സ്നേഹത്തേക്കാള്‍ അന്യേന്യം അടുപ്പിക്കുന്ന ഘടകം വേറെയില്ല. സ്നേഹമില്ലാത്ത ഏതൊരു ബന്ധത്തിലും അകലവും അതിരുമുണ്ട്. അന്യോന്യം അകലം കൂടാതെ എന്തിനും സമീപിക്കാന്‍ അനുവദിക്കുന്ന ബന്ധം സ്നേഹം മാത്രം. അനുയായികള്‍ അവരുടേ ഹൃദയത്തില്‍ സ്നേഹം വിരിച്ച വിരിപ്പിലേക്കായിരിക്കണം തന്നെ സ്വീകരിക്കുന്നതെന്ന് നബി(സ) ആഗ്രഹിച്ചതും അഭ്യര്‍ത്ഥിച്ചതും ഇതു കൊണ്ടായിരിക്കണം.
നബി(സ)യും ഉമ്മത്തും എന്നും എപ്പോഴും ഒരേ ലോകത്തിലായിരിക്കുന്നത് പരസ്പരം അളവറ്റ് സ്നേഹിക്കുമ്പോഴാണ്. ഇതത്രെ അവരെ മുഴുവന്‍ ഭൂഖണ്ഡങ്ങൾക്കും ദേശകാലാദികള്‍ക്കും അതിതമായി ഒന്നാക്കിത്തീര്‍ക്കുന്നത്.
ചില ഉദാഹരണങ്ങള്‍ പ്രിയ വായനക്കാരുമായി പങ്കിടുന്നു.
ഉർവ(റ) വില്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത സൈദുബുനു ദസ്‌നത്തിന്റ് കഥ പ്രവാചക സ്നേഹത്തിന്റെ തിലകക്കുറിയാണ്. മുഅ്മിനിന്റെ സ്നേഹത്തിന്റെ ആഴവും സൌന്ദര്യവും അതില്‍ ദര്‍ശിക്കാം. സൈദുബ്നു ദസ്‌നയെ മക്കയുടെ വെളിയിലേക്ക് വധിക്കാനായി കൂട്ടിക്കൊണ്ട് പോവുകയാണ് ശത്രുക്കള്‍. അന്ന് അവിശ്വാസിയായിരുന്ന അബുസുഫ്‌യാന്‍ ചോദിച്ചു. ഞാന്‍ സത്യം ചെയ്ത് ഒരു കാര്യം ചോദിക്കട്ടെ. നിന്റെ സ്ഥാനത്ത് തലവെട്ടാനായി മുഹമ്മദ് സന്നിഹിതനാവുകയും നീ നിന്റെ കുടുംബത്തിനും സസുഖം കഴിയുന്നതും നിനക്ക് സ്വീകാര്യമാണോ ? സൈദ് (റ) മറുപടി ഇപ്രകാരമായിരുന്നു. ‘ എന്റെ ഹബീബ് മുഹമ്മദ് നബി(സ)ക്ക് ഇപ്പോള്‍ ഉള്ള സ്ഥലത്ത് വെച്ച് ഒരു മുള്ള് കുത്തുന്നതിനു പകരമായി പോലും ഞാന്‍ എന്റെ കുടുംബത്തില്‍ സുഖമായി കഴിയാന്‍ ഇഷ്ടപ്പെടുന്നില്ല’. അപ്പോള്‍ അന്ന് അബു സുഫ്്യാന്‍ പറഞ്ഞു. ‘ മുഹമ്മദിന്റെ അനുയായികള്‍ അവനെ സ്നേഹിക്കുന്നത് പോലെ ആരും ആരെയും സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’
അബ്ദുല്ലാഹിബ്നു സൈദിന്റെ കഥ ഇതിലും ഹൃദയഭേതകമാണ്. പ്രവചക വിയോഗവിവരം മകന്‍ അറിയിച്ചപ്പോള്‍ അദ്ധേഹം അതിയായ ദു:ഖത്തോടെ ഉന്മാദിയെപ്പോലെ വിലപിച്ച് ദുആ ചെയ്തു. ‘എന്റെ കാഴ്ച നീ തിരിച്ചെടുത്താലും! , എന്റെ സ്നേഹ ഭാജനം മുഹമ്മദ് (സ)ക്ക് ശേഷം എനിക്കാരെയും കാണണമെന്നില്ല.’. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയും അദ്ധേഹത്തിനു കാഴ്ച ശക്തി നഷ്ടമാവുകയും ചെയ്തു. (മവാഹിബ് 6. 292 )
ഉഹ്ദ് യുദ്ധത്തില്‍ ഒരു വനിത, തന്റെ പിതാവും, സഹോദരനും, ഭര്‍ത്താവും അരുമസന്താനവും ശഹീദായി, മഹതിയോട് ദുരന്തം വിവരം അറിയിക്കാനായി ആളുകളെത്തി. മഹതിയുടെ ചോദ്യം റസൂലിന് എന്ത് സംഭവിച്ചു എന്നായിരുന്നു ! റസൂലിന് ഒന്നും സംഭവിച്ചിട്ടില്ല. സുരക്ഷിതനാണെന്ന് അറിയിച്ചപ്പോള്‍ .മഹതിയുടെ പ്രതികരണം. അല്ലാഹുവിന് സ്തുതി. എനിക്ക് നബി(സ)യെ നേരില്‍ കാണണം എന്നായിരുന്നു. അങ്ങിനെ നബി(സ) യെ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്താല്‍ മഹതി പറഞ്ഞു. തിരുദൂതരെ , അങ്ങ് രക്ഷപ്പെട്ടല്ലോ എനിക്കെല്ലാ നാശവും നിസാരമാണ്.
ചിന്തിക്കുക സഹോദര /സഹോദരികളെ, ഈ സ്വഹാബി വനിതയുടെ സ്നേഹം . സ്വന്തം ഭര്‍ത്താവിന്റെയും ,അരുമ മകന്റെയും ,പിതാവിന്റെയുമൊക്കെ ജീവനേക്കാളും തിരുനബി(സ)യുടെ ജീവന് വില കല്പിച്ചത്. നമുക്ക് ഉറക്കെ ചൊല്ലാം
يٰا عٰـاشِـقِينَ تَوَلَّهُوا فِي حُبِّـهِ === هٰذٰا هُوَ الْحَسَنُ الْجَمِيلُ الْمُفْرَدُ
يَا رَبِّ صَلِّ عَلَى النَّبِيِّ مُحَمَّـدٍ === مُنْجِي الْخَلاٰئِقِ مِنْ جَهَنَّمَ فِي غَدٍ
No comments:
Post a Comment