ടുകയുമാണ് വേണ്ടത്. ഇതിനു മുന്നിലുള്ള സഹായിക്കലും സുന്നത്താണ്.ജമാഅത്തില്‍ കറാഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് സംഘടിതമായി നിസ്കരിക്കുന്നതിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 7
ജമാഅത്തില്‍ ശ്രദ്ധിക്കേണ്ടത് : -
ജമാഅത്തായി നിസ്കരിക്കാന്‍ പള്ളിയില്‍ വരുന്നവര്‍ ഇഖാമത്തിനു മുമ്പായി സുന്നത്ത് നിസ്കരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ആ സുന്നത്ത് നിസ്കാരം ഇഖാമത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സമയമില്ലെങ്കില്‍ അതില്‍ പ്രവേശിക്കല്‍ കറാഹത്താണ്.
തഹിയ്യത്ത് നിസ്കാരമാണെങ്കിലും കറാഹത്ത് തന്നെയാണ്. ഇങ്ങനെ വൈകി വരുന്നവര്‍ ഫര്‍ളിന്റെ നിയ്യത്ത് ചെയ്യുമ്പോള്‍ തഹിയ്യത്തിനെയും കൂടി കരുതിയാല്‍ അതിന്റെ കൂലി കൂടി ലഭിക്കുന്നതാണ്. മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിച്ചാലുള്ള തഹിയ്യത്ത് ത്വവാഫാണെന്ന് ഓര്‍ക്കുമല്ലോ. ത്വവാഫിന് സാധിക്കാതെ വരുമ്പോള്‍ മാത്രമേ അവിടെ രണ്ട് റകഅത്ത് നിസ്കരിച്ച് തഹിയ്യത്ത് നിര്‍വ്വഹിക്കാവൂ.
ഇമാമിനോട് തുടര്‍ന്ന് തക്‍ബീര്‍ ചൊല്ലാനുള്ള ധൃതിയില്‍ എവിടെയെങ്കിലും വന്നു നിന്നു നിസ്കാരത്തില്‍ പ്രവേശിക്കുന്നതില്‍ പല തെറ്റുകളുമുണ്ടാകാറുണ്ട്. മുമ്പിലെ അണിയില്‍ സ്ഥലം ഒഴിവുള്ളതോടെ പിന്നില്‍ നില്‍ക്കല്‍ കറാഹത്താണ്.
ഇമാമിന്റെ വലതു ഭാഗം മഹത്വമുള്ളതാണെന്നും അവിടെ ചെന്ന് നില്‍ക്കണമെന്നുള്ള ആഗ്രഹത്തില്‍ ഇടതുഭാഗത്തുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ വലതു ഭാഗത്തു വന്നുനില്‍ക്കുന്നതും കറാഹത്താണ്. ഇമാമിനെ മധ്യത്തിലാക്കി അണിയില്‍ രണ്ടു ഭാഗവും സമമായി നില്‍ക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് കൂടുതല്‍ ആളുകള്‍ നില്‍ക്കല്‍ കാറാഹത്താണ്. ഇമാമിനോട് അടുത്തടുത്ത് നില്‍ക്കല്‍ കൂടുതല്‍ പുണ്യമുള്ളതാണ്. അടുത്ത് നിന്ന ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞ്കൊടുത്ത് ദൂരെനില്‍ക്കലും ഒന്നാം അണിയില്‍ നിന്നവന്‍ മറ്റൊരാള്‍ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്ത് രണ്ടാം അണിയില്‍ നില്‍ക്കലും കറാഹത്തു തന്നെയാണ്. ഉസ്താദിനു വേണ്ടിയോ മറ്റോ ആയിരുന്നാലും കറാഹത്താണ്.
പള്ളിയിലാകുമ്പോള്‍ ഇടതുഭാഗത്തും വലതുഭാഗത്തുമുള്ള രണ്ടു ചുമരുകളോ മറ്റോ അണികളുടെ അറ്റമായി ഗണിക്കപ്പെടുന്നതാണ്. മൈതാനത്താകുമ്പോള്‍ നിസ്കരിക്കാന്‍ തയ്യാറാക്കിയ സ്ഥലത്തിന്റെ രണ്ടറ്റങ്ങളോ മറ്റോ അണികളുടെ പരിധിയായി ഗണിക്കണം. ഈ പരിധിവരെ അണി പൂര്‍ത്തിയാകുംമുമ്പ് മറ്റൊരു അണി ആരംഭിക്കല്‍ കറാഹത്താണ്. അണികള്‍ക്കിടയില്‍ തൂണോ ചുവരോ മിമ്പറോ ഉണ്ടാകുന്നതിനു വിരോധമില്ല.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 6
അങ്ങനെ ഇമാമിന്റെ കൂടെ റുകൂഇലെത്തുകയും അടക്കം കിട്ടുകയും ചെയ്താല്‍ അവന് ആ റകഅത്ത് ലഭിക്കും. ഇനി ഇമാമിന്റെ കൂടെ അടക്കം കിട്ടിയില്ലെങ്കില്‍ ആ റകഅത്ത് നഷ്ടപ്പെടും. ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് നിസ്കരിക്കണം.
ഫാതിഹക്ക് സമയം ലഭിക്കാത്തവന്‍ അറിയാതെയോ മറ്റോ സുന്നത്തില്‍ വ്യാപൃതനാവുകയോ ഒന്നും ഓതാതെ നില്‍ക്കുകയോ ചെയ്താല്‍ അത്രയും സമയം ഫാതിഹ നിര്‍ബന്ധമായും ഓതണം. ഓതിയ ശേഷം റുകൂഅ് ചെയ്യുകയും ഇമാമോടു കൂടി അടക്കം കിട്ടുകയും ചെയ്താല്‍ ആ റകഅത്ത് അവന് ലഭിക്കും.
ഇനി ഫാതിഹയില്‍ നിന്ന് അത്രയും സമയം ഓതിയപ്പോഴേക്കും ഇമാം റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ ഇമാമോട് കൂടി യോജിക്കുകയും അവസാനം ഒരു റകഅത്ത് കൂടി നിസ്കരിക്കുകയും വേണം. ഇനി ഇമാം സുജൂദിലേക്ക് കുനിയുന്നത് വരെ ഫാതിഹയില്‍ നിന്ന് നിര്‍ബന്ധമുള്ളത്ര ഓതിക്കഴിഞ്ഞില്ലെങ്കില്‍ ഇമാമിനെ നിര്‍ബന്ധമായും വിട്ട് പിരിയണം. കാരണം തുടര്‍ന്ന്കൊണ്ടിരിക്കുമ്പോള്‍ രണ്ടു ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തുവാനോ നിര്‍ബന്ധമുള്ളത്ര ഫാതിഹ ഓതാതെ ഇമാമിനോട് യോജിക്കാനോ പാടില്ലാത്തതാണ്.
ഇമാമുമായി തുടര്‍ച്ചക്ക് തടസ്സമുണ്ടാകാത്ത വിധം സുന്നത്തുകളില്‍ യോജിക്കേണ്ടതാണ്. അപ്പോള്‍ സുജൂദ് സുന്നത്തുള്ള ആയത്ത് ഇമാം ഓതുമ്പോള്‍ ഇമാം സുജൂദ് ചെയ്യാതെ മഅ്മൂം മാത്രം ചെയ്യുകയോ ഇമാം ചെയ്യുമ്പോള്‍ മഅമൂം ഉപേക്ഷിക്കുകയോ ചെയ്താല്‍ മഅമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്.
മഅമൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം സാധുവാകേണ്ടതാണ്. ഫാതിഹയില്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നവര്‍ ബിസ്മി ചൊല്ലാത്ത ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുന്നതല്ല. സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുമെന്ന് വിശ്വസിക്കുന്നവര്‍ അതു കൊണ്ട് വുളു മുറിഞ്ഞ ഇമാമിനെ തുടര്‍ന്നാല്‍ സാധുവാകുന്നതല്ല.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 5
മേല്‍ പ്രസ്താവിച്ച അംഗീകൃത കാരണങ്ങളുണ്ടായല്‍ മഅമൂം വേഗം ഫാതിഹ ഓതി പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഇഅതിദാലും രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തവും ദീര്‍ഘമായ ഫര്‍ളുകളായി പരിഗണിക്കപ്പെടുകയില്ല. അപ്പോള്‍ ഇമാം റുകൂഉം രണ്ട് സുജൂദും ചെയ്ത് കഴിയുമ്പോഴേക്കും മഅമൂം ഫാതിഹ ഓതിത്തീര്‍ന്നാല്‍ ഉടനെ റുകൂഅ് ചെയ്യുകയും അവന്റെ ക്രമമനുസരിച്ച് നിസ്കരിക്കേണ്ടതുമാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ അടുത്ത റകഅത്തിലേക്ക് ഉയരുമ്പോഴേക്കും ഇമാം റുകൂഇല്‍ എത്തിയിട്ടുണ്ടെങ്കില്‍ ഈ മഅമൂം, ഇമാമിന്റെ നിറുത്തത്തില്‍ ഫാതിഹ ഓതാന്‍ സമയം കിട്ടാത്ത മസ്‌ബൂഖിനെപ്പോലെയാണ്. അവന്റെ ഫാതിഹയെ ഇമാം വഹിക്കും. ഫാതിഹ ഓതാതെ ഇമാമിന്റെ കൂടെ റുകൂഇലേക്ക് പോയാല്‍ മതി.
അംഗീകൃത കാരണമുള്ളവന്‍ ദീര്‍ഘമായ മൂന്ന് ഫര്‍ള് കൊണ്ട് പിന്തിയിട്ടും ഫാതിഹ ഓതിത്തീര്‍ന്നിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ടുപിരിയുകയോ അല്ലെങ്കില്‍ ഇമാമുമായി യോജിച്ച് ഇമാം ചെയ്ത്കൊണ്ടിരിക്കുന്നതിലേക്കു പോകുകയോ വേണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് നിസ്കരിക്കുകയും വേണം. ഉദാഹരണമായി ഇമാമിന്റെ രണ്ടാം സുജൂദിന്റെ ശേഷം അടുത്ത റകഅത്തിലേക്കുയരുമ്പോഴും മഅമൂം ഫാതിഹ ഓതിത്തിര്‍ത്തിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ട്പിരിയാത്ത പക്ഷം , നില്‍പ് തുടരുകയും ഇമാമിന്റെ കൂടെ അടുത്ത റകഅത്തിലെ റുകൂഉം മറ്റും ചെയ്യുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്തുകൂടി നിസ്കരിക്കുകയും ചെയ്യേണ്ടതാണ്. ഇനി രണ്ടാമത്തെ സുജൂദിന് ശേഷം ഇമാം അത്തഹിയ്യാത്തില്‍ ഇനിക്കുകയാണെങ്കില്‍ മഅമൂമിന്റെ ഫാതിഹ പൂര്‍ത്തിയായില്ലെങ്കില്‍ പോലും ഇമാമോട് യോജിച്ച് കൊണ്ട് ഇരിക്കുകയും മറ്റുകാര്യങ്ങളെല്ലാം തുടര്‍ന്നു ചെയ്യുകയും ഇമാമിന്റെ സലാമിന്റെ ശേഷം ഒരു റകഅത്ത് നിസ്കരിക്കുകയും ചെയ്യേണ്ടതാണ്.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 4
മുന്തുകയും പിന്തുകയും അരുത്.
മഅമൂം ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ മുന്‍കടക്കരുത്. പൂര്‍ണ്ണമായ രണ്ട് ഫര്‍ള് മുമ്പിലായാല്‍ നിസ്കാരം തന്നെ അസാധുവാകും. മറന്നോ അറിവില്ലാതെയോ ഇങ്ങനെ ചെയ്താല്‍ വിരോധമില്ല. പക്ഷേ മുന്തി ചെയ്ത ഫര്‍ളുകള്‍ പരിഗണിക്കപ്പെടുകയില്ല. ഇവ ഇമാമിനോടൊപ്പം വീണ്ടും ചെയ്യല്‍ നിര്‍ബന്ധമാണ്. മറന്നുകൊണ്ടോ മറ്റോ ഇമാമിന്റെ കൂടെ ചെയ്തില്ലെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് കൂടെ നിസ്കരിക്കേണ്ടതാണ്. ഒരു പൂര്‍ണ്ണമായ ഫര്‍ള് കൊണ്ട് മാത്രമാണ് ഇമാമിനേക്കാള്‍ മുന്തുന്നതെങ്കില്‍ മഅമൂമിന്റെ നിസകാരം സാധുവാകുന്നതാണ്. അതോടൊപ്പം ആ പ്രവര്‍ത്തനം ഹറാമുമാണ്. ഇമാമിനേക്കാള്‍ ഒരു ഫര്‍ളിന്റെ തുടക്കം കൊണ്ട് മാത്രം മുന്തിയാലും നിസ്കാരം സാധുവാണ്. പക്ഷേ അതു കറാഹത്താണ്.
ഉദാഹരണമായി ഇമാം റുകൂഇലാകുമ്പോള്‍ മഅമൂം ഇഅതിദാലിലേക്കുയര്‍ന്നാല്‍ നിസ്കാരം സാധുവാണെങ്കിലും ആ പ്രവൃത്തി ഭൂഷണമല്ല.
ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ പിന്താന്‍ പാടില്ല. കാരണമില്ലാതെ പൂര്‍ണ്ണമായ രണ്ട് ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തിയാല്‍ മഅമൂമിന്റെ നിസ്കാരം അസാധുവാകും. ഉദാഹരണമായി ഇമാം റുകൂഉം ഇഅതിദാലും കഴിഞ്ഞ് സുജൂദിലേക്ക് കുനിഞ്ഞ് കൊണ്ട് നിര്‍ത്തത്തിന്റെ അതിര്‍ത്തി വിട്ടുകടക്കുമ്പോഴും മഅമൂം കാരണമില്ലാതെ നിര്‍ത്തത്തില്‍ തുടരുകയാണെങ്കില്‍ അവന്റെ നിസ്കാരം അസാധുവാകുന്നതാണ്. എന്നാല്‍ ഇമാം ഇഅതിദാലില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മഅമൂം റുകൂഇലെത്തുകയും ഇമാം സുജൂദില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മഅമൂം ഇഅതിദാലിലെത്തുകയും ചെയ്താല്‍ വിരോധമില്ല.
Tuesday, April 6, 2010
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 3
പള്ളിയോ മറ്റ് കെട്ടിടങ്ങളോ അല്ലാത്ത മൈതാനിയിലാണ് ഇമാമും മഅമൂമുമെങ്കില്‍ അവര്‍ക്കിടയിലും മേല്‍ പറഞ്ഞ ദൂരം പരിഗണിക്കപ്പെടുന്നതാണ് ഒരാള്‍ പള്ളിയിലും മറ്റൊരാള്‍ പള്ളിയല്ലാത്തിടത്തുമായാല്‍, പള്ളിയല്ലാത്തിടത്താവുമ്പോഴുള്ള നിബന്ധനകളെല്ലാം അവിടെ പരിഗണിക്കപ്പെടുന്നതാണ്. പക്ഷെ അവര്‍ക്കിടയിലുള്ള ദൂരം കണക്കാക്കുന്നത് പള്ളിയുടെ അറ്റം മുതലാണ്. പള്ളിയുണ്ടാക്കിയ ശേഷം പള്ളിയുടെ സൌകര്യത്തിനായി ഉണ്ടാക്കിയതും പള്ളിയായി വഖഫ് ചെയ്യപ്പെടാത്തതുമായ ചെരുവുകള്‍ക്കും മറ്റും പള്ളിയുടെ നിയമം ബാധകമല്ല. അതിനാല്‍ ചെരുവില്‍ നിന്ന് പള്ളിയിലുള്ള ഇമാമിനെ തുടരുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലേടുക്കേണ്ടതാണ്. തുടര്‍ച്ച സാധുവാകാനാണ് മേല്‍പറയപ്പെട്ടദൂരം.
ഇമാമിന്റെയും മഅമൂമിന്റെയും ഇടയിലോ ഇമാമിന്റെയും ആദ്യത്തെ സ്വഫിന്റെയും ഇടയിലോ മറ്റ് സ്വഫ്ഫുകള്‍ക്കിടയിലോ മൂന്ന് മുഴത്തിലധികം ദൂരമുണ്ടായാല്‍ ജമാഅത്തിന്റെ പ്രത്യേക കൂലി നഷ്ടപ്പെടുന്നതാണ്. ഇമാമിന്റെയും മഅമൂമിന്റെയും നിസ്കാരങ്ങള്‍ ഒരേ സ്വഭാവമുള്ളതാകണം. മയ്യിത്തു നിസ്കരിക്കുന്നവര്‍ ജുമുഅ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാധുവാകുന്നതല്ല. ളുഹര്‍ നിസ്കരിക്കുന്നവര്‍ ജുമുഅ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാധുവാകുന്നതാണ്. റക്‌അത്തിന്റെ എണ്ണം വിത്യാസപ്പെടുന്നത് കൊണ്ട് വിരോധമില്ല. ഇമാം സലാം വീട്ടിയ ശേഷം ബാക്കി റക്‌അത്തുകള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.
ഇരുന്നും കിടന്നും നിസ്കരിക്കുമ്പോള്‍ നിന്ന് നിസ്കരിക്കുന്നവരോടും തയമ്മും ചെയ്തവര്‍ വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവരോടും മറിച്ചും തുടരുന്നതിനു വിരോധമില്ല.
മഅമൂമുമായി നിസ്കരിക്കുന്നവനെയോ മഅമൂമോ അല്ലയോ എന്ന് സംശയിക്കപ്പെടുന്നവനെയോ മടക്കി നിസകരിക്കല്‍ നിര്‍ബന്ധമായവനെയോ തുടര്‍ന്നാല്‍ സാധുവകുന്നതല്ല. ഇമാമും മഅമൂമും ഓതാനറിയാത്തവരാണെങ്കില്‍ അന്യേന്യം തുടരുന്നതിനു വിരോധമില്ല. പക്ഷെ ഇമാമിനറിയാത്ത ഭാഗം തന്നെ മഅമൂമിനും അറിയാതിരിക്കണം. ഇമാമിനറിയാത്തത് മഅമൂമിനറിയുമെങ്കില്‍ തുടരാന്‍ പറ്റുകയില്ല.
Sunday, April 4, 2010
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 2
ശേഷം ഇമാം നിയ്യത്ത് ചെയ്ത് തക്ബീര്‍ ചൊല്ലുകയും ശേഷം തുടരുന്നവരും തക്ബീര്‍ ചൊല്ലുക. (മഅ്മൂം ഇമാമിനോടു കൂടെ നിസ്കരിക്കുന്നു എന്നും, ഇമാം ഇമാമായി നിസ്കരിക്കുന്നു എന്നും കരുതണം. ജുമുഅ നിസ്കാരത്തില്‍ ഈ കരുത്ത് രണ്ട് കൂട്ടര്‍ക്കും നിര്‍ബന്ധമാണ് ) ശേഷം ഇമാമും മഅ്മൂമുകളും വജ്ജഹത്തു ഓതണം. പിന്നീട് ഇമാം ഫാത്വിഹ ഉറക്കെ ഓതുമ്പോള്‍ മഅമൂം അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിന്റെ ഫാത്വിഹ അവസാനിച്ച് രണ്ട് കൂട്ടരും ഒരുമിച്ച് ആമീന്‍ പറഞ്ഞതിനു ശേഷം മഅമൂം ഫാതിഹ പതുക്കെ ( സ്വന്തം ശരീരം കേള്‍ക്കത്തക്കവിധം )ഓതണം. ഇവര്‍ ഫാതിഹ ഓതുന്ന സമയം കഴിഞ്ഞതിനു ശേഷം ഇമാം സൂറത്ത് ഉറക്കെ ഓതണം. തുടരുന്നവര്‍ അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിനെ പിന്തുടര്‍ന്ന്കൊണ്ട് മാത്രമേ പിന്നിലുള്ളവര്‍ക്ക് എന്തും ചെയ്യാന്‍ പാടുള്ളൂ. ഇമാമിനു മുമ്പ് റുകൂഇലേക്കോ മറ്റോ പ്രവേശിച്ചുപോയാല്‍ ഉടനെ തിരിച്ചുപോരണം. എന്നിട്ട് ഇമാമിനെ പിന്തുടരണം. ഇമാമിനു വല്ല തെറ്റും പറ്റിയാല്‍ سبحان الله എന്ന് ഇമാം കേള്‍ക്കത്തക്ക വിധം മഅ്മൂം പറയണം.
മടമ്പുകള്‍ കൊണ്ട് ഇമാമിനേക്കാള്‍ മഅമൂം മുന്തി നില്‍ക്കരുത്. ഒപ്പം നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നതുമാണ്.
ഇമാമിനെയോ അണിയിലുള്ളവരെയോ കണ്ടിട്ടോ, ഇമാമിന്റെ ശബ്ദം എത്തിച്ച് കൊടുക്കുന്ന ‘മുബല്ലിഗി’ ന്റെയോ ശബ്ദം കേട്ടിട്ടോ, ഇമാമിന്റെ ചലനങ്ങള്‍ അറിയുന്നില്ലെങ്കില്‍ തുടര്‍ച്ച സാധുവാകുകയില്ല.
ഇമാമും തുടര്‍ന്ന് നിസ്കരിക്കുന്നവരും ഒരു സംഘമാണെന്ന് പറയത്തക്കവിധം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടണം. ഇമാമും മഅ്മൂമും ഒരേ പള്ളിയിലാണെങ്കില്‍ കൂടുതല്‍ ദൂരത്താകുന്നതിനോ രണ്ട് മുറികളിലാകുന്നതിനോ കെട്ടിടത്തിന്റെ രണ്ട് നിലകളിലാകുന്നതിനോ വിരോധമില്ല. പക്ഷെ ,പള്ളിയില്‍ നിന്ന് പുറത്ത് പോകാതെ സാധാരണ രൂപത്തിലുള്ള നടത്തം കൊണ്ട് മാത്രം ഇമാമിന്റെയടുത്ത് ചെന്നുചേരാനുള്ള വഴിയുണ്ടായിരിക്കണം. ഈ വഴിയില്‍ അടച്ചിട്ടതോ പൂട്ടിയതോ ആയ വാതിലുണ്ടാവുന്നതിനു വിരോധമില്ല. ഒരു സംഘമെന്നും ഒരു വീട്ടുകാരനെന്നും പറയപ്പെടാത്ത വിധം വാതിലുകള്‍ ആണിവെച്ച് ബന്ധിക്കുകയോ മുകളിലെ നിലയില്‍ കയറാനുള്ള കോണി ഇല്ലാതാവുകയോ ചെയ്യരുത്.
പള്ളിയുടെ കോണി പള്ളിയല്ലാത്ത സ്ഥലത്ത് നിന്നാണെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്ത് വരാതെ ഇമാമിന്റെയടുത്ത് വരാന്‍ സാധ്യമല്ലാത്തത് കൊണ്ടും ഒരു സ്ഥലത്ത് സമ്മേളിച്ചവരായി ഗണിക്കപ്പെടാത്തത് കൊണ്ടും ആ കോണി ഫലം ചെയ്യുകയില്ല.
ജമാഅത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 1
ഉസ്മാന്‍ (റ) നബി (സ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ഇശാ നിസ്കാരം സംഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ രാത്രി പകുതി വരെ നിസ്കരിച്ചതുപോലെയാണ്. ആരെങ്കിലും സുബ്‌ഹി നിസ്കാരം സംഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ ഒരു രാത്രി മുഴുവ്നും നിസ്കരിച്ചത് പോലെയാണ്.
ജുമുഅ നിസ്കാരം സംഘടിതമായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.
ഒറ്റക്കു നിസ്കരിക്കുന്നതും സംഘം ചേര്‍ന്നു നിസ്കരിക്കുന്നതും വ്യത്യാസമുണ്ട്. സംഘടിതമായി നിസ്കരിക്കുമ്പോള്‍ ചില പ്രത്യേക മുറകള്‍ പാലിക്കേണ്ടതുണ്ട്. മഅമൂമീങ്ങളുടെ വരികള്‍ വളയരുത്. കാലിന്റെ മടമ്പുകളും ചുമലുകളും ഒരേനിലയില്‍ ആയിരിക്കണം. വരിയില്‍ അവിടവിടെ വിടവുകള്‍ ഉണ്ടാവരുത്. ആദ്യത്തെ വരി പൂര്‍ത്തിയായ ശേഷമേ മറ്റൊരു വരി തുടങ്ങാവൂ. ഒരു വരിക്കുള്ള ആളുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആദ്യം വരുന്നവന്‍ ഇമാമിന്റെ വലതു ഭാഗത്തും രണ്ടാമന്‍ ഇടതുഭാഗത്തും മൂന്നാമന്‍ അവരുടെ വലതുഭാഗത്തും നാലാമന്‍ അവരുടെ ഇടതുഭാഗത്തും, ഇങ്ങനെയാണ് വരി പൂര്‍ത്തിയാക്കേണ്ടത്. രണ്ടുവരികള്‍ക്കിടയിലും ഇമാമിന്റെയും ആദ്യവരിയുടേയും ഇടയിലും മൂന്നു മുഴത്തിലധികം അകലമുണ്ടാവരുത്.
ഭൌതിക രൂപത്തിലുള്ള ഐക്യം മാനസിക രൂപത്തിലുള്ള ഐക്യത്തിനു പ്രേരണ നല്‍കുന്നു. വരികള്‍ നേരെ നിറുത്താതെ തെറ്റിനില്‍ക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിച്ച്കൊണ്ടേയിരിക്കുമെന്ന് നബി (സ) താക്കിതു ചെയ്തു . ഇമാമോട് കൂടി നിസ്കരിക്കാനൊരുങ്ങിയാല്‍ മുന്നിലേക്ക് വരാതെ പിന്നിലേക്ക് പിന്തിനില്‍ക്കുന്നതും നബി (സ) വിരോധിച്ചിട്ടുണ്ട്. അത്തരക്കാരെക്കുറിച്ച് നബി (സ) പറഞ്ഞു. ‘ഒരു ജനത പിന്തിനില്‍ക്കുന്ന കാലത്തോളം അല്ലാഹുവും അവരെ പിന്തിച്ചു തന്നെ നിര്‍ത്തും.’
Thursday, April 1, 2010
അള്ളാഹുവിന്റെ പ്രവാചകര്‍ - 10
കവിതാ പൂക്കള്‍ വിതറി വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമേനി (സ)യെ സ്വീകരിച്ച മദീനക്കാരെ നമുക്കനുസ്മരിക്കാം. അന്നവര്‍ മോടിയില്‍ വസ്ത്രം ധരിച്ചിരുന്നു. ആഹ്‌ളാദ ഭരിതരായിരുന്നു. ആഘോഷത്തിമര്‍പ്പിലായിരുന്നു. 1430 വര്‍ഷം മുമ്പവര്‍ പാടിയ പാട്ടിന്റെ ഈണം ഈത്തപ്പനയോലകളുളിലൂടെ മരുഭൂമിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഇളം കാറ്റില്‍ അലിഞ്ഞില്ലാതായോ? ഇല്ല, അതേറ്റ് പാടാന്‍ ഭൂലോകത്തില്‍ വിശ്വാസികള്‍ എന്നും നിലനില്‍ക്കുന്നു. തിരുസന്നിധിയെ കൊതിച്ച മദീനാ നിവാസികളുടെ ഹൃദയത്തിന്റെ കയ്യൊപ്പുള്ള പാട്ടുപാടി നമുക്കീ തിരുസന്നിധിയിലേക്ക് നടന്നടുക്കം.
ചരിത്രങ്ങളിലിന്നോളം ഒരു നേതാവും അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല. ഒരു നേതാവിനേയും ഇത്രയധികം കാലം സ്തുതികീര്‍ത്തനങ്ങളാല്‍ അഭിഷേകം ചെയ്തിട്ടില്ല. ഒരു നേതാവിന്റെ വിശ്രമ സങ്കേതത്തിലും ഇത്രയധികം അനുയായികള്‍ ഒഴുകിയെത്തിയിട്ടില്ല. ഒരു നേതാവിന്റെ നഗരവും ഇത്രയധികം ജനനിബിഡമായി അവശേഷിച്ചിട്ടില്ല.
പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ മദീന ജനബാഹുല്യത്താല്‍ വീര്‍പ്പ് മുട്ടുന്നു.അന്ന് അഖബായില്‍ വന്ന് ക്ഷണിച്ചത് മുതല്‍ മദീനയിലെത്തിയ അനുചരവൃന്ദം തിരുനബി (സ) യുടെ സാമിപ്യം അതിരറ്റ് ആഗ്രഹിക്കുന്നു. അറേബ്യയുടെ വരണ്ട ഗ്രാമങ്ങളില്‍ നിന്ന്, പൌരസ്ത്യ രാജ്യങ്ങളില്‍ നിന്ന്, കനല്‍പഥങ്ങളായ ആഫ്രിക്കന്‍ മരുനാടുകളില്‍ നിന്ന്, മഞ്ഞുപെയ്യുന്ന ധ്രുവപ്രദേശങ്ങളില്‍ നിന്ന് പതിനാല് നൂറ്റാണ്ടായി അവിരാമം തുടരുന്ന തീര്‍ത്ഥാടനം.
എന്തായിരിക്കും ഈ ജനകോടികളുടെ ഹൃദയത്തില്‍ മിടിക്കുന്നത് ? അവരുടെ കാലുകളെ നയിക്കുന്നത് ആ നഗരത്തിന്റെ സൌന്ദര്യമാണോ ? മദീന ലോകത്തിലെ വന്‍ നഗരമല്ല. മദീനയിലെ തലയെടുപ്പുള്ള ഖുബ്ബയുടെ ഹരിതാഭയോ ? കെയ്‌റോവിലും, ഡമാസ്കസിലും ബാഗ്‌ദാദിലും അംബരചുംബികളായ മിനാരങ്ങളെത്രെയുണ്ട് !! പാരീസും ന്യൂയോര്‍ക്കുമെല്ലാം നവീന കെട്ടിട ടെക്‍നോളജിയുടെ പറുദീസയാവുമ്പോള്‍ മദീനയുടെ മാര്‍ബിള്‍ നിലങ്ങളാവില്ല സന്ദര്‍ശകരുടെ ലക്ഷ്യം. താജ്‌മഹലിന്റെ നാട്ടില്‍ നിന്ന് ദൂരെയുള്ള മദീനയിലേക്ക് മാര്‍ബിളിന്റെ ശോഭ കാണാനെത്തുമോ ?
പിന്നെയെന്താവും ? അതിരുകളില്ലാത്ത സ്നേഹം! വക്കുകള്‍ മരിക്കുന്ന പ്രേമം! ഈ സ്നേഹത്തിന്റെ ശീതളിമയായിരുന്നു ഹിജ്‌റയുടെ നാളില്‍ ശത്രുക്കളുടെ ഊരിയ വാളിന്റെ നിഴലില്‍ പ്രവാചകരുടെ (സ) കട്ടിലില്‍ അവിടത്തെ സ്ഥാനത്ത് സുഖനിദ്ര കൊള്ളാന്‍ അലി (റ) യെ പ്രാപ്തമാക്കിയത്. ‘എന്നെ തൂക്കിലേറ്റാം, കണ്ഠം ഛേദിക്കാം, ഇഞ്ചിഞ്ചായി കഷ്‌ണിക്കാം, എനിക്കത് പ്രശ്‌നമേയല്ല. പക്ഷേ എന്റെ സ്നേഹനിധി അന്ത്യപ്രവാചകന്റെ (സ) കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല‘ എന്ന് തൂക്കുമരച്ചുവട്ടില്‍ നിന്ന് പാടിയ ഖുബൈബിന്റെ (റ) ഹൃദയത്തില്‍ മരണവേളയിലും കവിത വിടര്‍ന്നത് ഈ സ്നേഹത്തിന്റെ കരുത്ത് കൊണ്ടായിരുന്നു.
يٰا رَبِّ باِلْمُصْطَفَى بَلِّغْ مَقَاصِدَنَا -- وَاغْفِرْ لَنٰا مٰا مَضٰى يٰا وٰاسِـعَ الْكَرَمِ
അള്ളാഹുവിന്റെ പ്രവാചകര്‍ - 9
വാസ്തവത്തില്‍ അല്ലാഹുവിനെയും നബി (സ) യേയും സ്നേഹിക്കുകയെന്നതിന് അല്ലാഹുവിനേയും നബി (സ) യേയും സ്നേഹിക്കുകയെന്ന് തന്നെയാണര്‍ത്ഥം. അനുസരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണവും ഇസ്‌ലാമായി വിശേഷിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ അനുകരിക്കാന്‍ നമുക്ക് കഴിയുന്നത്. അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സംസ്കാരത്തിന്റെയും അടിസ്ഥാനം അനുകരണമാണ്. ഇസ്‌ലാമിക സംസ്കാരം നബി (സ) യെ അനുകരിക്കലാണ്. അനുകരിക്കുകയെന്നാല്‍ എതിര്‍ബുദ്ധി കൂടാതെ പിന്‍പറ്റുക. അവിടന്ന് പഠിപ്പിച്ചതും പുലര്‍ത്തിയതുമായ സംസ്കാരത്തെ ഒരാള്‍ സ്വാംശീകരിക്കുന്നത് അവിടത്തെ സ്നേഹിക്കുമ്പോഴാണ്. നബി (സ) യോടുള്ള സ്നേഹം ഹൃദയാന്തരാളത്തില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞാലാണ് പ്രത്യാഘാത – ഭയലേശമന്യേ അവിടത്തെ അനുകരിക്കുന്നതിന് ഒരാള്‍ തയ്യാറാകുന്നത്.
അദൃശ്യനായ അല്ലാഹുവിനേയും വഫാത്തായ നബി (സ) യേയും സ്നേഹിക്കാനാവില്ല എന്ന ധാരണ മതത്തിന്റെ ചൈതന്യമോ മനസ്സിന്റെ അവസ്ഥയോ അറിയാത്തവര്‍ക്ക് മാത്രമേ ഉണ്ടാകൂ. സ്നേഹം കൂടാതെ എങ്ങനെ അല്ലാഹുവിനെ ഒരാള്‍ക്ക് ആരാധിക്കാന്‍ പറ്റും ? സ്നേഹവും, ഭക്തിയും, ബഹുമാനവും, ഭയവും വണക്കവുമെല്ല്ലാം ചേര്‍ന്നിട്ടാണല്ലോ ആരാധനാമനസ്ഥിതിയുണ്ടാകുന്നത്. അല്ലാഹുവിനോട് അടുക്കുകയാണ് ആരാധനയുടെ ഉദ്ദേശ്യം. സ്നേഹിക്കാത്തവനോടെങ്ങനെ അടുപ്പം ആഗ്രഹിക്കാനാകും ? സ്നേഹത്തില്‍ മറ്റു മനുഷ്യരേക്കാളെല്ലാം നബി (സ) ക്കു മുന്‍ഗണന നല്‍കല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണെന്നാണ് പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുക. മഹാനായ ഉമര്‍ (റ) ഒരിക്കല്‍ നബി (സ) യോട് പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്നെക്കഴിച്ചാല്‍ മറ്റെന്തിനേക്കാളും സ്നേഹം അങ്ങയോടാണ്. ഇതു കേട്ടപ്പോള്‍ അവിടന്ന് പറഞ്ഞു ; അതു പറ്റില്ല ഉമറേ, താങ്കള്‍ക്ക് താങ്കളോടുള്ളതിനേക്കാളും സ്നേഹം എന്നോടായിരിക്കണം.’ തല്‍ക്ഷണം ഉമര്‍ (റ) പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്തിലുമേറെ സ്നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.’ അവിടന്ന് പ്രതിവചിച്ചു; ‘എങ്കില്‍ ശരി.’ ഇത് ജീവിച്ചിരിക്കുന്ന കാലത്ത് നബി (സ) യെ കണ്‍മുമ്പില്‍ കാണുന്നവര്‍ക്ക് മാത്രം കഴിയുന്നതാണെന്ന് വാദിക്കാനിടയുണ്ട്.
എന്നാല്‍ അബൂഹുറൈറ (റ) യെ ഉദ്ധരിച്ച് കൊണ്ട് ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ മറ്റൊരു നബിവാക്യം ഈ വാദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ‘എന്നോട് തീവ്രമായ സ്നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തില്‍ എനിക്ക് ശേഷമുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടുംബങ്ങളേയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരിക്കും അവര്‍ക്ക്.’
നബി (സ) യുടെ ദേഹവിയോഗത്തിന് ശേഷം അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും പഠിപ്പിച്ച പാഠങ്ങളും ഉപദേശിച്ച ഉപദേശങ്ങളും ഇവിടെയുണ്ട്. മുഹമ്മദ് നബി (സ) എന്ന ആളാണില്ലാത്തത്. ആ ആളിനെ കാണാനുള്ള മോഹമല്ലാതെ മറ്റൊന്നുമല്ല തീവ്രമായ പ്രവാചകസ്നേഹത്തിന്റെ താല്‍പര്യമായി ഈ വാക്യത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. നബി (സ) യുടെ ഭൌതിക ശരീരത്തിന്റെ അഭാവത്തിലാണ് അവരുടെ ഈ സ്നേഹമെന്ന് വ്യക്തം.
ആ ഹബീബിന്റെ മേല്‍ നമുക്ക് ചെല്ലാം.
وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ --- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ
അള്ളാഹുവിന്റെ പ്രവാചകര്‍ - 8
അവസരോചിതമായ കാരുണ്യത്തിന്റെ പൂത്താലമായി മദീനയിലെ റൌദാ ശരീഫില്‍ വിശ്രമിക്കുന്ന തിരുനബിയുടെ പാതയിലേക്ക് നമുക്ക് നടക്കാം. കാലുകളില്ലാതെ യാത്രക്കൂലിയില്ലാതെ വഴികളുടെ ദുര്‍ഘടങ്ങളില്ലാത്തൊരു നടപ്പാത തിരുനബി(സ) ചൂണ്ടികാണിച്ചിരിക്കുന്നു. ഹൃദയഭിത്തികള്‍ പൊട്ടുമാറുസ്നേഹം നിറഞ്ഞ് തുളുമ്പുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന സ്വലാത്ത് തിരുസന്നിധിയിലേക്കുള്ള ഊടുവഴിയാണ്.അല്ലാഹുവും മലക്കുകളും ചെയ്ത് കൊണ്ടിരിക്കുന്ന സ്വലാത്ത് ,സത്യവിശ്വാസത്തിന്റെ ബഹിര്‍ സ്ഫുരണമായ സ്വലാത്ത് .നമുക്കത് നമ്മുടെ അരുമ മക്കളോടൊത്ത് നമ്മുടെ പ്രിയ ഭാര്യയോടൊത്ത് ,പ്രിയ കൂട്ടുകാരോടൊത്ത് പാടാം. പറയാം.
‘തിരുനബിയുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനു പത്ത് സ്വലാത്ത് ചെയ്യുന്നതാണ്’ (ഹദീസ്)
اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَحْمَةِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ فَضْلِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ خَلْقِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا فِي عِلْمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّـدٍ بِعَدَدِ كَلِمَاتِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كَرَمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ حُرُوفِ كَلاٰمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ قَطْرِ الْأَمْطَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ وَرَقِ الْأَشْجَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَمْلِ الْقِفَارْ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ الْحُبُوبِ وَالثِّمَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا أَظْلَمَ عَلَيْهِ اللَّيْلُ وَأَشْرَقَ عَلَيْهِ النَّهَارُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ اللَّيْلِ وَالنَّهَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَـدَدِ مَا خَلَقْتَ فِي الْبِحَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَّمْ يُصَلِّ عَلَيْهِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ أَنْفَاسِ الْخَلاٰئِقِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ نُجُومِ السَّمٰاوٰاتِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كُلِّ شَيْءٍ فِي الدُّنْيَا وَالآخِرَةِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَـا خَلَقَ رَبِّي وَأَحْصَى ° وَصَلَوٰاتُ اللهِ تَعٰالَى وَمَلاٰئِكَتِهِ وَأَنْبِيٰائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِ الْمُرْسَلِينَ وَخَاتِمِ النَّبِيِّينَ وَإِمٰامِ الْمُتَّقِينَ وَقَائِدِ الْغُرِّ الْمُحَجَّلِينَ وَشَـفِيعِ الْمُذْنِبِين سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوٰاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ وَالْأَئِمَّةِ الْمٰاضِينَ وَالْمَشَايِخِ الْمُتَقَدِّمِينَ وَالشُّهَدٰاءِ وَالصَّالِحِينَ وَأَهْلِ طَاعَتِكَ أَجْمَعِينَ مِنْ أَهْلِ السَّمَاوٰاتِ وَالْأَرَضِينَ بِرَحْمَتِكَ يٰا أَرْحَمَ الرَّاحِمِينَ يٰا أَكْرَمَ الْأَكْرَمِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ
Sunday, March 28, 2010
അള്ളാഹുവിന്റെ പ്രവാചകര്‍ - 7
ചരിത്രത്തിലെ പ്രതിഭാശാലികളേയും മഹാന്മാരേയും വായിച്ചറിയുന്ന പില്‍ക്കാലക്കാര്‍ അവരെ അഗാധമായി സ്നേഹിക്കുന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നവര്‍ ഷേക്സ്‌പിയറിനേയും വിവിധ ചിന്തകളുടെ അനുധാവകര്‍ അതത് ചിന്താഗതിയുടെ ആചാര്യന്മാരേയും സ്നേഹിക്കുന്നത് സാധാരണമാണ്. നബി صلى الله عليه യില്‍ വിശ്വസിക്കുകയും അവിടത്തെ യഥാര്‍ത്ഥ വ്യക്തിത്വത്തെ സാനുരാഗം ഹൃദയത്തില്‍ സംവഹിക്കുകയും ചെയ്യുന്ന ഏതൊരു മുസ്‌ലിമിന്റെയും ജീവിതാഭിലാഷമാണ് അവിടത്തെ മരണാനന്തര വസതിയായ മദീനയിലെ വിശുദ്ധ റൌദയിലേക്ക് ഒരിക്കലെങ്കിലും തീര്‍ത്ഥാടനം നടത്തുകയെന്നത്. അല്ലാഹു നമുക്കെല്ലാവര്‍ക്കും നമ്മുടെ കുടുംബങ്ങള്‍ക്കും ആ മഹാ ഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ .......ആമീന്‍...........
മക്കയിലെത്തി ഹജ്ജ് നിര്‍വ്വഹിക്കാനവസരം ലഭിച്ച ഒരു മുസ്‌ലിം മദീനയില്‍ ചെന്ന് വിശുദ്ധ റൌദ കാണുന്നതിനു കൂടി അതുപയോഗപ്പെടുത്തുന്നതില്‍ താല്പര്യം കാട്ടാതെ മടങ്ങുകയാണെങ്കില്‍ അയാള്‍ക്ക് നബി صلى الله عليه യുമായുള്ള ബന്ധത്തിന്റെ ശക്തി എത്രയാണെന്നൂഹിക്കാന്‍ അതു തന്നെ മതി.
ഒരു അനുരക്തന് നബി صلى الله عليه യുടെ വിയോഗാനന്തരം അവിടത്തോടുള്ള അനുരാഗം പരമാവധി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് റൌദാ സന്ദര്‍ശനത്തിലൂടെയാണ്. മനസ്സില്‍ മുറ്റിനില്‍ക്കുന്ന സ്നേഹവായ്‌പിന്റെ അതിസമ്മര്‍ദ്ദം അടക്കുവാന്‍ അവിടന്ന് അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലേക്കുള്ള പാതയിൽ ചരിക്കുകയല്ലാതെ അയാള്‍ എന്തു ചെയ്യും ? തന്റെ ഓരോ അനുയായിക്കും മുഴുവന്‍ ലോകത്തോടുമുള്ളതിനേക്കാള്‍ സ്നേഹം തന്നോടായിരിക്കണമെന്ന് അവിടത്തെ അഭ്യര്‍ത്ഥനയും വിശ്വാസികളുടെ വിശ്വാസത്തിന്റെ പരിപൂര്‍ണ്ണതയ്ക്കുള്ള ഉപാധിയുമായതിനാല്‍ അത്രയൊന്നും സ്നേഹം അവിടത്തോടരുത് എന്ന് പറയാന്‍ ആര്‍ക്കാണവകാശം ? അവിടത്തോടുള്ള സ്നേഹത്തിന് പരിധി നിര്‍ണ്ണയിക്കുന്നതില്‍പരം അപരാധം വേറെയുണ്ടോ ?
ഹൃദയത്തെ വ്യതിചലിക്കാനനുവദിക്കാതെ നബി صلى الله عليه യില്‍ തന്നെ കേന്ദ്രീകരിച്ച് കൊണ്ടായിരിക്കണം. വിശുദ്ധ റൌദ സന്ദര്‍ശിക്കുന്നത് . നബി صلى الله عليه യുടെ അഭാവം കൊണ്ട് വേദനിക്കുന്ന മനസ്സായിരിക്കണം സന്ദര്‍ശകന്റേത്. ലൌകികമായ ഒരു ചിന്തയും അലട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. അവിടത്തെ വ്യക്തിത്വത്തിന്റെ ബഹുവിധ മാനങ്ങളും അറിഞ്ഞിരിക്കണം. സ്നേഹ നിര്‍ഭരവും കാരുണ്യപൂര്‍ണ്ണവും അനുകമ്പാമയവുമായ ആ ജീവിതത്തില്‍ നിന്ന് അറിയുന്നിടത്തോളം അധ്യായങ്ങള്‍ ഓര്‍മ്മയില്‍ വരുത്തണം. അവിടന്ന് മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി വരിച്ച ത്യാഗങ്ങളെക്കുറിച്ചറിവുണ്ടായിരിക്കണം. പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തിനും നിലനില്‍പ്പിനും കാരണഭൂതനായ മഹാവ്യക്തിയുടെ സമീപത്താണ് ഞാന്‍ നില്‍ക്കുന്നതെന്ന തിരിച്ചറിവോടെയായിരിക്കണം അവിടെ നില്‍ക്കുന്നത്. നബി صلى الله عليه ഉണ്ടാകുമായിരുന്നില്ലെങ്കില്‍ താനുണ്ടാകുമായിരുന്നില്ല എന്ന സത്യത്തെ കുറിച്ച് ബോധം വേണം. ജനലക്ഷങ്ങള്‍ക്കിടയിലാണെങ്കിലും അവിടത്തേക്ക് ഏകനായിട്ടായിരിക്കണം ചെന്ന് ചേരേണ്ടത്. നബി صلى الله عليه യോടുള്ള അളവറ്റ ബന്ധവും കടപ്പാടും സ്വന്തം അസ്തിത്വത്തിന്റെ എല്ലാ അംശങ്ങളിലും സജീവമാക്കി നിറുത്തണം. തന്റെ സ്നേഹം നബി صلى الله عليه യില്‍ അഗാധമായി തന്നെ ലയിപ്പിക്കുന്നതായി സ്വയം അനുഭവപ്പെടണം. ദുരാലോചനകളെല്ലാം വലിച്ചെറിഞ്ഞ് നിഷ്‌കളങ്കതയോടെ നബി صلى الله عليه യിലേക്ക് പൂര്‍ണ്ണമായങ്ങു പ്രവേശിക്കണം. എങ്കില്‍ അവിടത്തെ അടുപ്പവു ആലിംഗനസ്പര്‍ശവും ശരിക്കും അനുഭവിക്കാനാകും.
ആ ഹബീബിനെ നമുക്ക് പ്രകീര്‍ത്തിക്കാം.
وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ ----- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ
അള്ളാഹുവിന്റെ പ്രവാചകര്‍ - 6
മഹാനായ ഉമര്‍ ഖാസി (റ) نور الله مرقده മദീനയില്‍ നബി صلى الله عليه യുടെ റൌളാശരീഫിന് മുമ്പില്‍ വെച്ച് പാടിയ ശ്രവണസുന്ദരമായ സ്നേഹകാവ്യം ആ വിശുദ്ധ റൌളയുടെ കവാടം തള്ളിത്തുറന്ന സംഭവം പ്രസിദ്ധമാണ്. അത് സ്നേഹത്തിന്റെ ശക്തിയാണ്.
يٰا أَكْرَمَ الْكُرَمٰا عَـلَى أَعْتٰابِكُمْ --- عُمَرُ الْفَقِيرِ الْمُرْتَجِي لِجَنٰابِكُم
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمٰا
എന്നിങ്ങനെ തുടങ്ങുന്ന വരികള്‍ നബി صلى الله عليه യോടുള്ള സ്നേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിധ്വനിപ്പിക്കുന്നു.യുക്തിയുടെ മണ്ഡലങ്ങള്‍ അതിരുകളുള്ളതാണ്. സ്നേഹമണ്ഡലം അനന്ത വിശാലമാണ്. കൊടുക്കലിനാണ് സ്നേഹത്തില്‍ സ്ഥാനമുള്ളത്. എടുക്കലിനോ വാങ്ങലിനോ അല്ല. താന്‍ സ്നേഹിക്കുന്ന വ്യക്തിക്കോ മൂല്യത്തിനോ വേണ്ടി ഒരാള്‍ മരണത്തിനു വരെ സന്നദ്ധനാകുന്നതില്‍ എടുക്കലോ വാങ്ങലോ അല്ല. ജീവന്‍ കൊടുക്കലാണ് നടക്കുന്നത്.
ആ ഹബീബിന്റെ മേല്‍ ഒന്നുറക്കെച്ചെല്ലൂ.
صَـلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَزْوٰاجِكَ وَعَلَى أَصْحٰابِكَ وَعَلَى أُمَّتِكَ يٰا سَيِّدِي يٰا رَسُولَ الله
അള്ളാഹുവിന്റെ പ്രവാചകര്‍ - 5
കാമുകിയെ വിസ്മരിക്കാന്‍ വേണ്ടി പൂന്തോട്ടത്തില്‍ പോയി ഇരുന്നപ്പോള്‍ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദര്‍ശിച്ച കാമുകന്റെ കഥ പോലെയാണ് പ്രേമം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോടെ സന്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്ഖ്. സ്വത്വത്തിന്റെ പ്രഭവ സ്ഥാനം അല്ലാഹുവാണ്. അതിനാല്‍ ഈ പ്രേമം അലാഹുവിനോടുള്ളതാണ്. പക്ഷ അല്ലാഹുവിനെ കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും അല്ലാഹുവിനോട് മനുഷ്യന് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം പ്രേമമായി വളരുന്നതുമെല്ലാം മുഹമ്മദ് നബി(സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായി മാത്രം സംഭവിക്കുന്നതാകുന്നു.
അന്ധവും അലക്ഷ്യവുമായ ഒന്നായിരിക്കരുത് ഈ പ്രേമം. അറിവിന്റെയും ആലോചനയുടെയും സഹായത്തോടെ ബോധപൂർവ്വം വളർത്തപ്പെടുന്നതായിരിക്കണം. ഈ നിലയില്‍ ,മുഹമ്മദ് നബി(സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് നമുക്ക് അല്ലാഹുവിന്റെ ദര്‍ശനത്തിന്റെ പൂര്‍ണ്ണമായ രൂപം കൈവരിക്കാനാവുന്നത്. മുഹമ്മദ് നബി(സ) അല്ലാഹുവിനെ എന്തായി പഠിപ്പിച്ചുവോ അതാണ് നമ്മുടെ വിശ്വാസത്തിലുള്ള അല്ലാഹു. അപ്പോള്‍ പിന്നെ ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബി(സ) യെ പ്രേമിക്കാതെ എങ്ങിനെ തിരുനബിയിലൂടെ പരിചയപ്പെടുത്തപ്പെട്ട അല്ലാഹുവിനെ പ്രേമിക്കാനാവും ? കാണാനാകുന്ന തന്റെ സഹോദരനെ സ്നേഹിക്കാത്തവര്‍ കാണാന്‍ കഴിയാത്ത ദൈവത്തെ എങ്ങിനെ സ്നേഹിക്കുമെന്ന് ബൈബിള്‍ ചോദിക്കുന്നത് പോലെ.
അല്ലാഹുവിനെ തേടുന്നവര്‍ക്ക് ദൈവിക ദര്‍ശനങ്ങളുടെ ഭൂമിയിലെ മാതൃകയാവാന്‍ അയക്കപ്പെട്ട മനുഷ്യ രൂപമാണല്ലോ മുഹമ്മദ് നബി(സ) . വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണ് നബി(സ) യെ വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍വസമ്പൂര്‍ണ്ണനായ അല്ലാഹുവിന്റെ പ്രേമഭാജന(ഹബീബ്)മായിരിക്കാന്‍ അര്‍ഹത നല്‍കുന്ന സര്‍വ്വ ഗുണങ്ങളുടെയും സമ്മേളനമത്രെ അവിടന്ന്. ഈ നിലയില്‍ അവിടത്തെ സമഗ്രമായി അറിയുമ്പോഴാണ് അവിടുത്തോട് ഒരാളുടെ മനസ്സില്‍ ആത്മാര്‍ത്ഥമായ സ്നേഹം ജനിക്കുന്നത്. അത് ആത്മാവില്‍ രൂഢമൂലമായി അനശ്വരമായ പ്രേമത്തിലേക്ക് വളരുന്നതും.
നാം ഏത് ഗുണത്തിന്റെ പേരില്‍ ആരെ സ്നേഹിക്കുമ്പോഴും ആ ഗുണം അതിന്റെ പൂര്‍ണ്ണതയോടെ നബി(സ)യിലുണ്ട്. അതിനാല്‍ നബി(സ)യെ കുറിച്ചുള്ള അറിവ് കൂടുന്തോറും മറ്റുള്ള സ്നേഹിതന്മാരേക്കാളെല്ലാമുപരി നാം അവിടത്തെ സ്നേഹിക്കും. അങ്ങിനെ അല്ലാഹുവിനെ സമീപിക്കാന്‍ നമുക്ക് സാധിക്കും.
അല്ലാമാ ഇഖ്ബാലിന്റെ ഈ വരി ഇവിടെ കുറിക്കട്ടെ ‘ നീ നിന്റെ സ്നേഹഭാജനമായ മുഹമ്മദ് നബി(സ)ക്ക് സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാകൂ. അങ്ങിനെ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തിങ്കലെത്താം’
ആ ഹബീബിന്റെ പേരില്‍ നമുക്കൊന്നായി പാടാം
صَـلَّى عَلَيْكَ اللهُ يٰا عَـدْنٰانِي يٰا مُصْطَفَى يٰا صَـفْوَةَ الرَّحْمٰنِ
Sunday, March 21, 2010
അള്ളാഹുവിന്റെ പ്രവാചകര്‍ - 4
അല്ലാഹുവുമായുള്ള സഹവാസത്തിനും രമ്യപ്പെടലിനും അവിടത്തെ സഹായം കൂടിയേ തീരൂ. നബി (സ) മുഖേനയാണ് അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും കഴിയുകയുള്ളുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അല്ലാഹു അപ്പോഴാണ് നിങ്ങളെ സ്നേഹിക്കുക’ എന്ന് ജനങ്ങളെ അറിയിക്കാന്‍ അല്ലാഹു നിബിയോടാജ്ഞാപിച്ചിരിക്കുന്നത് കാണാം. (ഖു. 3:31)
മുഹമ്മദ് നബിയുടെ (സ) ചേവടികള്‍ പിന്തുടര്‍ന്നു കൊണ്ടല്ലാതെ അല്ലാഹുവില്‍ നേരിട്ട് എത്തിച്ചേരാന്‍ ആര്‍ക്കും ഒരു വഴിയുമില്ല. ദൈവവിചാരം കൊണ്ട് ജ്വലിക്കുന്ന മനസ്സാണ് ഒരാള്‍ക്കുള്ളതെങ്കില്‍ പോലും കഅബ വഴിക്കല്ലാതെ നിസ്കാരത്തില്‍ ദൈവികമായ ആഭിമുഖ്യം അയാളെ തിരിഞ്ഞുനോക്കുകയില്ലെന്നതാണ് സത്യം. അതു പോലെത്തന്നെ സത്യമാണ്, മുഹമ്മദ് നബിയെ (സ) പിന്തുടരുകയും അവിടത്തേക്ക് സിദ്ധിച്ച ‘നബിത്വ’വുമായി മനസ്സിനെ സന്ധിപ്പിക്കുകയും അവിടത്തോട് ‘സ്വലാത്തും’,‘സലാമും’വഴി ബന്ധം നിലനിര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യാതെ ദൈവികമായ ആഭിമുഖ്യം ഒരാള്‍ക്കും സിദ്ധിക്കുകയില്ല എന്നത്. ദൈവത്തെയും അവന്റെ ദാസനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി അവിടന്നാകുന്നു.
മുഴുവന്‍ നന്മകളുടേയും പ്രതിരൂപവും മനുഷ്യമഹിമകളുടെ ഉദാത്തമാതൃകയുമാണ് നബി (സ) എന്നതിനാല്‍ അവിടത്തോടുള്ള സ്നേഹം അദമ്യമായിരിക്കുകയും അത് കരുത്തിന്റെ സ്രോതസ്സായി മാറുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ ജീവിതം മൂല്യാധിഷ്ഠിതമായിരിക്കേണ്ടതിന് മനുഷ്യന് വേറെ അധ്യാപനങ്ങളെന്തിന് ? സ്നേഹത്തേക്കാള്‍ കരുത്തുറ്റ മൂല്യം വേറെയില്ല. ലക്ഷ്യവും മാര്‍ഗ്ഗവും പ്രചോദനവുമെല്ലാം ആകുവാന്‍ സ്നേഹത്തിന് കഴിയും. അല്ലാഹുവും അവന്റെ ദൂതനും (സ) മറ്റാരേക്കാളും എന്തിനേക്കാളും തനിക്കു പ്രിയപ്പെട്ടവരായെങ്കിലേ സത്യത്തിലുള്ള തന്റെ വിശ്വാസം ഒരാള്‍ക്ക് മധുരാനുഭൂതി പകരുകയുള്ളുവെന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത് ഒരു തിരുമൊഴിയില്‍ കാണാം.
പരമസത്യമായ അല്ലാഹുവിനോടും അവന്റെ ദര്‍ശനങ്ങളുടെ ആള്‍രൂപമായി ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബി (സ) യോടുമുള്ള അതിരുവെക്കാത്ത സ്നേഹം തന്നെയല്ലേ യഥാര്‍ത്ഥ മതചൈതന്യം! സ്നേഹത്തിന്റെ മൂലസ്രോതസ്സായ അല്ലാഹുവിനേയും അതിന്റെ വാഹകനും ദായകനുമായ നബി (സ) യേയും ഓര്‍ത്തുകൊണ്ടേ മനുഷ്യര്‍ തങ്ങള്‍ക്ക് അന്യോന്യം പകരാനും ഇഷ്ടഭാജനങ്ങളില്‍ നിക്ഷേപിക്കാനും വേണ്ടി സിദ്ധിച്ചിരിക്കുന്ന സ്നേഹ-പ്രേമാദി വിശുദ്ധവികാരങ്ങളെ വിനിയോഗിക്കാവൂ.
നമുക്കൊന്നായി പാടാം.
صَلاٰةُ الله سَلاٰمُ الله عَلَى طۤهٰ رَسُولِ الله
صَلاٰةُ الله سَلاٰمُ الله عَلَى يٰسۤ حَبِيبِ الله
അള്ളാഹുവിന്റെ പ്രവാചകര്‍ - 3
സ്നേഹത്തേക്കാള്‍ അന്യേന്യം അടുപ്പിക്കുന്ന ഘടകം വേറെയില്ല. സ്നേഹമില്ലാത്ത ഏതൊരു ബന്ധത്തിലും അകലവും അതിരുമുണ്ട്. അന്യോന്യം അകലം കൂടാതെ എന്തിനും സമീപിക്കാന്‍ അനുവദിക്കുന്ന ബന്ധം സ്നേഹം മാത്രം. അനുയായികള്‍ അവരുടേ ഹൃദയത്തില്‍ സ്നേഹം വിരിച്ച വിരിപ്പിലേക്കായിരിക്കണം തന്നെ സ്വീകരിക്കുന്നതെന്ന് നബി(സ) ആഗ്രഹിച്ചതും അഭ്യര്‍ത്ഥിച്ചതും ഇതു കൊണ്ടായിരിക്കണം.
നബി(സ)യും ഉമ്മത്തും എന്നും എപ്പോഴും ഒരേ ലോകത്തിലായിരിക്കുന്നത് പരസ്പരം അളവറ്റ് സ്നേഹിക്കുമ്പോഴാണ്. ഇതത്രെ അവരെ മുഴുവന്‍ ഭൂഖണ്ഡങ്ങൾക്കും ദേശകാലാദികള്‍ക്കും അതിതമായി ഒന്നാക്കിത്തീര്‍ക്കുന്നത്.
ചില ഉദാഹരണങ്ങള്‍ പ്രിയ വായനക്കാരുമായി പങ്കിടുന്നു.
ഉർവ(റ) വില്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത സൈദുബുനു ദസ്‌നത്തിന്റ് കഥ പ്രവാചക സ്നേഹത്തിന്റെ തിലകക്കുറിയാണ്. മുഅ്മിനിന്റെ സ്നേഹത്തിന്റെ ആഴവും സൌന്ദര്യവും അതില്‍ ദര്‍ശിക്കാം. സൈദുബ്നു ദസ്‌നയെ മക്കയുടെ വെളിയിലേക്ക് വധിക്കാനായി കൂട്ടിക്കൊണ്ട് പോവുകയാണ് ശത്രുക്കള്‍. അന്ന് അവിശ്വാസിയായിരുന്ന അബുസുഫ്‌യാന്‍ ചോദിച്ചു. ഞാന്‍ സത്യം ചെയ്ത് ഒരു കാര്യം ചോദിക്കട്ടെ. നിന്റെ സ്ഥാനത്ത് തലവെട്ടാനായി മുഹമ്മദ് സന്നിഹിതനാവുകയും നീ നിന്റെ കുടുംബത്തിനും സസുഖം കഴിയുന്നതും നിനക്ക് സ്വീകാര്യമാണോ ? സൈദ് (റ) മറുപടി ഇപ്രകാരമായിരുന്നു. ‘ എന്റെ ഹബീബ് മുഹമ്മദ് നബി(സ)ക്ക് ഇപ്പോള്‍ ഉള്ള സ്ഥലത്ത് വെച്ച് ഒരു മുള്ള് കുത്തുന്നതിനു പകരമായി പോലും ഞാന്‍ എന്റെ കുടുംബത്തില്‍ സുഖമായി കഴിയാന്‍ ഇഷ്ടപ്പെടുന്നില്ല’. അപ്പോള്‍ അന്ന് അബു സുഫ്്യാന്‍ പറഞ്ഞു. ‘ മുഹമ്മദിന്റെ അനുയായികള്‍ അവനെ സ്നേഹിക്കുന്നത് പോലെ ആരും ആരെയും സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’
അബ്ദുല്ലാഹിബ്നു സൈദിന്റെ കഥ ഇതിലും ഹൃദയഭേതകമാണ്. പ്രവചക വിയോഗവിവരം മകന്‍ അറിയിച്ചപ്പോള്‍ അദ്ധേഹം അതിയായ ദു:ഖത്തോടെ ഉന്മാദിയെപ്പോലെ വിലപിച്ച് ദുആ ചെയ്തു. ‘എന്റെ കാഴ്ച നീ തിരിച്ചെടുത്താലും! , എന്റെ സ്നേഹ ഭാജനം മുഹമ്മദ് (സ)ക്ക് ശേഷം എനിക്കാരെയും കാണണമെന്നില്ല.’. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയും അദ്ധേഹത്തിനു കാഴ്ച ശക്തി നഷ്ടമാവുകയും ചെയ്തു. (മവാഹിബ് 6. 292 )
ഉഹ്ദ് യുദ്ധത്തില്‍ ഒരു വനിത, തന്റെ പിതാവും, സഹോദരനും, ഭര്‍ത്താവും അരുമസന്താനവും ശഹീദായി, മഹതിയോട് ദുരന്തം വിവരം അറിയിക്കാനായി ആളുകളെത്തി. മഹതിയുടെ ചോദ്യം റസൂലിന് എന്ത് സംഭവിച്ചു എന്നായിരുന്നു ! റസൂലിന് ഒന്നും സംഭവിച്ചിട്ടില്ല. സുരക്ഷിതനാണെന്ന് അറിയിച്ചപ്പോള്‍ .മഹതിയുടെ പ്രതികരണം. അല്ലാഹുവിന് സ്തുതി. എനിക്ക് നബി(സ)യെ നേരില്‍ കാണണം എന്നായിരുന്നു. അങ്ങിനെ നബി(സ) യെ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്താല്‍ മഹതി പറഞ്ഞു. തിരുദൂതരെ , അങ്ങ് രക്ഷപ്പെട്ടല്ലോ എനിക്കെല്ലാ നാശവും നിസാരമാണ്.
ചിന്തിക്കുക സഹോദര /സഹോദരികളെ, ഈ സ്വഹാബി വനിതയുടെ സ്നേഹം . സ്വന്തം ഭര്‍ത്താവിന്റെയും ,അരുമ മകന്റെയും ,പിതാവിന്റെയുമൊക്കെ ജീവനേക്കാളും തിരുനബി(സ)യുടെ ജീവന് വില കല്പിച്ചത്. നമുക്ക് ഉറക്കെ ചൊല്ലാം
يٰا عٰـاشِـقِينَ تَوَلَّهُوا فِي حُبِّـهِ === هٰذٰا هُوَ الْحَسَنُ الْجَمِيلُ الْمُفْرَدُ
يَا رَبِّ صَلِّ عَلَى النَّبِيِّ مُحَمَّـدٍ === مُنْجِي الْخَلاٰئِقِ مِنْ جَهَنَّمَ فِي غَدٍ
Tuesday, February 23, 2010
അള്ളാഹുവിന്റെ പ്രവാചകര്‍ - 2
മനുഷ്യര്‍ക്ക് മാത്രമല്ല, ജിന്നുകള്‍ക്ക് കൂടി നേതാവാകുന്നു മുഹമ്മദ് നബി (സ). ഈ ലോകത്ത് മാത്രമല്ല, പരലോകത്തും അവിടന്ന് നേതാവാണ്. സകല ഗോളങ്ങളും മലക്കുകളും ഉള്‍പ്പെടെ ബ്രഹ്മാണ്ഡ കടാഹത്തിന്റെയാകെ സൃഷ്ടിക്ക് കാരണഭൂതരാണവിടന്ന്. ഇഹലോകത്തും പരലോകത്തും മഹത്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അവിടന്നാണ്. ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും ലോകത്തിനാകെ മാതൃകയായതിന്റെ കൂടെ, അലൌകികമായ അധ്യാത്മിക മണ്ഡലങ്ങളിലും അവിടത്തെ വ്യക്തിത്വം അതുല്യമായി നിലകൊള്ളുന്നു. ഇത്തരമൊരു വ്യക്തിത്വത്തിന്റെ അപദാനങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ ആര്‍ക്കു കഴിയും? എല്ലാ വാക്കുകള്‍ക്കും അതീതനായി അവിടന്ന് ഉയര്‍ന്ന് നില്‍ക്കുകയേ ഉള്ളൂ. ബുര്‍ദയുടെ കര്‍ത്താവ് ഇമാം ബൂസ്വൂരി (റ) പറയുന്നത് ശ്രദ്ധേയമാണ്.
فَإِنَّ فَضْلَ رَسـُولِ اللهِ لَيْـَس لَهُ === حَـدٌّ فَيُعْـرِبَ عَنْهُ نٰاطِـقٌ بِفَـمِ
‘ദൈവദൂതരുടെ മഹത്വത്തിന് അതിരില്ലാത്തത് കൊണ്ടത്രേ ആര്‍ക്കും വായ കൊണ്ടത് പറഞ്ഞ് തീര്‍ക്കാനാവാത്തത്
‘.നബി (സ) പറയുന്നത് കാണുക. ‘നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എല്ലാ മനുഷ്യ രാശിയോടുമുള്ളതിനേക്കാള്‍ സ്നേഹം എന്നോടായിരിക്കുന്നത് വരെ അയാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നില്ലെന്ന് ഞാന്‍ എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരില്‍ ആണയിട്ട് പ്രസ്താവിക്കുന്നു’.
ഇവിടെ ഒരു കാര്യം ആലോചനക്ക് വക നല്‍കുന്നു. നബി (സ) തന്നെ സ്‌നേഹിക്കാന്‍ തന്റെ അനുയായികളെ നിര്‍ബന്ധിച്ചിരിക്കുന്നതെന്താണ് ? സ്‌നേഹം നിര്‍ബന്ധിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നാണോ ? എന്താണീ തിരുവാക്യത്തിന്റെ പൊരുള്‍ ? ഓരോ മുസ്‌ലിമിനും താന്‍ എത്രത്തോളം സത്യവ്രതന്‍ ആയിരിക്കുന്നുവെന്ന് അളന്നറിയാനുള്ള ഒരു മാപകം നല്‍കിയിരിക്കുകയാണ് വാസ്തവത്തില്‍ നബി (സ) ഇത്തരമൊരു പ്രസ്ഥാവന നടത്തുക വഴി ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് നബി (സ) തന്റെ ഏറ്റവും വലിയ പ്രേമാധാരം ആകുന്നതിന്റെ മുമ്പിലുള്ള പ്രതിബന്ധം എന്താണ് ? ദൈവിക ദര്‍ശനങ്ങളുടെ ദൈവാകൃതിയായ നബി (സ) യെ തന്റെ ഹൃദയസിംഹാസനത്തിലേയ്ക്ക് സ്വീകരിക്കുന്നതിന് തടസ്സമാകുന്ന സ്വാര്‍തഥ ബന്ധത്തെ അയാള്‍ പോറ്റുന്നുവെന്നതാണത്.
സ്നേഹവലയത്തിലായിരിക്കുമ്പോഴാണ് നബി (സ) ക്ക് അനുയായികളെ ഏതാജ്ഞയും സഹര്‍ഷം സ്വീകരിക്കാനുള്ള സന്നദ്ധതയോടെ സംലഭ്യരാകുന്നത്. സ്വാര്‍ത്ഥ ബന്ധങ്ങള്‍ നീങ്ങിപ്പോകുന്നതോട് കൂടി സദ്‌ഗുണങ്ങളുടെ പൂര്‍ണ്ണിമയായ നബി (സ) മനസ്സിലേയ്ക്ക് സ്വതന്ത്രമായി കടന്നുവരികയായി. അതല്ലാതെ, നബി (സ) യെ സ്‌നേഹിച്ച് കൊള്ളണം ഏതൊരു മുസ്‌ലിമും എന്ന ശാഠ്യം കൊണ്ടോ അല്ലാത്ത പക്ഷം നരകത്തില്‍ എരിയേണ്ടിവരുമെന്ന് ഭീഷണികൊണ്ടോ എന്തു പ്രയോജനമുണ്ടാകാനാണ് ? അത്തരത്തിലുള്ള നിര്‍ബന്ധിത സ്‌നേഹത്തിന് എന്തു മൂല്യമാണുണ്ടാവുക ?
ഒരാള്‍ക്ക് മറ്റൊരാളുടെ ആത്മാവിലേക്ക് പ്രവേശം കിട്ടുന്നത് സ്വതന്ത്രമായ സ്നേഹം വഴിയാണ്. അതോടെ സ്‌നേഹിക്കപ്പെടുന്നവന്റെ ഏതൊരു വാക്കും സ്നേഹിക്കുന്നവന്‍ നിരുപാധികം സ്വീകരിക്കുകയും നിസ്വാര്‍ത്ഥമായി അതിന്റെ പുലര്‍ച്ചയെ കാംക്ഷിക്കുകയും ചെയ്യും. അവിടെയാണ് നബി (സ) ക്കും അനുയായികള്‍ക്കുമിടയില്‍ ഏകീഭാവമുണ്ടാകുന്നത്.
ആ പുന്നാര നബി (സ) യുടെ മേല്‍ നമുക്കൊരുമിച്ച് ചെല്ലാം..
صَـلَوٰاتِي عَلَى النَّبِي وَسَلاٰمِي == وَهُوَ خَيْرُ الْأَنٰـامِ بَـدْرُ التَّمٰامِاَ
لسَّـلاٰمُ عَلَيْكَ يٰا خَيْـرَ الْأَنٰامِ == اَلسَّـلاٰمُ عَلَيْكَ يٰا بَـدْرَ التَّمٰامِ
അള്ളാഹുവിന്റെ പ്രവാചകര്‍
മനുഷ്യത്വത്തിന്റെ തികഞ്ഞ മാതൃകയും പരിപൂര്‍ണ്ണ രൂപവുമെന്ന നിലയിലുള്ള മുഹമ്മദ് നബി (സ) യുടെ ചരിത്രപരവും ധാര്‍മ്മികവുമായ വ്യക്തിത്വം ലോക പ്രസിദ്ധമാണ്. ഇസ്‌ലാം മതസ്ഥരും അല്ലാത്തവരുമായ ബുദ്ധിജീവികളും ചിന്തകരും ഏറെ വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതാണത്.
മുഹമ്മദ് നബി (സ) യുടെ അനുപമ വ്യക്തിത്വവും അനവദ്യ ജീവിതവും അനര്‍ഘ പാഠങ്ങളും മുസ്‌ലിംകളിലും ഇസ്‌ലാമേതര മതസ്ഥരിലും ഗദ്യ കാവ്യ തല്ലജങ്ങളായി വിരിഞ്ഞത് അവരുടെ നോട്ടത്തില്‍ അവ അത്രമേല്‍ മഹത്തരവും മനുഷ്യത്വപരവും ആയതു കൊണ്ടും അവരുടെ വികരങ്ങളെ അവ അഗാധമായി സ്വാധീനിച്ചതുകൊണ്ടുമാണ്. ഒരു മതാചാര്യന്‍ എന്നതിലുപരി, മനുഷ്യത്വത്തിന്റെ സാര്‍വ്വലൌകികമായ സമ്പൂര്‍ണ്ണ ഉദാഹരണം എന്ന നിലയിലും അവിടത്തെ ആര്‍ക്കും നോക്കിക്കാണാമെന്നര്‍ത്ഥം.
മുസ്‌ലിംകള്‍ തങ്ങളുടെ ജീവനേക്കാള്‍ വലിയ പ്രേമഭാജനമായി മുഹമ്മദ് നബി (സ) യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടുത്തെ കുടിപാര്‍പ്പിക്കുവാനും കല്‍പ്പിക്കപ്പെട്ടവരാണ്. അവര്‍ തങ്ങളുടെ ആത്മാവിനെ അവിടുത്തേക്ക് ഏല്‍പിച്ച് കൊടുക്കണം.
ഏതു നിലക്കു നോക്കിയാലും നബി (സ) ക്കു മീതെ അല്ലാഹു അല്ലാതെ ആരുമില്ല. അല്ലാഹു സൃഷ്ടാവും മറ്റാരും ഏതും സൃഷ്ടികളുമാണെങ്കില്‍ അവിടുന്ന് സര്‍വ്വ സൃഷ്ടികളിലും ഉത്തമനാകുന്നു. മനുഷ്യഗുണങ്ങള്‍ മുഴുവന്‍ അവിടെച്ചെന്നാണ് അന്ത്യം കാണുന്നത്. അവിടുന്ന് എല്ലാ നന്‍മകളുടേയും ആസ്ഥാനമെത്രേ. അവിടുത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല. ആ നബി (സ) യുടെ മേല്‍ നമുക്ക് ഒരുമിച്ച് ചെല്ലാം.
مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً == عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ
Thursday, February 11, 2010
ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും
ഈമാന്‍ കാര്യങ്ങള്‍ ആറ്
1. അല്ലാഹുവില്‍ വിശ്വസിക്കുക
2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക
3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക
4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക
6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക
ഇസ്‌ലാം കാര്യങ്ങള്‍ 5
1. أَشْهَدُ أَنْ لا إِلهَ إِلاَّ اللهُ وَأَنَّ مُحَمَّداً رَّسُولُ الله ( അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ) എന്ന കലിമത്തുതൗഹീദ് ഹൃദയത്തില്‍ വിശ്വസിച്ച് നാവ് കൊണ്ട് വെളിവാക്കി പറയുക.
2. അഞ്ച് സമയത്തെ നിസ്കാരം മുറപ്രകാരം നിലനിര്‍ത്തുക
3. സകാത്ത് നല്‍കുക
4. റമദാനില്‍ വ്രതമനുഷ്ഠിക്കുക
5. കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക
മൌലാന നജീബ് ഉസ്താദിന്റെ ഭാര്യ മരണപ്പെട്ടു..
........അവരുടെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും, അവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു......
ശാഹിദ
മഞ്ചേരി: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും എസ്.വൈ.എഫ് കേന്ദ്ര സമിതി കണ്‍വീനറും കേരള സുന്നി ജമാഅത്ത് സെക്രട്ടറിയുമായ മമ്പാട് മൗലാനാ എം. നജീബ് മൗലവിയുടെ ഭാര്യ ശാഹിദ(43)അന്തരിച്ചു. മക്കള്‍: സുഹൈറ, സഫിയ, സഹ്‌ല, മുഹമ്മദ് സുഹൈല്‍, ശഹ്ദ്, അഹമ്മദ് സുഫ്‌യാന്‍, മഹ്മൂദ് സഫ്‌വാന്‍, ശംല, ഹാമിദ് സുലൈം. മരുമക്കള്‍: എ.ടി. അഹമ്മദ്കുട്ടിമൗലവി വഹബി(ദമാം), യു.മുഹമ്മദ് ഷാഫി മൗലവി ബാഖവി(വെള്ളൂര്‍), പി.ടി. യാസര്‍ അറഫാത്ത്(റിയാദ്), അബൂബക്കര്‍ മൗലവി വഹബി(തുവ്വക്കാട്). ഖബറടക്കം വെള്ളിയാഴ്ച നാലിന് മമ്പാട് പഴയ ജുമുഅത്ത്പള്ളിഖബറിസ്ഥാനില്‍.
Sunday, January 31, 2010
നല്ലവാക്ക് പറയലും സദഖ: തന്നെയാകുന്നു.
ബുഖാരി : കിതാബുസ്വുല്‍ഹി, കിതാബുല്‍ ജിഹാദ്
മുസ്ലിം : കിതാബു സ്വകാത്ത്
ജമാ’അത്തിന്റെ ശ്രേഷ്ടത....
ബുഖാരി : കിതാബുല്‍ അദാന്‍
മുസ്ലിം : കിതാബുല്‍ മസാജിദ്
Tuesday, January 5, 2010
ഈമാനിന്റെ ശാഖകള്‍
ബുഖാരി : കിതാബുല്‍ ഈമാന്‍
മുസ്ലിം : കിതാബുല്‍ ഈമാന്‍
*** വാസ്തവമാക്കല്‍ എന്നാല്‍ “ഈമാന്റെ” ഭാഷാര്‍ത്ഥം അള്ളാഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബി(സ) കൊണ്ടു വന്ന എല്ലാം വാസ്തവമാക്കുന്നതോടൊപ്പം അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിശ്വാസ, കര്‍മ്മ, സ്വഭാവ സമുച്ചയമാണ് ശറ’ഈ വ്യവഹരണത്തില്‍ ഈമാന്‍. ഹ്യദയം കൊണ്ട് വാസ്തവമാക്കുക, നാവ്കൊണ്ട് സത്യസാക്ഷ്യം വഹിക്കുക, അവയവങ്ങള്‍ കൊണ്ട് അമല്‍ ചെയ്യുക ഇവ മൂന്നും കൂടുമ്പോള്‍ മാത്രമേ ഈമാന്‍ പൂര്‍ണ്ണമാവുകയുള്ളൂ. സത്യവിശ്വാസിയില്‍ നിന്ന് മനസ്സാ-വാചാ-കര്‍മ്മണായുണ്ടാവുന്ന എല്ലാ നന്മകളും ഈമാനില്‍ നിന്നുല്‍ഭൂതമാണ്.ഇമാം അബൂഹാതിം ഇബ്നുഹിബ്ബാന്‍(റ) പറഞു : ഈ ഹദീസിന്റെ വിവക്ഷ ഞാന്‍ വിശകലനം ചെയ്തു. മൊത്തം പുണ്ണ്യകര്‍മ്മങ്ങള്‍ ഞാന്‍ എണ്ണി നോക്കുമ്പോള്‍ അവ ഹദീസില്‍ പറഞ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍. ഉടനെ ഞാന്‍ നബി ചര്യയിലേക്ക് മടങ്ങി. നബി(സ) ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ പുണ്യങ്ങളുടെ കണക്കെടുത്തു. അപ്പോള്‍ അത് എഴുപതില്പരമില്ല. പിന്നെ ഞാന്‍ വിശുദ്ധ ഖുര്‍‘ആന്‍ അവ ഗാഡമായി ചിന്തിച്ചു പാരായണം ചെയ്തു. അള്ളാഹു ഈമാനിലുള്‍പ്പെടുത്തിയ പുണ്യകര്‍മ്മങ്ങള്‍ എണ്ണി. അപ്പോള്‍ അത് ഹദീസില്‍ പറഞ്ഞ എണ്ണത്തില്‍ കുറവ്. അനന്തരം ഞാന്‍ ഖുര്‍’ആനില്‍ ഉള്ളവയെ ഹദീസില്‍ ഉള്ളവയോട് കൂട്ടിച്ചേര്‍ത്ത് നോക്കിയപ്പോള്‍ അള്ളാഹുവും റസൂല്‍(സ)യും ഈമാനിലുള്‍പ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ ആകെ എഴുപത്തിഒമ്പത് കിട്ടി. അതില്‍ അധികവുമില്ല കുറവുമില്ല. ഖുര്‍’ആനിലും ഹദീസിലും കൂടിയുള്ള മൊത്തം എണ്ണമാണ് നബി(സ) തല്‍ വചനത്തില്‍ പരാമര്‍ശിച്ചതെന്ന് അങ്ങനെ എനിക്ക് ബോധ്യപ്പെട്ടു (ശറഹു മുസ്ലിം)
ഈമാനിന്റെ ശാഖകള്‍
1. അള്ളാഹുവില്‍ വിശ്വസിക്കുക
2. അള്ളാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
3. മലക്കുകളില്‍ വിശ്വസിക്കുക
4. ഖുര്‍’ആനില്‍ വിശ്വസിക്കുക
5. നന്മയും തിന്മയും അള്ളാഹുവിന്റെ വിധിയും വേണ്ടുകയനുസരിച്ചാണ്‍നുണ്ടാകുന്നതെന്ന് വിശ്വസിക്കുക
6. അന്ത്യനാള്‍ കൊണ്ട് വിശ്വസിക്കുക
7. മരണാനന്തരമുള്ള പുനര്‍ജീവിതം കൊണ്ട് വിശ്വസിക്കുക
8. ഖബറുകളില്‍ പുനര്‍ജീവിപ്പിച്ചു മനുഷ്യരെ മഹ്ശറയില്‍ ഒരുമിച്ചു കൂട്ടുമെന്ന് വിശ്വസിക്കുക
9. സത്യ വിശ്വാസികളുടെ പാരത്രിക ഭവനം സ്വര്‍ഗ്ഗമാണെന്ന് വിശ്വസിക്കുക
10. അള്ളാഹുവിനെ സ്നേഹിക്കല്‍
11. അള്ളാഹുവിനെ സംബന്ധിച്ചുള്ള ഭയം
12. അള്ളാഹുവിനെ സംബന്ധിച്ച് “റജാഅ”(പ്രത്യാശ)
13. അള്ളാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍)
14. നബി(സ)യെ സ്നേഹിക്കല്‍
15. നബി(സ)യെ മഹത്വപ്പെടുത്തലും ആദരിക്കലും
16. അഗ്നിയില്‍ എറിയപ്പെടല്‍ സത്യനിഷേധത്തേക്കാള്‍ അഭികാമ്യമാകുമാര്‍ മത നിഷ്കര്‍ഷ പാലിക്കുക
17. മത വിജ്ഞാനം കരസ്ഥമാക്കുക
18. വിജ്ഞാനം പ്രചരിപ്പിക്കുക
19. ഖുര്‍’ആന്‍ പഠിച്ചും പഠിപ്പിച്ചും അതിലെ വിധിവിലക്കുകള്‍ പാലിച്ചും ഹലാല്‍-ഹറാമുകളെ ഗ്രഹിച്ചും ഖുര്‍’ആന്‍ ഹ്യദിസ്ഥമാക്കിയവരെ ആദരിച്ചും ഖുര്‍’ആനിനെ ബഹുമാനിക്കുക.
20. ശുദ്ധീകരണം
21. നമസ്കാരം
22. സകാത്ത്
23. നോമ്പ്
24. ഇഅതിക്കാഫ്
25. ഹജ്ജ്
26. ധര്‍മ്മ സമരം
27. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമര സജ്ജരാവല്‍
28. സമര മുഖത്ത് നിന്ന് പിന്തിരിയാതെ ശത്രുവിന്റെ മുമ്പില്‍ സ്ഥൈര്യം പ്രകടിപ്പിക്കല്‍
29. ഗനീമത്ത്(സമരാര്‍ജ്ജിത ധനം)ല്‍ നിന്ന് 5ല്‍ ഒരു ഭാഗം ഇമാമിന്‍ നല്‍കല്‍
30. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് അടിമകളെ മോചിപ്പിക്കല്‍
31. അക്രമം മൂലം നിര്‍ബന്ധമാകുന്ന പ്രായശ്ചിത്തം വീട്ടല്‍
32. ഉടമ്പടികള്‍ പാലിക്കല്‍
33. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ അനുസ്മരിക്കലും അതിന്‍ നന്ദി പ്രകടിപ്പിക്കലും
34. കളവ്, പരദൂഷണം, ഏഷണി മുതലായ നിക്യഷ്ടവും അനാവശ്യവുമായ കാരങ്ങളെ തൊട്ട് നാവിനെ സൂക്ഷിക്കല്‍
35. വിശ്വസ്ഥത പാലിക്കല്‍
36. വിശ്വസിച്ചേല്പിക്കപ്പെട്ട വസ്തുക്കള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കല്‍
37. അള്ളാഹു നിഷിദ്ധമാക്കിയ ദേഹത്തെ വധിക്കാതിരിക്കല്‍
38. അതിനെ അക്രമിക്കാതിരിക്കല്‍
39. അവിഹിതമായ ലൈംഗിക വേഴ്ചകള്‍ പരിത്യജിച്ച് പാതിവ്രതം പാലിക്കല്‍
40. മോഷണം, കൊള്ള കൈക്കൂലി തുടങ്ങിയ നിഷിദ്ധമാര്‍ഗ്ഗത്തിലൂടെ ധനം സമ്പാതിരിക്കല്‍
41. അനുവദനീയമല്ലാത്ത ഭക്ഷണ പാനീയങ്ങളെതൊട്ട് സൂക്ഷമത പാലിക്കല്‍
42. നിഷിദ്ധമാക്കപ്പെട്ട വേഷവിധാനങ്ങളും, പാത്രങ്ങളും, ഉടയാടകളും ആഭരണങ്ങളുമെല്ലാം ഉപേക്ഷിക്കല്‍
43. ശറ’ഇന്ന് വിരുദ്ധമായ കളിവിനോദങ്ങളെ വര്‍ജ്ജിക്കല്‍
44. ചിലവ് ചുരുക്കലും നിഷിദ്ധമായ ധനം ഭക്ഷിക്കാതിരിക്കലും
45. അസൂയ വെക്കാതിരിക്കല്‍
46. മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതിരിക്കല്‍
47. ലോകമാന്യം വരാതിരിക്കാന്‍ അമലുകള്‍ ആത്മാര്‍ത്ഥതാ നിര്‍ഭരമാക്കല്‍
48. നന്മ ചെയ്താല്‍ സന്തോഷിക്കലും തിന്മ ചെയ്താല്‍ ദുഖിക്കലും
49. എല്ലാ പാപത്തിനും പശ്ചാതപിക്കല്‍
50. ഹജ്ജിനോടനുബന്ധിച്ച ബലി, ഹഖീഖ, ഉള്ഹിയത്ത് മുതലായവ അറുത്ത് പുണ്യം ചെയ്യല്‍
51. പണ്ഡിതന്മാരെ അനുസരിക്കല്‍
52. ഭിന്നിച്ചു ഒറ്റപ്പെട്ടു പോവാതെ മുസ്ലിം സമൂഹം ഏതൊന്നിന്മേലാണോ അത് അവലംബിക്കുക
53. ജനങ്ങള്‍ക്കിടയില്‍ നീതി കൊണ്ട് വിധിക്കുക
54. നന്മ കൊണ്ട് ഉപദേശിക്കലും തിന്മയെ വിരോധിക്കലും
55. നന്മക്കും തഖ്’വാക്കും പരസ്പരം സഹായിക്കുക
56. ലജ്ജ
57. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക
58. കുടുംബ ബന്ധം ചേര്‍ക്കുക
59. സല്‍ സ്വഭാവം ഉള്‍ക്കൊള്ളുക
60. ഉടമസ്ഥതയില്‍ ഉള്ളവര്‍ക്ക് ഗുണം ചെയ്യുക
61. അടിമ യജമാനനെ അനുസരിക്കുകയും അവന് വഴിപ്പെടുകയും ചെയ്യുക
62. കളത്രപുത്രാദികളോടുള്ള കടമകളും ബാധ്യതകളും നിര്‍വ്വഹിക്കുക, അവര്‍ക്ക് ആവശ്യമായ ദീനി വിജ്ഞാനവും സംസ്കാരവും പഠിപ്പിക്കലും ഇതില്‍ ഉള്‍പ്പെടും
63. മതത്തിന്റെ വക്താക്കളോട് സാമീപ്യ ബന്ധം പുലര്‍ത്തുകയും അവരെ സ്നേഹിക്കുകയും ചെയ്യുക. പരസ്പരം സലാം പറയുക, ഹസ്തദാനം ചെയ്യുക മുതലായ സ്നേഹാത്മക കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്
64. സലാം മടക്കുക
65. രോഗ സന്ദര്‍ശനം
66. മുസ്ലിംകളില്‍ നിന്ന് മരിച്ചവരുടെ മേല്‍ നമസ്കരിക്കുക
67. തുമ്മിയവന്‍ “അല്‍ഹംദുലില്ലാഹ്” എന്ന് പറഞ്ഞാല്‍ “യര്‍ഹമക്കുള്ളാഹ്” എന്ന് പറഞ്ഞ് അവന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക
68. അവിശ്വാസികളോടും നാശകാരികളോടും അകന്ന് നില്‍ക്കുക
69. അയല്‍’വാസിയെ ആദരിക്കുക
70. അഥിതികളെ ബഹുമാനിക്കുക
71. സത്യവിശ്വാസികളുടെ പാപങ്ങള്‍ മറച്ചു വെക്കുക, അത് പരസ്യപ്പെടുത്തരുത്
72. ആപത്തുകളില്‍ ക്ഷമ അവലംബിക്കുക, ശരീരേഛകളെ നിയന്ത്രിച്ച് ക്ഷമ കൈക്കൊള്ളലും ഇതില്‍ പെടും
73. ആഗ്രഹം കുറച്ച് ഐഹിക ബന്ധം മുറിക്കുക
74. അനാശാസ്യ പ്രവണതകളോട് അഭിമാന രോഷം പ്രകടിപ്പിക്കുക
75. അനാവശ്യങ്ങളില്‍ നിന്ന് പിന്തിരിയുക
76. ദാനധര്‍മ്മങ്ങള്‍ ചെയ്യുക
77. ചെറിയവരോട് കരുണ കാണിക്കുക്കയും വലിയവരെ ആദരിക്കുകയും ചെയ്യുക
78. പിണങ്ങി നില്‍ക്കുന്നവരൂടെ ഇടയില്‍ “മസ്’ഹലത്ത്” (രമ്യത) ഉണ്ടാക്കുക
79. തനിക്ക് താന്‍ ഇഷ്ടപ്പെടുന്നത് തന്റെ മുസ്ലിം സഹോദരനും ഇഷ്ടപ്പെടുക
Monday, January 4, 2010
ഇസ്ലാം 5 കാര്യങ്ങളില്‍ അധിഷ്ടിതം
ബുഖാരി : കിതാബുല്‍ ഈമാന്‍
മുസ്ലിം : കിതാബുല്‍ ഈമാന്‍
* ഈ റിപ്പോര്‍ട്ടില്‍ ഹജ്ജിനെ മുന്തിച്ചും നോമ്പിനെ പിന്തിച്ചുമാണ് പറഞ്ഞത്. മറ്റുചില റിപ്പോര്‍ട്ടുകളില്‍ വിപരീതവും വന്നിരിക്കുന്നു. രണ്ടായാലും വിവരണം വസ്തുതാപരമാണ്. ശ്രേഷ്ടതയുടെ ക്രമം വ്യക്തമാക്കല്‍ ഉദ്ദേശമല്ല. ഹജ്ജിന്റെ മുമ്പ് നിര്‍ബന്ധമാക്കപ്പെട്ടതെന്ന നിലക്കും മറ്റും നോമ്പിനാണ് മുന്‍’ഗണന എന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഹിജ്’റ 2-ആം വര്‍ഷത്തിലാണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്. ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് 6ല്‍ ആണെന്നും 9ല്‍ ആണെന്നും അഭിപ്രായമുണ്ട്.
Sunday, January 3, 2010
അമലുകള്‍ക്ക് നിയ്യത്ത് അനിവാര്യം
ബുഖാരി :
1.കിതാബുകൈഫകാനബദു’ഉല്‍’വഹ്’യി
2.കിതാബുല്‍ ഈമാന്‍
3.കിതാബുറഹ്നിഫില്‍ ഹളറി
4.മനാഖിബുല്‍ അന്‍സാര്‍
5.കിതാബുന്നികാഹ്
6.കിതാബുല്‍ അയ്മാന്‍
മുസ്ലിം :
1.കിതാബുല്‍ ഇമാറത്ത്
(*) നിയ്യത്ത് കൂടാതെ ഒരു അമലും സ്വീകാര്യമല്ലെന്നാണ് ഈ ഹദീസ് നല്‍കുന്ന പ്രഥമ പാഠം. നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, വുളു, കുളി, തയമ്മം, സദഖ, ആദിയായ എല്ലാ കര്‍മ്മങ്ങളിലും നിയ്യത്ത് അനിവാര്യമാകുന്നു. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു ആത്മാര്‍ത്ഥമായനുഷ്ടിക്കുന്ന സുക്യതങ്ങള്‍ മാത്രമേ പ്രതിഫലാര്‍ഹമാകയുള്ളുവെന്ന് ഈ വചനം വിളംബരം ചെയ്യുന്നുണ്ട്. കര്‍മ്മം ബാഹ്യ വീക്ഷണത്തില്‍ നന്നായത് കൊണ്ടായില്ല. പേരിനും പെരുമക്കും വേണ്ടി ചെയ്യുന്നതും ഭൌതിക നേട്ടങ്ങളില്‍ പ്രചോദിതമായനുഷ്ടിക്കപ്പെടുന്നതുമായ കര്‍മ്മങ്ങള്‍ക്കൊന്നും അള്ളാഹുവിങ്കല്‍ പ്രതിഫലം ലഭിക്കയില്ലെന്ന് ഈ വചനം തെളിയിക്കുന്നു.
ഒരാള്‍ ഉമ്മുഖൈസ് എന്ന സ്ത്രീയെ വിവാഹം കഴിക്കാനുദ്ദേശിച്ച് ഹിജ്’റ ചെയ്ത പശ്ചാത്തലത്തിലാണ് നബി(സ) ഇപ്രകാരം അരുളിയത്.
സുന്നത്ത് ജമാ’അത്ത് നേര്‍ക്കുനേര്‍ പരിപാടികള്‍
ശിര്‍ക്ക് (1920 കാലഘട്ടങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം കേരളത്തില്‍ വരുന്നത് വരെ ജീവിച്ചു വന്ന മുസ്ലിം ജനത ശിര്‍ക്ക് ചെയ്തുകൊണ്ടാണ് ജീവിച്ചിരുന്നത് എന്ന മുജാഹിദ് വാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നു ഇവിടെ ശിര്‍ക്കിന്റെ വിശദീകരണത്തിലൂടെ)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=9QHe4D_780s
പ്രാര്‍ത്ഥന അള്ളാഹുവിനോട് മാത്രം?(പ്രാര്‍ത്ഥന എന്ന വാക്കിന് സ്വന്തമായി ഒരു വ്യാഖ്യാനം കൊടുത്ത് സുന്നികള്‍ നടത്തുന്ന ഇശ്’തിശ്ഫാഇനെയും മറ്റും ആരാധനയുടെ പരിധിയില്‍ വരുത്താന്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന പ്രചാരണങ്ങള്‍ തുറന്നു കാണിക്കുന്നു)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=TIme3NXI6K8
മങ്കൂസ് മൌലൂദ് (മങ്കൂസ് മൌലൂദിനെക്കുറിച്ച് ഒരു വിശദ പഠനം)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=PhY1tvk0ROA
മുഹിയുദ്ദീന്‍ മാല (മുഹിയുദ്ദീന്‍ മാലയെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും ഉള്ള ഒരു വിശദീകരണം)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=kaDO_c0Ga6U
വഹാബിസം (ആഗോള ബിദ’ഈ പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണരൂപമായ വഹാബിസത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു വിശദമായ പഠനം)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=vHQ5HRNEtTw
പുത്തന്‍ വാദികള്‍ക്കെതിരെ ജാഗരണം (നാദാപുരം പ്രഭാഷണം)
http://www.youtube.com/watch?v=17rythQeVQE
ബിദ്’അത്ത് ഇസ്ലാമികം അനിസ്ലാമികം (ബിദ്’അത്ത് എന്ന പദത്തിന്റെ വ്യാപ്തിയും വ്യാഖ്യാനവും മനസ്സിലാക്കാതെ സുന്നികളുടെ പേരില്‍ ബിദ്’അത്ത്/ശിര്‍ക്ക് ആരോപിക്കുന്ന മുജാഹിദ് വാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ഇവിടെ ബിദ്’അത്തിന്റെ ശരിയായ വിശദീകരണത്തിലൂടെ)
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക :
http://www.youtube.com/watch?v=645fSm0Lk7g
അള്ളാഹു നമുക്ക് എല്ലാവര്‍ക്കും ഹിദായത്ത് നല്‍കി അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ..