ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Tuesday, February 23, 2010

അള്ളാഹുവിന്റെ പ്രവാചകര്‍ - 2

മനുഷ്യര്‍ക്ക് മാത്രമല്ല, ജിന്നുകള്‍ക്ക് കൂടി നേതാവാകുന്നു മുഹമ്മദ് നബി (സ). ഈ ലോകത്ത് മാത്രമല്ല, പരലോകത്തും അവിടന്ന് നേതാവാണ്. സകല ഗോളങ്ങളും മലക്കുകളും ഉള്‍പ്പെടെ ബ്രഹ്മാണ്ഡ കടാഹത്തിന്റെയാകെ സൃഷ്ടിക്ക് കാരണഭൂതരാണവിടന്ന്. ഇഹലോകത്തും പരലോകത്തും മഹത്തുക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അവിടന്നാണ്. ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും ലോകത്തിനാകെ മാതൃകയായതിന്റെ കൂടെ, അലൌകികമായ അധ്യാത്മിക മണ്ഡലങ്ങളിലും അവിടത്തെ വ്യക്തിത്വം അതുല്യമായി നിലകൊള്ളുന്നു. ഇത്തരമൊരു വ്യക്തിത്വത്തിന്റെ അപദാനങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ ആര്‍ക്കു കഴിയും? എല്ലാ വാക്കുകള്‍ക്കും അതീതനായി അവിടന്ന് ഉയര്‍ന്ന് നില്‍ക്കുകയേ ഉള്ളൂ. ബുര്‍ദയുടെ കര്‍ത്താവ് ഇമാം ബൂസ്വൂരി (റ) പറയുന്നത് ശ്രദ്ധേയമാണ്.


فَإِنَّ فَضْلَ رَسـُولِ اللهِ لَيْـَس لَهُ === حَـدٌّ فَيُعْـرِبَ عَنْهُ نٰاطِـقٌ بِفَـمِ

‘ദൈവദൂതരുടെ മഹത്വത്തിന് അതിരില്ലാത്തത് കൊണ്ടത്രേ ആര്‍ക്കും വായ കൊണ്ടത് പറഞ്ഞ് തീര്‍ക്കാനാവാത്തത്

‘.നബി (സ) പറയുന്നത് കാണുക. ‘നിങ്ങളിലൊരാള്‍ക്ക് സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എല്ലാ മനുഷ്യ രാശിയോടുമുള്ളതിനേക്കാള്‍ സ്നേഹം എന്നോടായിരിക്കുന്നത് വരെ അയാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നില്ലെന്ന് ഞാന്‍ എന്റെ ജീവന്റെ ഉടമസ്ഥന്റെ പേരില്‍ ആണയിട്ട് പ്രസ്താവിക്കുന്നു’.

ഇവിടെ ഒരു കാര്യം ആലോചനക്ക് വക നല്‍കുന്നു. നബി (സ) തന്നെ സ്‌നേഹിക്കാന്‍ തന്റെ അനുയായികളെ നിര്‍ബന്ധിച്ചിരിക്കുന്നതെന്താണ് ? സ്‌നേഹം നിര്‍ബന്ധിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നാണോ ? എന്താണീ തിരുവാക്യത്തിന്റെ പൊരുള്‍ ? ഓരോ മുസ്‌ലിമിനും താന്‍ എത്രത്തോളം സത്യവ്രതന്‍ ആയിരിക്കുന്നുവെന്ന് അളന്നറിയാനുള്ള ഒരു മാപകം നല്‍കിയിരിക്കുകയാണ് വാസ്തവത്തില്‍ നബി (സ) ഇത്തരമൊരു പ്രസ്ഥാവന നടത്തുക വഴി ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് നബി (സ) തന്റെ ഏറ്റവും വലിയ പ്രേമാധാരം ആകുന്നതിന്റെ മുമ്പിലുള്ള പ്രതിബന്ധം എന്താണ് ? ദൈവിക ദര്‍ശനങ്ങളുടെ ദൈവാകൃതിയായ നബി (സ) യെ തന്റെ ഹൃദയസിം‌ഹാസനത്തിലേയ്ക്ക് സ്വീകരിക്കുന്നതിന് തടസ്സമാകുന്ന സ്വാര്‍തഥ ബന്ധത്തെ അയാള്‍ പോറ്റുന്നുവെന്നതാണത്.

സ്നേഹവലയത്തിലായിരിക്കുമ്പോഴാണ് നബി (സ) ക്ക് അനുയായികളെ ഏതാജ്ഞയും സഹര്‍ഷം സ്വീകരിക്കാനുള്ള സന്നദ്ധതയോടെ സം‌ലഭ്യരാകുന്നത്. സ്വാര്‍ത്ഥ ബന്ധങ്ങള്‍ നീങ്ങിപ്പോകുന്നതോട് കൂടി സദ്‌ഗുണങ്ങളുടെ പൂര്‍ണ്ണിമയായ നബി (സ) മനസ്സിലേയ്ക്ക് സ്വതന്ത്രമായി കടന്നുവരികയായി. അതല്ലാതെ, നബി (സ) യെ സ്‌നേഹിച്ച് കൊള്ളണം ഏതൊരു മുസ്‌ലിമും എന്ന ശാഠ്യം കൊണ്ടോ അല്ലാത്ത പക്ഷം നരകത്തില്‍ എരിയേണ്ടിവരുമെന്ന് ഭീഷണികൊണ്ടോ എന്തു പ്രയോജനമുണ്ടാകാനാണ് ? അത്തരത്തിലുള്ള നിര്‍ബന്ധിത സ്‌നേഹത്തിന് എന്തു മൂല്യമാണുണ്ടാവുക ?

ഒരാള്‍ക്ക് മറ്റൊരാളുടെ ആത്മാവിലേക്ക് പ്രവേശം കിട്ടുന്നത് സ്വതന്ത്രമായ സ്നേഹം വഴിയാണ്. അതോടെ സ്‌നേഹിക്കപ്പെടുന്നവന്റെ ഏതൊരു വാക്കും സ്നേഹിക്കുന്നവന്‍ നിരുപാധികം സ്വീകരിക്കുകയും നിസ്വാര്‍ത്ഥമായി അതിന്റെ പുലര്‍ച്ചയെ കാം‌ക്ഷിക്കുകയും ചെയ്യും. അവിടെയാണ് നബി (സ) ക്കും അനുയായികള്‍ക്കുമിടയില്‍ ഏകീഭാവമുണ്ടാകുന്നത്.

ആ പുന്നാര നബി (സ) യുടെ മേല്‍ നമുക്കൊരുമിച്ച് ചെല്ലാം..


صَـلَوٰاتِي عَلَى النَّبِي وَسَلاٰمِي == وَهُوَ خَيْرُ الْأَنٰـامِ بَـدْرُ التَّمٰامِاَ

لسَّـلاٰمُ عَلَيْكَ يٰا خَيْـرَ الْأَنٰامِ == اَلسَّـلاٰمُ عَلَيْكَ يٰا بَـدْرَ التَّمٰامِ

2 comments:

  1. "അള്ളാഹുവിന്റെ പ്രവാചകര്‍ - 2" : ഇവിടെ ഇസ്‌മുല്‍ ജലാലഃ യുടെ മലയാള രൂപം 'അള്ളാഹു' എന്നെഴുതിക്കാണുന്നു. എന്നാല്‍, ഈമാന്‍ കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ 'അല്ലാഹു' എന്നും എഴുതിയിരിക്കുന്നു: "1. അല്ലാഹുവില്‍ വിശ്വസിക്കുക
    2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക
    3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക
    4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക.."

    الله വിന്റെ ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതിക്കാണിക്കാന്‍ കഴിയുകയില്ലെന്നറിയാം. എങ്കിലും ചോദിക്കട്ടെ: 'അള്ളാഹു', 'അല്ലാഹു' ഈ രണ്ട് രൂപങ്ങളില്‍ ഏതെഴുതുന്നതാണ്‌ നല്ലത്?

    ReplyDelete
  2. മലയാളത്തില്‍ എങ്ങനെ എഴുതിയാലും അറബി ഉച്ചാരണം കിട്ടില്ല ... അത് കൊണ്ട് വായിക്കുന്നവര്‍ കാര്യം മനസ്സിലാക്കി തിരുത്തി വായിക്കുന്നതാവും ഉചിതം .......

    ReplyDelete