ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, April 13, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 11

വിത്യസ്ഥ മദ്‌ഹബുകാര്‍ തമ്മില്‍ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ അതാത് മദ്‌ഹബ് പ്രകാരം ശരിയാണെങ്കിലും മ‌അ്മൂമിന്റെ മദ്‌ഹബ് പ്രകാരം ഇമാമിന്റ് നിസ്കാരം ശരിയായില്ലെങ്കില്‍‍ തുടര്‍ച്ച സ്വഹീഹാകില്ല. ഉദാ: മ‌അ്മൂം ശാഫി‌ഈ ആയിരിക്കെ ഹനഫിയായ ഇമാം ഫാതിഹയില്‍ ബിസ്‌മി ഓതിയില്ല.

ഇമാമിന്റെ അയോഗ്യത നിസ്കാരത്തിനിടയ്ക്ക് വ്യക്തമായാല്‍ നിസ്കാരം പുനരാ‍രംഭിക്കുകയും ശേഷം വ്യക്തമായാല്‍ മടക്കി നിസ്കരിക്കുകയും വേണം. എന്നാല്‍ ഇമാം അശുദ്ധിക്കാരനെന്നോ മ‌അ്മൂമിന്റെ പ്രത്യക്ഷ നോട്ടത്തില്‍ വ്യക്തമാകാത്ത നജസ് ഇമാമിന്റെ ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ ഉണ്ടെന്ന് നിസ്കാരത്തിനിടയ്ക്ക് ബോധ്യപ്പെട്ടാല്‍ പുനരാ‍രംഭിക്കുന്നതിനു പകരം ഇമാമുമായി ബന്ധം വേര്‍ പിരിഞ്ഞ് നിസ്കരിക്കണം. ശേഷമാണ് അറിഞ്ഞതെങ്കില്‍ മടക്കി നിസ്കരിക്കേണ്ടതില്ല.

ഇമാമത്തിന് ഏറ്റവും അര്‍ഹന്‍

1) അംഗീകൃത ഇസ്‌ലാമിക ഭരണാധികാരി.
2) നാട്ടിലെ ഗവര്‍ണര്‍ (ഇസ്ലാമിക ഭരണത്തിന്‍‍ കീഴില്‍ )
3) പള്ളിയില്‍ ഇമാമത്ത് കൊണ്ട് ഏല്പിക്കപ്പെട്ടയാ‍ള്‍
4) വീട്ടില്‍ വെച്ചാണെങ്കില്‍ വീട്ടുടമ
5) കര്‍മ ശാസ്ത്ര വിദഗ്ദര്‍
6) നന്നായി ഓത്തറിയുന്നയാള്‍
7) കൂടുതല്‍ ഭയ ഭക്തി ഉള്ളയാള്‍
8)കൂടുതല്‍ പ്രായമുള്ളയാള്‍
9) നല്ല തറവാട്ടുകാരന്‍
10) സല്‍കീര്‍ത്തിയുള്ളവന്‍
11) ശരീരവും വസ്ത്രവും കൂടുതല്‍ വൃത്തിയുള്ളവര്‍ എന്നീ ക്രമത്തിലാണ്.

ഇസ്‌ലാമില്‍ പുതിയ വാദം ഉന്നയിക്കുന്നവരെയും, തെമ്മാടിയെയും, വസ്‌വാസുള്ള വ്യക്തിയെയും ,ചേലാകര്‍മം നടത്താത്ത ആളെയും ,ഹര്‍കത്തുകള്‍ മാറ്റുന്നവനെയും, അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നവനെയും തുടരല്‍ കറാഹത്താണ്. അതിനേക്കാള്‍ ശ്രേഷ്ഠം ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ്

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 10

ഇമാം റുകൂഇല്‍ നിന്ന് ഉയരുന്നഹ്റ്റിനു മുമ്പ് ഇമാമോടൊപ്പം റുകൂഇല്‍ അടക്കം ലഭിക്കത്തക്ക രീതിയില്‍ എപ്പോള്‍ തുടര്‍ന്നാലും ആ റക്‌അത്ത് ലഭിയ്ക്കും. ഇമാം സലാം വീട്ടുന്നതിനു മുമ്പ് എപ്പോള്‍ തുടര്‍ന്നാലും ജമാ‍അത്ത് ലഭിക്കുകയും തുടര്‍ന്ന അളവില്‍ ജമാ‌അത്തിന്റെ പുണ്യം ലഭിക്കുകയും ചെയ്യും.

ഇമാമിന്റെ രണ്ട് സലാമും കഴിഞ്ഞാല്‍ പിന്തുടര്‍ന്നവര്‍ ഉടനെ എഴുന്നേല്‍ക്കേണ്ടതാണ്. പക്ഷെ അവന്റെ ഇരുത്തത്തിന്റെ സ്ഥാനമാകുന്ന രണ്ടാമത്തെ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കില്‍ അതിനു ശേഷം ഇരുന്നത് കൊണ്ട് വിരോധമില്ല. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാത്ത ഒന്നാമത്തെയോ മൂന്നാമത്തേയോ റക്‌അത്തിലാണ് ഇമാം സലാം വീട്ടിയതെങ്കില്‍ ഉടനെ എഴുന്നേല്‍ക്കല്‍ മനപ്പൂവ്വം താമസിപ്പിച്ചാല്‍ നിസ്കാരം അസാധുവാകുന്നതാണ്.

ഇമാമിന്റെ നിസ്കാരത്തിന്റെ തുടക്കത്തില്‍ സന്നിഹിതനാവുകയും ഇമാം തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലിയ ഉടനെ തുടരുകയും ചെയ്യുന്നത് പ്രത്യേകം പുണ്യമുള്ള കാര്യമാണ്. നാല്പത് ദിവസം ഇത് പതിവാക്കിയല്‍ നരകത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും മുക്തനാകുമെന്ന് ഹദീസിലുണ്ട്.

ഇമാമിനു ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍ :

1) മ‌അ്മൂമിന്റെ വിശ്വാസത്തില്‍ ഇമാമിന്റെ നിസ്കാരം ശരിയാകുക.
2) ഇമാമിന്റെ നിസ്കാരം മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമായ നിസ്കാരമല്ലാതിരിക്കുക.
3)തെറ്റു കൂടാതെ നിര്‍ബന്ധ വചനങ്ങള്‍ ചൊല്ലാന്‍ സാധിക്കുന്നവനായിരിക്കുക.
4) നപുംസകത്തിന്റെ ഇമാം സ്ത്രീ‍യോ, പുരുഷന്റെതെ സ്ത്രീയോ നപുംസകമോ ആകാതിരിക്കുക.

ഒരു മഹല്ലിലെ ഇമാം തെമ്മാടിയോ പുത്തന്‍ ചിന്താഗതിക്കാരനോ ആണെങ്കില്‍ അയാളെ തുടര്‍ന്ന് നിസ്കരിക്കാതെ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് നല്ലത്.

ശറ‌ഇയായ കാരണം കൊണ്ട് ഇമാമിനെ വിട്ടു പിരിയുന്ന മ‌അ്മൂമിന് നിസ്കാരത്തില്‍ പൂര്‍ണ്ണമായും ജമാ‌അത്തിന്റെ പുണ്യം ലഭിയ്ക്കും.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 9

റുകൂ‌ഇല്‍ ഇമാമിനെ തുടരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയ്യത്തും തക്‍ബീറും നില്‍‌പും നിര്‍വ്വഹിച്ച് ഇമാമിനോടൊപ്പം റുകൂ‌ഇല്‍ അടങ്ങിത്താമസിച്ചാല്‍ മാത്രമേ റ‌ക‌അത്ത് കിട്ടുകയുള്ളൂ.

ഈ മ‌അമൂം (റുകൂഇല്‍ ഇമാമിനെ തുടരുന്നവന്‍) തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുമ്പോള്‍ നിസ്കാരത്തിന്റെ സാധാരണ നിയ്യത്തുകള്‍ക്ക് പുറമേ ഇത് ഇഹ്‌റാമിന്റെ തക്‍ബീറാണെന്ന് കൂടി കരുതണം. അങ്ങനെ കരുതിയില്ലെങ്കില്‍ റുകൂഇലേക്ക് കുനിയുമ്പോള്‍ നിര്‍ബന്ധമായും തക്‍ബീര്‍ ചൊല്ലണം. മറിച്ച് ഒരു തക്‍ബീര്‍ മാത്രം ചൊല്ലുകയും അതു ഇഹ്‌റാമിനും റുകൂഇനും കൂടിയാണെന്ന് കരുതുകയോ അല്ലെങ്കില്‍ ഒന്നും കരുതാതിരിക്കുകയോ ചെയ്താല്‍ പറ്റുകയില്ല.

ഇതേ പ്രകാരം നി‌റുത്തത്തിലല്ലാതെ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഫര്‍ള് നിസ്കരിക്കുമ്പോള്‍ തക്‍ബീറത്തുല്‍ ഇഹ്‌റാം നിറുത്തത്തില്‍ വച്ചായിരിക്കല്‍ നിര്‍ബന്ധമാണ്. അതിനു മുമ്പ് നിറുത്തത്തിന്റെ അതിര്‍ത്തി വിടുന്ന വിധം കുനിഞ്ഞാല്‍ ഫര്‍ള് നിസ്കാരം സാധുവാകുന്നതല്ല.

റുകൂഇനു ശേഷമുള്ള ഏതെങ്കിലും ഫര്‍ളില്‍ തുടര്‍ന്നാല്‍ ആ റക‌അത്ത് കിട്ടുകയില്ലെങ്കിലും തുടര്‍ച്ച് സാധുവാകുന്നതാണ്. അങ്ങനെ തുടരുമ്പോള്‍ നിന്നുകൊണ്ട് തക്‍ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുകയും ശേഷം തക്‍ബീര്‍ ചൊല്ലാതെ ഇമാമിന്റെ ഒപ്പം ചേരുകയും ഇമാം ചെയ്യുന്നതുപോലെയെല്ലാം ചെയ്ത് ഇമാം രണ്ട് സലാമും വീട്ടിയ ശേഷം ആ റക‌അത്ത് മടക്കി നിസ്കരിക്കുകയും വേണം.

ചുരുക്കത്തില്‍ ഇമാം റുകൂഇല്‍ നിന്നുയര്‍ന്ന ശേഷം എത്തുന്നവര്‍ ഇമാം അടുത്ത റക‌അത്തിലേക്ക് വരുന്നതുവരെ നോക്കി നില്‍ക്കേണ്ടതില്ല. ഏതവസരത്തിലും തുടരാവുന്നതാണ്.വൈകിത്തുടര്‍ന്നവന്‍ ഇമാമിന്റെ സലാമിനു ശേഷം ബാക്കി റ‌ക‌അത്ത് നിസ്കരിക്കാനായി നില്‍ക്കുമ്പോള്‍ മ‌അമൂമിന്റെ ആദ്യത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിന്റെ സ്ഥാനമായ രണ്ടാം റക‌അത്തിലാണ് ഇമാമിന്റെ കൂടെ ഇരുന്നതെങ്കില്‍ തക്‍ബീര്‍ ചൊല്ലി എഴുന്നേല്‍ക്കണം. മറിച്ച് ഇരുത്തത്തിന്റെ സ്ഥാനമല്ലാതെ ഒന്നാമത്തെയോ മൂന്നാമത്തെയോ റക‌അത്തിലാണ് ഇരുന്നതെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തക്‍ബീര്‍ ചൊല്ലേണ്ടതില്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 8

ഇമാ‍മിന്റെ തക്‍ബീറത്തുല്‍ ഇഹ്‌റാമിനോടൊപ്പം മ‌അമൂം തക്‍ബീര്‍ ചൊല്ലിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്. ഈ അബദ്ധം തക്‍ബീറിന്റെ ഒരക്ഷരത്തില്‍ ഒപ്പമായാലും സം‌ഭവിക്കുന്നതാണ്. അതിനാല്‍ ഇമാമിന്റെ തക്‍ബീര്‍ പൂര്‍ണ്ണമായതിന്റെ ശേഷമേ മ‌അമൂം തക്‍ബീര്‍ തുടങ്ങാവൂ. തക്‍ബീറിനു ശേഷം മ‌അമൂമിന് ഫാതിഹ പൂര്‍ത്തിയാക്കി ഓതാന്‍ സമയം കിട്ടുകയില്ലെന്നു തോന്നിയാല്‍ വജ്ജഹ്‌തു, അ‌ഊദു തുടങ്ങിയ സുന്നത്തുകളില്‍ വ്യാപൃതനാവാതെ ഉടനെ നിര്‍ബന്ധമായ ഫാതിഹ ഓതുകയാണ് വേണ്ടത്.

ഇപ്രകാരം ഇമാം സൂറത്ത് ഓതുകയില്ലെന്നു തോന്നിയാല്‍ ഇമാമിനോടൊപ്പം ഫാതിഹ തുടങ്ങല്‍ കറാഹത്തില്ലെന്നു മാത്രമല്ല, പിന്നാലെ ഓതാന്‍ സമയം കിട്ടുകയില്ലെങ്കില്‍ ഒന്നിച്ച് ഓതല്‍ നിര്‍ബന്ധവുമാണ്.

ഇമാം ഖുനൂത്ത് ഓതുമ്പോള്‍ ‘ഫ‌ഇന്നക്ക തഖ്‌ളീ’ മുതല്‍ കൂടെ ഓതല്‍ കറാഹത്തില്ലെന്ന് മാത്രമല്ല , സുന്നത്ത് കൂടിയാണ്. ഖുനൂത്തിന് ശേഷമുള്ള സ്വലാത്ത് ഇമാമോടൊപ്പം ചൊല്ലാതെ അതിനു ആമീന്‍ പറയുകയാണ് സുന്നത്ത്.

ഇമാം ഫാതിഹക്ക് ശേഷം ആമീന്‍ പറയുമ്പോള്‍ ഒപ്പം തന്നെ മ‌അമൂം ആമീന്‍ പറയേണ്ടതാണ്. കാരണം ഇമാമിന്റെ ആമീനോട് കൂടെ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതും ആ കൂട്ടത്തില്‍ മ‌അമൂം ആമീന്‍ ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതുമാണ്. മഹത്തുക്കളോടു കൂടെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ പ്രതിഫലമുണ്ടാകുന്നതാണ്. അതിനാല്‍ ഇമാം ആ‍മീന്‍ തുടങ്ങുമ്പോള്‍ തന്നെ മ‌അമൂം ആമീന്‍ തുടങ്ങേണ്ടതും ഒന്നായി അവസാനിപ്പിക്കേണ്ടതുമാണ്. ബാക്കിയുള്ളതെല്ലാം (പ്രവര്‍ത്തിക്കുന്നതും ചൊല്ലുന്നതും) ഇമാമിനോടൊത്ത് ചെയ്യല്‍ കറാഹത്താണ്.

അണിയില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കല്‍ കറാഹത്താണ്. മുമ്പിലുള്ള അണിയില്‍ സ്ഥലം കിട്ടുമെങ്കില്‍ അതിലേക്ക് കയറി നില്‍ക്കുകയാണ് വേണ്ടത്. അതില്‍ സ്ഥലമില്ലെങ്കില്‍ പിന്നില്‍ നിന്ന് തക്‍ബീറത്തുല്‍‍ ഇഹ്‌റാല്‍ ചൊല്ലുകയും ശേഷ്ം മുമ്പിലുള്ള അണിയില്‍ നിന്ന് ഒരാളെ അധികം അനക്കം കൂടാതെ ഇങ്ങോട്ട് കൂട്ടുകയുമാണ് വേണ്ടത്. ഇതിനു മുന്നിലുള്ള സഹായിക്കലും സുന്നത്താണ്.ജമാ‌അത്തില്‍ കറാഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് സം‌ഘടിതമായി നിസ്കരിക്കുന്നതിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 7

നിസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇമാമിന്റെ ദേഹത്തോ വസ്ത്രത്തിലോ നജസ് വീഴുകയോ ഔറത്ത് വെളിവാകുകയോ ചെയ്താല്‍ ഉടനെ വിട്ടുപിരിയേണ്ടതാണ്. ഈ തകരാറ് ആദ്യമേ ഉണ്ടെന്ന് ബോധ്യമായാല്‍ മ‌അമൂം മടക്കി നിസ്കരിക്കേണ്ടതാണ്. വിട്ടുപിരിഞ്ഞത് കൊണ്ട് ഫലമില്ല. പുരുഷന്മാരുടെ ഇമാം പുരുഷന്മാരായിരിക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ സ്ത്രീകളെ തുടര്‍ന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതല്ല.

ജമാ‌അത്തില്‍ ശ്രദ്ധിക്കേണ്ടത് : -

ജമാ‌അത്തായി നിസ്കരിക്കാന്‍ പള്ളിയില്‍ വരുന്നവര്‍ ഇഖാമത്തിനു മുമ്പായി സുന്നത്ത് നിസ്കരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ആ സുന്നത്ത് നിസ്കാരം ഇഖാമത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സമയമില്ലെങ്കില്‍ അതില്‍ പ്രവേശിക്കല്‍ കറാഹത്താണ്.

തഹിയ്യത്ത് നിസ്കാരമാണെങ്കിലും കറാഹത്ത് തന്നെയാണ്. ഇങ്ങനെ വൈകി വരുന്നവര്‍ ഫര്‍ളിന്റെ നിയ്യത്ത് ചെയ്യുമ്പോള്‍ തഹിയ്യത്തിനെയും കൂടി കരുതിയാല്‍ അതിന്റെ കൂലി കൂടി ലഭിക്കുന്നതാണ്. മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിച്ചാലുള്ള തഹിയ്യത്ത് ത്വവാഫാണെന്ന് ഓര്‍ക്കുമല്ലോ. ത്വവാഫിന് സാധിക്കാതെ വരുമ്പോള്‍ മാത്രമേ അവിടെ രണ്ട് റക‌അത്ത് നിസ്കരിച്ച് തഹിയ്യത്ത് നിര്‍വ്വഹിക്കാവൂ.

ഇമാമിനോട് തുടര്‍ന്ന് തക്‍ബീര്‍ ചൊല്ലാനുള്ള ധൃതിയില്‍ എവിടെയെങ്കിലും വന്നു നിന്നു നിസ്കാരത്തില്‍ പ്രവേശിക്കുന്നതില്‍ പല തെറ്റുകളുമുണ്ടാകാറുണ്ട്. മുമ്പിലെ അണിയില്‍ സ്ഥലം ഒഴിവുള്ളതോടെ പിന്നില്‍ നില്‍ക്കല്‍ കറാഹത്താണ്.

ഇമാമിന്റെ വലതു ഭാഗം മഹത്വമുള്ളതാണെന്നും അവിടെ ചെന്ന് നില്‍‌ക്കണമെന്നുള്ള ആഗ്രഹത്തില്‍ ഇടതുഭാഗത്തുള്ളവരേക്കാള്‍ കൂടുതല്‍ പേര്‍ വലതു ഭാഗത്തു വന്നുനില്‍ക്കുന്നതും കറാഹത്താണ്. ഇമാമിനെ മധ്യത്തിലാക്കി അണിയില്‍ രണ്ടു ഭാഗവും സമമായി നില്‍ക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത് കൂടുതല്‍ ആളുകള്‍ നില്‍ക്കല്‍ കാറാഹത്താണ്. ഇമാമിനോട് അടുത്തടുത്ത് നില്‍ക്കല്‍ കൂടുതല്‍ പുണ്യമുള്ളതാണ്. അടുത്ത് നിന്ന ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ആ സ്ഥലം ഒഴിഞ്ഞ്കൊടുത്ത് ദൂരെനില്‍ക്കലും ഒന്നാം അണിയില്‍ നിന്നവന്‍ മറ്റൊരാള്‍ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്ത് രണ്ടാം അണിയില്‍ നില്‍ക്കലും കറാഹത്തു തന്നെയാണ്. ഉസ്താദിനു വേണ്ടിയോ മറ്റോ ആയിരുന്നാലും കറാ‍ഹത്താണ്.

പള്ളിയിലാകുമ്പോള്‍ ഇടതുഭാഗത്തും വലതുഭാഗത്തുമുള്ള രണ്ടു ചുമരുകളോ മറ്റോ അണികളുടെ അറ്റമായി ഗണിക്കപ്പെടുന്നതാണ്. മൈതാനത്താകുമ്പോള്‍ നിസ്കരിക്കാന്‍ തയ്യാറാക്കിയ സ്ഥലത്തിന്റെ രണ്ടറ്റങ്ങളോ മറ്റോ അണികളുടെ പരിധിയായി ഗണിക്കണം. ഈ പരിധിവരെ അണി പൂര്‍ത്തിയാകും‌മുമ്പ് മറ്റൊരു അണി ആരം‌ഭിക്കല്‍ കറാഹത്താണ്. അണികള്‍ക്കിടയില്‍ തൂണോ ചുവരോ മിമ്പറോ ഉണ്ടാകുന്നതിനു വിരോധമില്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 6

ഫാതിഹ പൂര്‍ണ്ണമായി ഓതാന്‍ സമയം ലഭിക്കാത്തവന്‍ കിട്ടിയ സമയം വജ്ജഹ്‌ത്തു ഓതാനോ മറ്റു സുന്നത്തിലേക്കോ തിരിക്കരുത്. ഫാതിഹയില്‍ നിന്ന് സാധിക്കുന്നത്ര ഓതുകയും ഇമാമിന്റെ കൂടെ റുകൂഅ് ചെയ്യുകയുമാണ് വേണ്ടത്.

അങ്ങനെ ഇമാമിന്റെ കൂടെ റുകൂഇലെത്തുകയും അടക്കം കിട്ടുകയും ചെയ്താല്‍ അവന് ആ റക‌അത്ത് ലഭിക്കും. ഇനി ഇമാമിന്റെ കൂടെ അടക്കം കിട്ടിയില്ലെങ്കില്‍ ആ റക‌അത്ത് നഷ്ടപ്പെടും. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കണം.

ഫാതിഹക്ക് സമയം ലഭിക്കാത്തവന്‍ അറിയാതെയോ മറ്റോ സുന്നത്തില്‍ വ്യാപൃതനാവുകയോ ഒന്നും ഓതാതെ നില്‍‌ക്കുകയോ ചെയ്താല്‍ അത്രയും സമയം ഫാതിഹ നിര്‍ബന്ധമായും ഓതണം. ഓതിയ ശേഷം റുകൂഅ് ചെയ്യുകയും ഇമാമോടു കൂടി അടക്കം കിട്ടുകയും ചെയ്താല്‍ ആ റക‌അത്ത് അവന് ലഭിക്കും.

ഇനി ഫാതിഹയില്‍ നിന്ന് അത്രയും സമയം ഓതിയപ്പോഴേക്കും ഇമാം റുകൂ‌ഇല്‍ നിന്ന് ഉയര്‍ന്നാല്‍ ഇമാമോട് കൂടി യോജിക്കുകയും അവസാനം ഒരു റക‌അത്ത് കൂടി നിസ്കരിക്കുകയും വേണം. ഇനി ഇമാം സുജൂദിലേക്ക് കുനിയുന്നത് വരെ ഫാതിഹയില്‍ നിന്ന് നിര്‍ബന്ധമുള്ളത്ര ഓതിക്കഴിഞ്ഞില്ലെങ്കില്‍ ഇമാമിനെ നിര്‍ബന്ധമായും വിട്ട് പിരിയണം. കാരണം തുടര്‍ന്ന്കൊണ്ടിരിക്കുമ്പോള്‍ രണ്ടു ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തുവാനോ നിര്‍ബന്ധമുള്ളത്ര ഫാതിഹ ഓതാതെ ഇമാമിനോട് യോജിക്കാനോ പാടില്ലാത്തതാണ്.

ഇമാമുമായി തുടര്‍ച്ചക്ക് തടസ്സമുണ്ടാകാത്ത വിധം സുന്നത്തുകളില്‍ യോജിക്കേണ്ടതാണ്. അപ്പോള്‍ സുജൂദ് സുന്നത്തുള്ള ആയത്ത് ഇമാം ഓതുമ്പോള്‍ ഇമാം സുജൂദ് ചെയ്യാതെ മ‌അ്മൂം മാത്രം ചെയ്യുകയോ ഇമാം ചെയ്യുമ്പോള്‍ മ‌അമൂം ഉപേക്ഷിക്കുകയോ ചെയ്താല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകുന്നതാണ്.

മ‌അമൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം സാധുവാകേണ്ടതാണ്. ഫാതിഹയില്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്നവര്‍ ബിസ്മി ചൊല്ലാത്ത ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുന്നതല്ല. സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുമെന്ന് വിശ്വസിക്കുന്നവര്‍ അതു കൊണ്ട് വുളു മുറിഞ്ഞ ഇമാമിനെ തുടര്‍ന്നാല്‍ സാധുവാകുന്നതല്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 5

അം‌ഗീകൃത കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ഫര്‍ള് വരെ ഇമാമിനെ വിട്ട് പിന്താവുന്നതാണ്. ഇമാമിന്റെ കൂടെ മ‌അമൂമിന് ഫാതിഹ ഓതാനുള്ള സമയമുണ്ടായിട്ടും ഓതിത്തീര്‍ക്കാന്‍ സാധിക്കാതിരുന്നാല്‍ മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇതേപ്രകാരം വജ്ജഹ്‌ത്തു ഓതിയതുകൊണ്ടോ അ‌ഊദു ഓതിയതുകൊണ്ടോ അശ്രദ്ധ കാരണമായിട്ടോ മ‌അമൂമിനു ഫാതിഹ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാലും മൂന്ന് ഫര്‍ള് കൊണ്ട് പിന്താവുന്നതാണ്. ഇമാമോടൊപ്പം റുകൂ‌ഇലേക്ക് കുനിഞ്ഞ ശേഷമാണ് ഇങ്ങനെ ഓര്‍മ്മ വരുന്നതും സം‌ശയം വരുന്നതുമെങ്കില്‍ ഫാതിഹ ഓതാന്‍ വേണ്ടി മടങ്ങാന്‍ പാടില്ല. ഇമാമോടൊപ്പം തുടരുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയുമാണ് വേണ്ടത്.

മേല്‍ പ്രസ്താവിച്ച അം‌ഗീകൃത കാരണങ്ങളുണ്ടായല്‍ മ‌അമൂം വേഗം ഫാതിഹ ഓതി പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഇഅ‌തിദാലും രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തവും ദീര്‍ഘമായ ഫര്‍ളുകളായി പരിഗണിക്കപ്പെടുകയില്ല. അപ്പോള്‍ ഇമാം റുകൂ‌ഉം രണ്ട് സുജൂദും ചെയ്ത് കഴിയുമ്പോഴേക്കും മ‌അമൂം ഫാതിഹ ഓതിത്തീര്‍ന്നാല്‍ ഉടനെ റുകൂഅ് ചെയ്യുകയും അവന്റെ ക്രമമനുസരിച്ച് നിസ്കരിക്കേണ്ടതുമാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ അടുത്ത റക‌അത്തിലേക്ക് ഉയരുമ്പോഴേക്കും ഇമാം റുകൂഇല്‍ എത്തിയിട്ടുണ്ടെങ്കില്‍ ഈ മ‌അമൂം, ഇമാമിന്റെ നിറു‍ത്തത്തില്‍ ഫാതിഹ ഓതാന്‍ സമയം കിട്ടാത്ത മസ്‌ബൂഖിനെപ്പോലെയാണ്. അവന്റെ ഫാതിഹയെ ഇമാം വഹിക്കും. ഫാതിഹ ഓതാതെ ഇമാമിന്റെ കൂടെ റുകൂ‌ഇലേക്ക് പോയാല്‍ മതി.

അം‌ഗീകൃത കാരണമുള്ളവന്‍ ദീര്‍ഘമായ മൂന്ന് ഫര്‍ള് കൊണ്ട് പിന്തിയിട്ടും ഫാതിഹ ഓതിത്തീര്‍ന്നിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ടുപിരിയുകയോ അല്ലെങ്കില്‍ ഇമാമുമായി യോജിച്ച് ഇമാം ചെയ്ത്കൊണ്ടിരിക്കുന്നതിലേക്കു പോകുകയോ വേണം. ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും വേണം. ഉദാഹരണമായി ഇമാമിന്റെ രണ്ടാം സുജൂദിന്റെ ശേഷം അടുത്ത റക‌അത്തിലേക്കുയരുമ്പോഴും മ‌അമൂം ഫാതിഹ ഓതിത്തിര്‍ത്തിട്ടില്ലെങ്കില്‍ ഉടനെ ഇമാമുമായി വിട്ട്പിരിയാത്ത പക്ഷം , നില്‍‌പ് തുടരുകയും ഇമാമിന്റെ കൂടെ അടുത്ത റക‌അത്തിലെ റുകൂ‌ഉം മറ്റും ചെയ്യുകയും ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്തുകൂടി നിസ്കരിക്കുകയും ചെയ്യേണ്ടതാണ്. ഇനി രണ്ടാമത്തെ സുജൂദിന് ശേഷം ഇമാം അത്തഹിയ്യാത്തില്‍ ഇനിക്കുകയാണെങ്കില്‍ മ‌അമൂമിന്റെ ഫാതിഹ പൂര്‍ത്തിയായില്ലെങ്കില്‍ പോലും ഇമാമോട് യോജിച്ച് കൊണ്ട് ഇരിക്കുകയും മറ്റുകാര്യങ്ങളെല്ലാം തുടര്‍ന്നു ചെയ്യുകയും ഇമാമിന്റെ സലാമിന്റെ ശേഷം ഒരു റക‌അത്ത് നിസ്കരിക്കുകയും ചെയ്യേണ്ടതാണ്.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 4

അദാ‌ആയി നിസ്കരിക്കുന്നവനോട് ഖളാ‌ആയി നിസ്കരിക്കുന്നവനും മറിച്ചും , ഇശാ‌അ്, ളുഹര്‍, അസ്വര്‍ എന്നിവയിലേതെങ്കിലുമൊന്നു നിസകരിക്കുന്നവന്‍ അവയില്‍‌പെട്ട മറ്റൊന്ന് നിസ്കരിക്കുന്നവനോടും , സുന്നത്ത് നിസ്കരിക്കുന്നവനോട് ഫര്‍ള് നിസ്കരിക്കുന്നവനും മറിച്ചും തുടന്ന് നിസ്കരിച്ചാല്‍ സാധുവാകുന്നതാണ്. ഇതുമൂലം ജമാ‍‌അത്തിന്റെ കൂലി നഷ്ടപ്പെടുന്നതുമല്ല. എങ്കിലും ഒറ്റക്ക് നിസ്കരിക്കലാണ് ഈ തുടര്‍ച്ചയേക്കാള്‍ പുണ്യകരം.

മുന്തുകയും പിന്തുകയും അരുത്.

മ‌അമൂം ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ മുന്‍‌കടക്കരുത്. പൂര്‍ണ്ണമായ രണ്ട് ഫര്‍ള് മുമ്പിലായാല്‍ നിസ്കാരം തന്നെ അസാധുവാകും. മറന്നോ അറിവില്ലാതെയോ ഇങ്ങനെ ചെയ്താല്‍ വിരോധമില്ല. പക്ഷേ മുന്തി ചെയ്ത ഫര്‍ളുകള്‍ പരിഗണിക്കപ്പെടുകയില്ല. ഇവ ഇമാമിനോടൊപ്പം വീണ്ടും ചെയ്യല്‍ നിര്‍ബന്ധമാണ്. മറന്നുകൊണ്ടോ മറ്റോ ഇമാമിന്റെ കൂടെ ചെയ്തില്ലെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം ഒരു റക‌അത്ത് കൂടെ നിസ്കരിക്കേണ്ടതാണ്. ഒരു പൂര്‍ണ്ണമായ ഫര്‍ള് കൊണ്ട് മാത്രമാണ് ഇമാമിനേക്കാള്‍ മുന്തുന്നതെങ്കില്‍ മ‌അമൂമിന്റെ നിസകാരം സാധുവാകുന്നതാണ്. അതോടൊപ്പം ആ പ്രവര്‍ത്തനം ഹറാമുമാണ്. ഇമാമിനേക്കാള്‍ ഒരു ഫര്‍ളിന്റെ തുടക്കം കൊണ്ട് മാത്രം മുന്തിയാലും നിസ്കാരം സാധുവാണ്. പക്ഷേ അതു കറാഹത്താണ്.

ഉദാഹരണമായി ഇമാം റുകൂ‌ഇലാകുമ്പോള്‍ മ‌അമൂം ഇ‌അതിദാലിലേക്കുയര്‍ന്നാല്‍ നിസ്കാരം സാധുവാണെങ്കിലും ആ പ്രവൃത്തി ഭൂഷണമല്ല.

ഇമാമിനേക്കാള്‍ പ്രവൃത്തികളില്‍ പിന്താന്‍ പാടില്ല. കാരണമില്ലാതെ പൂര്‍ണ്ണമായ രണ്ട് ഫര്‍ള് കൊണ്ട് ഇമാമിനേക്കാള്‍ പിന്തിയാല്‍ മ‌അമൂമിന്റെ നിസ്കാരം അസാധുവാകും. ഉദാഹരണമായി ഇമാം റുകൂ‌ഉം ഇ‌അതിദാലും കഴിഞ്ഞ് സുജൂദിലേക്ക് കുനിഞ്ഞ് കൊണ്ട് നിര്‍ത്തത്തിന്റെ അതിര്‍ത്തി വിട്ടുകടക്കുമ്പോഴും മ‌അമൂം കാരണമില്ലാതെ നിര്‍ത്തത്തില്‍ തുടരുകയാണെങ്കില്‍ അവന്റെ നിസ്കാരം അസാധുവാകുന്നതാണ്. എന്നാല്‍ ഇമാം ഇ‌അതിദാലില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മ‌അമൂം റുകൂ‌ഇലെത്തുകയും ഇമാം സുജൂദില്‍ നിന്നൊഴിവാകുന്നതിന്റെ മുമ്പ് മ‌അമൂം ഇഅ‌തിദാലിലെത്തുകയും ചെയ്താല്‍ വിരോധമില്ല.

Tuesday, April 6, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 3

ഇമാമും മ‌അ്മൂമും പള്ളിയല്ലാത്ത കെട്ടിടത്തിലായാല്‍ അവര്‍ക്കിടയില്‍ ഏകദേശം മുന്നൂറ് മുഴത്തേക്കാള്‍ കൂടുതല്‍ ദൂരമില്ലാതിരിക്കേണ്ടതാണ്. അവര്‍ക്കിടയില്‍ സ്വഫ്ഫുകളുണ്ടെങ്കില്‍ ഇമാമിന്റെയും ആദ്യ സ്വഫ്ഫിന്റെയുമിടക്കും എല്ലാ ഓരോ സ്വഫ്ഫുകള്‍ക്കിടയിലും ഈ ദൂരം പരിഗണിക്കപ്പെടും.മാത്രമല്ല, മ‌അമൂം നില്‍ക്കുന്ന സ്ഥലത്തുനിന്ന് പിന്നോട്ട് നീങ്ങാതെ സാധാരണ നടത്തം കൊണ്ട് ഇമാമിന്റെയടുത്തേക്ക് ചെന്നെത്താന്‍ കഴിയും വിധം മുമ്പില്‍ മാര്‍ഗതടസ്സമില്ലാതിരിക്കുകയും ഇമാമിന്റെയോ അല്ലെങ്കില്‍ അണികളിലുള്ള മറ്റുള്ളവരെയോ കാണുന്നതിനെ തടയുന്ന മറയില്ലാതിരിക്കുകയും വേണം. അപ്പോ‍ള്‍ അവര്‍ക്കിടയില്‍ വിരിയോ ചുമരോ വാതിലോ ഉണ്ടാവാന്‍ പാടില്ല.

പള്ളിയോ മറ്റ് കെട്ടിടങ്ങളോ അല്ലാത്ത മൈതാനിയിലാണ് ഇമാമും മ‌അമൂമുമെങ്കില്‍ അവര്‍ക്കിടയിലും മേല്‍ പറഞ്ഞ ദൂരം പരിഗണിക്കപ്പെടുന്നതാണ് ഒരാള്‍ പള്ളിയിലും മറ്റൊരാള്‍ പള്ളിയല്ലാത്തിടത്തുമായാല്‍, പള്ളിയല്ലാത്തിടത്താവുമ്പോഴുള്ള നിബന്ധനകളെല്ലാം അവിടെ പരിഗണിക്കപ്പെടുന്നതാണ്. പക്ഷെ അവര്‍ക്കിടയിലുള്ള ദൂരം കണക്കാക്കുന്നത് പള്ളിയുടെ അറ്റം മുതലാണ്. പള്ളിയുണ്ടാക്കിയ ശേഷം പള്ളിയുടെ സൌകര്യത്തിനായി ഉണ്ടാക്കിയതും പള്ളിയായി വഖഫ് ചെയ്യപ്പെടാത്തതുമായ ചെരുവുകള്‍ക്കും മറ്റും പള്ളിയുടെ നിയമം ബാധകമല്ല. അതിനാല്‍ ചെരുവില്‍ നിന്ന് പള്ളിയിലുള്ള ഇമാമിനെ തുടരുമ്പോള്‍ മേല്പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലേടുക്കേണ്ടതാണ്. തുടര്‍ച്ച സാധുവാകാനാണ് മേല്‍‍പറയപ്പെട്ടദൂരം.

ഇമാമിന്റെയും മ‌അമൂമിന്റെയും ഇടയിലോ ഇമാമിന്റെയും ആദ്യത്തെ സ്വഫിന്റെയും ഇടയിലോ മറ്റ് സ്വഫ്ഫുകള്‍ക്കിടയിലോ മൂന്ന് മുഴത്തിലധികം ദൂരമുണ്ടായാല്‍ ജമാ‌അത്തിന്റെ പ്രത്യേക കൂലി നഷ്ടപ്പെടുന്നതാണ്. ഇമാമിന്റെയും മ‌അമൂമിന്റെയും നിസ്കാരങ്ങള്‍ ഒരേ സ്വഭാവമുള്ളതാകണം. മയ്യിത്തു നിസ്കരിക്കുന്നവര്‍ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാ‍ധുവാകുന്നതല്ല. ളുഹര്‍ നിസ്കരിക്കുന്നവര്‍ ജുമു‌അ നിസ്കരിക്കുന്നവനോട് കൂടി തുടര്‍ന്നാല്‍ സാധുവാകുന്നതാണ്. റക്‌അത്തിന്റെ എണ്ണം വിത്യാസപ്പെടുന്നത് കൊണ്ട് വിരോധമില്ല. ഇമാം സലാം വീട്ടിയ ശേഷം ബാക്കി റക്‌അത്തുകള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.

ഇരുന്നും കിടന്നും നിസ്കരിക്കുമ്പോള്‍ നിന്ന് നിസ്കരിക്കുന്നവരോടും തയമ്മും ചെയ്തവര്‍ വുളൂ‌അ് ചെയ്ത് നിസ്കരിക്കുന്നവരോടും മറിച്ചും തുടരുന്നതിനു വിരോധമില്ല.

മ‌അമൂമുമായി നിസ്കരിക്കുന്നവനെയോ മ‌അമൂമോ അല്ലയോ എന്ന് സംശയിക്കപ്പെടുന്നവനെയോ മടക്കി നിസകരിക്കല്‍ നിര്‍ബന്ധമായവനെയോ തുടര്‍ന്നാല്‍ സാധുവകുന്നതല്ല. ഇമാമും മ‌അമൂമും ഓതാനറിയാത്തവരാണെങ്കില്‍ അന്യേന്യം തുടരുന്നതിനു വിരോധമില്ല. പക്ഷെ ഇമാമിനറിയാത്ത ഭാഗം തന്നെ മ‌അമൂമിനും അറിയാതിരിക്കണം. ഇമാമിനറിയാത്തത് മ‌അമൂമിനറിയുമെങ്കില്‍ തുടരാന്‍ പറ്റുകയില്ല.

Sunday, April 4, 2010

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 2

അണികളോട് ഇതൊക്കെ പാലിക്കാന്‍ പറയലും അത് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തലും ഇമാമിന് സുന്നത്താണ്.

ശേഷം ഇമാം നിയ്യത്ത് ചെയ്ത് തക്ബീര്‍ ചൊല്ലുകയും ശേഷം തുടരുന്നവരും തക്ബീര്‍ ചൊല്ലുക. (മ‌അ്മൂം ഇമാമിനോടു കൂടെ നിസ്കരിക്കുന്നു എന്നും, ഇമാം ഇമാമായി നിസ്കരിക്കുന്നു എന്നും കരുതണം. ജുമുഅ നിസ്കാരത്തില്‍ ഈ കരുത്ത് രണ്ട് കൂട്ടര്‍ക്കും നിര്‍ബന്ധമാണ് ) ശേഷം ഇമാമും മ‌അ്മൂമുകളും വജ്ജഹത്തു ഓതണം. പിന്നീട് ഇമാം ഫാത്വിഹ ഉറക്കെ ഓതുമ്പോള്‍ മ‌അമൂം അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിന്റെ ഫാ‍ത്വിഹ അവസാനിച്ച് രണ്ട് കൂട്ടരും ഒരുമിച്ച് ആമീന്‍ പറഞ്ഞതിനു ശേഷം മ‌അമൂം ഫാതിഹ പതുക്കെ ( സ്വന്തം ശരീരം കേള്‍ക്കത്തക്കവിധം )ഓതണം. ഇവര്‍ ഫാതിഹ ഓതുന്ന സമയം കഴിഞ്ഞതിനു ശേഷം ഇമാം സൂറത്ത് ഉറക്കെ ഓതണം. തുടരുന്നവര്‍ അത് ശ്രദ്ധിച്ച് കേള്‍ക്കണം. ഇമാമിനെ പിന്തുടര്‍ന്ന്കൊണ്ട് മാത്രമേ പിന്നിലുള്ളവര്‍ക്ക് എന്തും ചെയ്യാന്‍ പാടുള്ളൂ. ഇമാമിനു മുമ്പ് റുകൂഇലേക്കോ മറ്റോ പ്രവേശിച്ചുപോയാല്‍ ഉടനെ തിരിച്ചുപോരണം. എന്നിട്ട് ഇമാമിനെ പിന്തുടരണം. ഇമാമിനു വല്ല തെറ്റും പറ്റിയാല്‍ سبحان الله എന്ന് ഇമാം കേള്‍ക്കത്തക്ക വിധം മ‌അ്മൂം പറയണം.

മടമ്പുകള്‍ കൊണ്ട് ഇമാമിനേക്കാള്‍ മ‌അമൂം മുന്തി നില്‍ക്കരുത്. ഒപ്പം നില്‍ക്കല്‍ കറാഹത്തും ജമാ‌അത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇമാമിനെയോ അണിയിലുള്ളവരെയോ കണ്ടിട്ടോ, ഇമാമിന്റെ ശബ്ദം എത്തിച്ച് കൊടുക്കുന്ന ‘മുബല്ലിഗി’ ന്റെയോ ശബ്ദം കേട്ടിട്ടോ, ഇമാമിന്റെ ചലനങ്ങള്‍ അറിയുന്നില്ലെങ്കില്‍ തുടര്‍ച്ച സാധുവാകുകയില്ല.

ഇമാമും തുടര്‍ന്ന് നിസ്കരിക്കുന്നവരും ഒരു സംഘമാണെന്ന് പറയത്തക്കവിധം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടണം. ഇമാമും മ‌അ്മൂമും ഒരേ പള്ളിയിലാണെങ്കില്‍ കൂടുതല്‍ ദൂ‍രത്താകുന്നതിനോ രണ്ട് മുറികളിലാകുന്നതിനോ കെട്ടിടത്തിന്റെ രണ്ട് നിലകളിലാകുന്നതിനോ വിരോധമില്ല. പക്ഷെ ,പള്ളിയില്‍ നിന്ന് പുറത്ത് പോകാതെ സാധാരണ രൂപത്തിലുള്ള നടത്തം കൊണ്ട് മാത്രം ഇമാമിന്റെയടുത്ത് ചെന്നുചേരാനുള്ള വഴിയുണ്ടായിരിക്കണം. ഈ വഴിയില്‍ അടച്ചിട്ടതോ പൂട്ടിയതോ ആയ വാതിലുണ്ടാവുന്നതിനു വിരോധമില്ല. ഒരു സംഘമെന്നും ഒരു വീട്ടുകാരനെന്നും പറയപ്പെടാത്ത വിധം വാതിലുകള്‍ ആണിവെച്ച് ബന്ധിക്കുകയോ മുകളിലെ നിലയില്‍ കയറാനുള്ള കോണി ഇല്ലാതാവുകയോ ചെയ്യരുത്.

പള്ളിയുടെ കോണി പള്ളിയല്ലാത്ത സ്ഥലത്ത് നിന്നാണെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്ത് വരാതെ ഇമാമിന്റെയടുത്ത് വരാന്‍ സാധ്യമല്ലാത്തത് കൊണ്ടും ഒരു സ്ഥലത്ത് സമ്മേളിച്ചവരായി ഗണിക്കപ്പെടാത്തത് കൊണ്ടും ആ കോണി ഫലം ചെയ്യുകയില്ല.

ജമാ‍അത്ത് നിസ്കാരത്തിന്റെ ശ്രേഷ്ടതയും രൂപവും - 1

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി (സ) പറയുന്നതായി കാണാം. ‘സം‌ഘടിത നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴിരട്ടി പുണ്യമുള്ളതാണ്'. മറ്റൊരു ഹദീസിലൂടെ നബി (സ) പറയുന്നു : എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവനെത്തന്നെ സത്യം , ഞാന്‍ ഇങ്ങനെ വിചാരിച്ചുപോയി. വിറക് ശേഖരിക്കാന്‍ കല്‍പ്പിക്കുക, പിന്നീട് നിസ്കരിക്കാന്‍ കല്‍‌പ്പിക്കുക, എന്നിട്ട് ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കാന്‍ ഒരാളോട് നിര്‍ദ്ദേശിക്കുക, എന്നിട്ട് ചില ആളുകളുടെ വീടുകളിലേക്ക് പോയി ജമാ‌അത്തുകളില്‍ പങ്കെടുക്കാത്ത അവരോടൊപ്പം അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുക. ഇങ്ങനെ ചെയ്താലെന്തെന്ന് ഞാന്‍ ചിന്തിച്ച് പോയി. (ബുഖാരി, മുസ്‌ലിം) .

ഉസ്മാന്‍ (റ) നബി (സ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ഇശാ നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ രാത്രി പകുതി വരെ നിസ്കരിച്ചതുപോലെയാണ്. ആരെങ്കിലും സുബ്‌ഹി നിസ്കാരം സം‌ഘടിതമായി നിര്‍വ്വഹിച്ചാല്‍ അവന്‍ ഒരു രാത്രി മുഴുവ്നും നിസ്കരിച്ചത് പോലെയാണ്.

ജുമുഅ‌ നിസ്കാരം സം‌ഘടിതമായി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.

ഒറ്റക്കു നിസ്കരിക്കുന്നതും സം‌ഘം ചേര്‍ന്നു നിസ്കരിക്കുന്നതും വ്യത്യാസമുണ്ട്. സം‌ഘടിതമായി നിസ്കരിക്കുമ്പോള്‍ ചില പ്രത്യേക മുറകള്‍ പാലിക്കേണ്ടതുണ്ട്. മ‌അ‌മൂമീങ്ങളുടെ വരികള്‍ വളയരുത്. കാലിന്റെ മടമ്പുകളും ചുമലുകളും ഒരേനിലയില്‍ ആയിരിക്കണം. വരിയില്‍ അവിടവിടെ വിടവുകള്‍ ഉണ്ടാവരുത്. ആദ്യത്തെ വരി പൂര്‍ത്തിയായ ശേഷമേ മറ്റൊരു വരി തുടങ്ങാവൂ. ഒരു വരിക്കുള്ള ആളുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആദ്യം വരുന്നവന്‍ ഇമാമിന്റെ വലതു ഭാഗത്തും രണ്ടാമന്‍ ഇടതുഭാഗത്തും മൂന്നാമന്‍ അവരുടെ വലതുഭാഗത്തും നാലാമന്‍ അവരുടെ ഇടതുഭാഗത്തും, ഇങ്ങനെയാണ് വരി പൂര്‍ത്തിയാക്കേണ്ടത്. രണ്ടുവരികള്‍ക്കിടയിലും ഇമാമിന്റെയും ആദ്യവരിയുടേയും ഇടയിലും മൂന്നു മുഴത്തിലധികം അകലമുണ്ടാവരുത്.

ഭൌതിക രൂപത്തിലുള്ള ഐക്യം മാനസിക രൂപത്തിലുള്ള ഐക്യത്തിനു പ്രേരണ നല്‍കുന്നു. വരികള്‍ നേരെ നിറുത്താതെ തെറ്റിനില്‍ക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിച്ച്കൊണ്ടേയിരിക്കുമെന്ന് നബി (സ) താക്കിതു ചെയ്തു . ഇമാമോട് കൂടി നിസ്കരിക്കാനൊരുങ്ങിയാല്‍ മുന്നിലേക്ക് വരാതെ പിന്നിലേക്ക് പിന്തിനില്‍ക്കുന്നതും നബി (സ) വിരോധിച്ചിട്ടുണ്ട്. അത്തരക്കാരെക്കുറിച്ച് നബി (സ) പറഞ്ഞു. ‘ഒരു ജനത പിന്തിനില്‍ക്കുന്ന കാലത്തോളം അല്ലാഹുവും അവരെ പിന്തിച്ചു തന്നെ നിര്‍ത്തും.’

Thursday, April 1, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 10

ത്വല‌അല്‍ ബദ്‌റു അലൈനാ ** മിന്‍ സനിയ്യാത്തില്‍ വിദാഈ
വജബശ്ശുക്ക്‌റു അലൈനാ ** മാ ദ‌ആ ലില്ലാഹി ദാഈ


കവിതാ പൂക്കള്‍ വിതറി വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമേനി (സ)യെ സ്വീകരിച്ച മദീനക്കാരെ നമുക്കനുസ്മരിക്കാം. അന്നവര്‍ മോടിയില്‍ വസ്ത്രം ധരിച്ചിരുന്നു. ആഹ്‌ളാദ ഭരിതരായിരുന്നു. ആഘോഷത്തിമര്‍പ്പിലായിരുന്നു. 1430 വര്‍ഷം മുമ്പവര്‍ പാടിയ പാട്ടിന്റെ ഈണം ഈത്തപ്പനയോലകളുളിലൂടെ മരുഭൂമിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഇളം കാറ്റില്‍ അലിഞ്ഞില്ലാതായോ? ഇല്ല, അതേറ്റ് പാടാന്‍ ഭൂലോകത്തില്‍ വിശ്വാസികള്‍ എന്നും നിലനില്‍ക്കുന്നു. തിരുസന്നിധിയെ കൊതിച്ച മദീനാ നിവാസികളുടെ ഹൃദയത്തിന്റെ കയ്യൊപ്പുള്ള പാട്ടുപാടി നമുക്കീ തിരുസന്നിധിയിലേക്ക് നടന്നടുക്കം.

ചരിത്രങ്ങളിലിന്നോളം ഒരു നേതാവും അനുയായികളാല്‍ ഇത്രയധികം സ്നേഹിക്കപ്പെട്ടിട്ടില്ല. ഒരു നേതാവിനേയും ഇത്രയധികം കാലം സ്തുതികീര്‍ത്തനങ്ങളാല്‍ അഭിഷേകം ചെയ്തിട്ടില്ല. ഒരു നേതാവിന്റെ വിശ്രമ സങ്കേതത്തിലും ഇത്രയധികം അനുയായികള്‍ ഒഴുകിയെത്തിയിട്ടില്ല. ഒരു നേതാവിന്റെ നഗരവും ഇത്രയധികം ജനനിബിഡമായി അവശേഷിച്ചിട്ടില്ല.

പതിനാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ മദീന ജനബാഹുല്യത്താ‍ല്‍ വീര്‍പ്പ് മുട്ടുന്നു.അന്ന് അഖബായില്‍ വന്ന് ക്ഷണിച്ചത് മുതല്‍ മദീനയിലെത്തിയ അനുചരവൃന്ദം തിരുനബി (സ) യുടെ സാമിപ്യം അതിരറ്റ് ആഗ്രഹിക്കുന്നു. അറേബ്യയുടെ വരണ്ട ഗ്രാമങ്ങളില്‍ നിന്ന്, പൌരസ്ത്യ രാജ്യങ്ങളില്‍ നിന്ന്, കനല്‍പഥങ്ങളായ ആഫ്രിക്കന്‍ മരുനാടുകളില്‍ നിന്ന്, മഞ്ഞുപെയ്യുന്ന ധ്രുവപ്രദേശങ്ങളില്‍ നിന്ന് പതിനാല് നൂറ്റാണ്ടായി അവിരാമം തുടരുന്ന തീര്‍ത്ഥാടനം.

എന്തായിരിക്കും ഈ ജനകോടികളുടെ ഹൃദയത്തില്‍ മിടിക്കുന്നത് ? അവരുടെ കാലുകളെ നയിക്കുന്നത് ആ നഗരത്തിന്റെ സൌന്ദര്യമാണോ ? മദീന ലോകത്തിലെ വന്‍ നഗരമല്ല. മദീനയിലെ തലയെടുപ്പുള്ള ഖുബ്ബയുടെ ഹരിതാഭയോ ? കെയ്‌റോവിലും, ഡമാസ്കസിലും ബാഗ്‌ദാദിലും അം‌ബരചും‌ബികളായ മിനാരങ്ങളെത്രെയുണ്ട് !! പാരീസും ന്യൂയോര്‍ക്കുമെല്ലാം നവീന കെട്ടിട ടെക്‍നോളജിയുടെ പറുദീസയാവുമ്പോള്‍ മദീനയുടെ മാര്‍ബിള്‍ നിലങ്ങളാവില്ല സന്ദര്‍ശകരുടെ ലക്ഷ്യം. താജ്‌മഹലിന്റെ നാട്ടില്‍ നിന്ന് ദൂരെയുള്ള മദീനയിലേക്ക് മാര്‍ബിളിന്റെ ശോഭ കാണാനെത്തുമോ ?

പിന്നെയെന്താവും ? അതിരുകളില്ലാത്ത സ്നേഹം! വക്കുകള്‍ മരിക്കുന്ന പ്രേമം! ഈ സ്നേഹത്തിന്റെ ശീതളിമയായിരുന്നു ഹിജ്‌റയുടെ നാളില്‍ ശത്രുക്കളുടെ ഊരിയ വാളിന്റെ നിഴലില്‍ പ്രവാചകരുടെ (സ) കട്ടിലില്‍ അവിടത്തെ സ്ഥാനത്ത് സുഖനിദ്ര കൊള്ളാന്‍ അലി (റ) യെ പ്രാപ്തമാക്കിയത്. ‘എന്നെ തൂക്കിലേറ്റാം, കണ്ഠം ഛേദിക്കാം, ഇഞ്ചിഞ്ചായി കഷ്‌ണിക്കാം, എനിക്കത് പ്രശ്‌നമേയല്ല. പക്ഷേ എന്റെ സ്നേഹനിധി അന്ത്യപ്രവാചകന്റെ (സ) കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല‘ എന്ന് തൂക്കുമരച്ചുവട്ടില്‍ നിന്ന് പാടിയ ഖുബൈബിന്റെ (റ) ഹൃദയത്തില്‍ മരണവേളയിലും കവിത വിടര്‍ന്നത് ഈ സ്നേഹത്തിന്റെ കരുത്ത് കൊണ്ടായിരുന്നു.


يٰا رَبِّ باِلْمُصْطَفَى بَلِّغْ مَقَاصِدَنَا -- وَاغْفِرْ لَنٰا مٰا مَضٰى يٰا وٰاسِـعَ الْكَرَمِ
مَـوْلاٰيَ صَلِّ وَسَلِّمْ دٰائِماً أَبَداً -- عَلَى حَبِيبِكَ خَيْـرِ الْخَلْقِ كُلِّهِمِ

അള്ളാഹുവിന്റെ പ്രവാചകര്‍ - 9

മനസ്സിന്റെ അന്നം, ആത്മാവിന്റെ ആഹാരം, കണ്ണിന്റെ കുളിര്‍മ ഇതെല്ലാമാണ് സ്നേഹം. അതിനാല്‍ സ്നേഹം നിഷേധിക്കപ്പെടുന്നത് ജീവന്‍ നിഷേധിക്കപ്പെടുന്നതിന് തുല്യമായിരിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. സ്നേഹിക്കപ്പെടാനുള്ള ആഗ്രഹത്തേക്കാള്‍ ശക്ത്മായിരിക്കും സ്നേഹിക്കാനുള്ള ആഗ്രഹം. പക്ഷേ അദൃശ്യനായ അല്ലാഹുവിനേയും മരിച്ചുപോയ നബി (സ) യെയും എങ്ങനെ സ്നേഹിക്കാനാകുമെന്ന് സംശയിക്കുന്നവരുണ്ട്. അല്ലാഹുവിനെയും നബി (സ) യെയും അനുസരിക്കുകയാണര്‍ത്ഥമെന്ന വ്യാഖ്യാനം കണ്ടുപിടിക്കുന്നിടത്തോളം വരെ ചിലര്‍ക്ക് എത്തിച്ചേരേണ്ടി വന്നത് ഈ സംശയം മൂലമാണ്.

വാസ്തവത്തില്‍ അല്ലാഹുവിനെയും നബി (സ) യേയും സ്നേഹിക്കുകയെന്നതിന് അല്ലാഹുവിനേയും നബി (സ) യേയും സ്നേഹിക്കുകയെന്ന് തന്നെയാണര്‍ത്ഥം. അനുസരിക്കുകയെന്നല്ല. അനുസരണം സ്നേഹത്തിന്റെ ഫലമായും ഭയത്തിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും മറ്റു പലതിന്റെ ഫലമായും ഉണ്ടാകാവുന്നതാണ്. എത്തരത്തിലുള്ള അനുസരണവും ഇസ്‌ലാമായി വിശേഷിപ്പിക്കുകയും ചെയ്യാം. എന്നാല്‍ സ്നേഹത്തിന്റെ ഫലമായുള്ള അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് അയാളെ അനുകരിക്കാന്‍ നമുക്ക് കഴിയുന്നത്. അനുസരണമാകട്ടെ, വിശ്വസിക്കാതെയും നടക്കും. ഏതൊരു സം‌സ്കാരത്തിന്റെയും അടിസ്ഥാനം അനുകരണമാണ്. ഇസ്‌ലാമിക സം‌സ്കാരം നബി (സ) യെ അനുകരിക്കലാണ്. അനുകരിക്കുകയെന്നാല്‍ എതിര്‍ബുദ്ധി കൂടാതെ പിന്‍പറ്റുക. അവിടന്ന് പഠിപ്പിച്ചതും പുലര്‍ത്തിയതുമായ സം‌സ്കാരത്തെ ഒരാള്‍ സ്വാം‌ശീകരിക്കുന്നത് അവിടത്തെ സ്നേഹിക്കുമ്പോഴാണ്. നബി (സ) യോടുള്ള സ്നേഹം ഹൃദയാന്തരാളത്തില്‍ സ്ഥാ‍നം പിടിച്ച് കഴിഞ്ഞാലാണ് പ്രത്യാഘാത – ഭയലേശമന്യേ അവിടത്തെ അനുകരിക്കുന്നതിന് ഒരാള്‍ തയ്യാറാകുന്നത്.

അദൃശ്യനാ‍യ അല്ലാഹുവിനേയും വഫാത്തായ നബി (സ) യേയും സ്നേഹിക്കാനാവില്ല എന്ന ധാരണ മതത്തിന്റെ ചൈതന്യമോ മനസ്സിന്റെ അവസ്ഥയോ അറിയാത്തവര്‍ക്ക് മാത്രമേ ഉണ്ടാകൂ. സ്നേഹം കൂടാതെ എങ്ങനെ അല്ലാഹുവിനെ ഒരാള്‍ക്ക് ആരാധിക്കാന്‍ പറ്റും ? സ്നേഹവും, ഭക്തിയും, ബഹുമാനവും, ഭയവും വണക്കവുമെല്ല്ലാം ചേര്‍ന്നിട്ടാണല്ലോ ആരാധനാമനസ്ഥിതിയുണ്ടാകുന്നത്. അല്ലാഹുവിനോട് അടുക്കുകയാണ് ആരാധനയുടെ ഉദ്ദേശ്യം. സ്നേഹിക്കാത്തവനോടെങ്ങനെ അടുപ്പം ആഗ്രഹിക്കാനാകും ? സ്നേഹത്തില്‍ മറ്റു മനുഷ്യരേക്കാളെല്ലാം നബി (സ) ക്കു മുന്‍‌ഗണന നല്‍കല്‍ വിശ്വാസിയെ സം‌ബന്ധിച്ചിടത്തോളം നിര്‍ബന്ധമാണെന്നാണ് പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുക. മഹാനായ ഉമര്‍ (റ) ഒരിക്കല്‍ നബി (സ) യോട് പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്നെക്കഴിച്ചാല്‍ മറ്റെന്തിനേക്കാളും സ്നേഹം അങ്ങയോടാണ്. ഇതു കേട്ടപ്പോള്‍ അവിടന്ന് പറഞ്ഞു ; അതു പറ്റില്ല ഉമറേ, താങ്കള്‍ക്ക് താങ്കളോടുള്ളതിനേക്കാളും സ്നേഹം എന്നോടായിരിക്കണം.’ തല്‍‌ക്ഷണം ഉമര്‍ (റ) പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കെന്തിലുമേറെ സ്നേഹം അങ്ങയോടാണ്. എന്നോടുള്ളതിനേക്കാളും.’ അവിടന്ന് പ്രതിവചിച്ചു; ‘എങ്കില്‍ ശരി.’ ഇത് ജീവിച്ചിരിക്കുന്ന കാലത്ത് നബി (സ) യെ കണ്‍‌മുമ്പില്‍ കാണുന്നവര്‍ക്ക് മാത്രം കഴിയുന്നതാണെന്ന് വാദിക്കാനിടയുണ്ട്.

എന്നാല്‍ അബൂഹുറൈറ (റ) യെ ഉദ്ധരിച്ച് കൊണ്ട് ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ മറ്റൊരു നബിവാക്യം ഈ വാദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ‘എന്നോട് തീവ്രമായ സ്നേഹമുള്ള ചിലയാളുകള്‍ എന്റെ സമുദായത്തില്‍ എനിക്ക് ശേഷമുണ്ടാകും. സ്വന്തം സ്വത്തും കൂട്ടുകുടും‌ബങ്ങളേയുമെല്ലാം ത്യജിച്ചാലും എന്നെയൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന മോഹമായിരിക്കും അവര്‍ക്ക്.’

നബി (സ) യുടെ ദേഹവിയോഗത്തിന് ശേഷം അവിടന്ന് വെളിപ്പെടുത്തിയ വേദഗ്രന്ഥവും പഠിപ്പിച്ച പാഠങ്ങളും ഉപദേശിച്ച ഉപദേശങ്ങളും ഇവിടെയുണ്ട്. മുഹമ്മദ് നബി (സ) എന്ന ആളാണില്ലാത്തത്. ആ ആളിനെ കാണാനുള്ള മോഹമല്ലാതെ മറ്റൊന്നുമല്ല തീവ്രമായ പ്രവാചകസ്നേഹത്തിന്റെ താല്‍‌പര്യമായി ഈ വാക്യത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. നബി (സ) യുടെ ഭൌതിക ശരീരത്തിന്റെ അഭാവത്തിലാണ് അവരുടെ ഈ സ്നേഹമെന്ന് വ്യക്തം.


ആ ഹബീബിന്റെ മേല്‍ നമുക്ക് ചെല്ലാം.

وَصَـلِّ إِلـٰهِي كُلَّ يَـوْمٍ وَلَيْلَةٍ --- عَلَى أَحْمَدَ الْمُخْتٰارِ مُولَى الْفَضٰائِلُ

അള്ളാഹുവിന്റെ പ്രവാചകര്‍ - 8

അവസരോചിതമായ കാരുണ്യത്തിന്റെ പൂത്താലമായി മദീനയിലെ റൌദാ ശരീഫില്‍ വിശ്രമിക്കുന്ന തിരുനബിയുടെ പാതയിലേക്ക് നമുക്ക് നടക്കാം. കാലുകളില്ലാതെ യാത്രക്കൂലിയില്ലാതെ വഴികളുടെ ദുര്‍ഘടങ്ങളില്ലാത്തൊരു നടപ്പാത തിരുനബി(സ) ചൂണ്ടികാണിച്ചിരിക്കുന്നു. ഹൃദയഭിത്തികള്‍ പൊട്ടുമാറുസ്നേഹം നിറഞ്ഞ് തുളുമ്പുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന സ്വലാത്ത് തിരുസന്നിധിയിലേക്കുള്ള ഊടുവഴിയാണ്.അല്ലാഹുവും മലക്കുകളും ചെയ്ത് കൊണ്ടിരിക്കുന്ന സ്വലാത്ത് ,സത്യവിശ്വാസത്തിന്റെ ബഹിര്‍ സ്ഫുരണമായ സ്വലാത്ത് .നമുക്കത് നമ്മുടെ അരുമ മക്കളോടൊത്ത് നമ്മുടെ പ്രിയ ഭാര്യയോടൊത്ത് ,പ്രിയ കൂട്ടുകാരോടൊത്ത് പാടാം. പറയാം.

‘തിരുനബിയുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനു പത്ത് സ്വലാത്ത് ചെയ്യുന്നതാണ്’ (ഹദീസ്)


اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَحْمَةِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ فَضْلِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ خَلْقِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا فِي عِلْمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّـدٍ بِعَدَدِ كَلِمَاتِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كَرَمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ حُرُوفِ كَلاٰمِ الله ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ قَطْرِ الْأَمْطَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ وَرَقِ الْأَشْجَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ رَمْلِ الْقِفَارْ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ الْحُبُوبِ وَالثِّمَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَا أَظْلَمَ عَلَيْهِ اللَّيْلُ وَأَشْرَقَ عَلَيْهِ النَّهَارُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ اللَّيْلِ وَالنَّهَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَـدَدِ مَا خَلَقْتَ فِي الْبِحَارِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَّمْ يُصَلِّ عَلَيْهِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ أَنْفَاسِ الْخَلاٰئِقِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ نُجُومِ السَّمٰاوٰاتِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ كُلِّ شَيْءٍ فِي الدُّنْيَا وَالآخِرَةِ ° اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ بِعَدَدِ مَـا خَلَقَ رَبِّي وَأَحْصَى ° وَصَلَوٰاتُ اللهِ تَعٰالَى وَمَلاٰئِكَتِهِ وَأَنْبِيٰائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى سَيِّدِ الْمُرْسَلِينَ وَخَاتِمِ النَّبِيِّينَ وَإِمٰامِ الْمُتَّقِينَ وَقَائِدِ الْغُرِّ الْمُحَجَّلِينَ وَشَـفِيعِ الْمُذْنِبِين سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوٰاجِهِ وَذُرِّيَّتِهِ وَأَهْلِ بَيْتِهِ وَالْأَئِمَّةِ الْمٰاضِينَ وَالْمَشَايِخِ الْمُتَقَدِّمِينَ وَالشُّهَدٰاءِ وَالصَّالِحِينَ وَأَهْلِ طَاعَتِكَ أَجْمَعِينَ مِنْ أَهْلِ السَّمَاوٰاتِ وَالْأَرَضِينَ بِرَحْمَتِكَ يٰا أَرْحَمَ الرَّاحِمِينَ يٰا أَكْرَمَ الْأَكْرَمِينَ وَالْحَمْدُ ِللهِ رَبِّ الْعَالَمِينَ